വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്ത മാരുതി ഇക്കോ വാനിന്റെ സൈലന്‍സര്‍ മോഷ്ടാക്കള്‍ അപഹരിച്ചു; മലയാളി കുടുംബത്തിന്റെ നാട്ടിലേക്കുള്ള യാത്ര മുടങ്ങി
ബെംഗളൂരു: ഹൊറമാവു പ്രകൃതി ടൗണ്‍ഷിപ്പിലെ പന്ത്രണ്ടാം ക്രോസില്‍ താമസിക്കുന്ന കണ്ണൂര്‍ കുറ്റിയാട്ടൂര്‍ സ്വദേശിയും വിമുക്തഭടനുമായ രത്നാകരനും കുടുംബവും നാട്ടിലേക്ക് മടങ്ങാനായി വീടിന് മുന്നില്‍ പാര്‍ക്കു ചെയ്ത മാരുതി ഇക്കോ വാനില്‍ കയറി സ്റ്റാര്‍ട്ടാക്കിയപ്പോഴാണ് സംഭവമറിയുന്നത്. വണ്ടി സ്റ്റാര്‍ട്ടായെങ്കിലും പതിവില്‍ നിന്നും വ്യത്യസ്തമായി അമിതമായ ശബ്ദം പുറത്തുവരുന്നു. വാഹനത്തിന്റെ മെയിന്റനന്‍സ് അടക്കമുള്ള കാര്യങ്ങള്‍ കൃത്യതയോടെ ചെയ്യുന്ന രത്‌നാകരന്‍ ഒന്നു ശങ്കിച്ചു. പിന്നീട് പുറത്തിറങ്ങി വാഹനം പരിശോധിച്ചപ്പോഴാണ് കാരണം മനസിലായത്. വണ്ടിയുടെ സൈലന്‍സര്‍ മോഷണം പോയിരിക്കുന്നു..!
രണ്ടാഴ്ച മുമ്പാണ് രത്‌നാകരനും കുടുംബവും നാട്ടില്‍ നിന്നും ബെംഗളൂരുവിലെ വീട്ടിലേക്ക് വന്നത്. കോവിഡ് സാഹചര്യമായതിനാല്‍ വീട്ടില്‍ തന്നെയായിരുന്നു എല്ലാവരും. വ്യാഴാഴ്ച ഉച്ചക്ക് നാട്ടിലേക്ക് തിരിക്കാനായി വാഹനത്തില്‍ കയറിയപ്പോഴാണ് ഇങ്ങനെ ഒരു അവസ്ഥയിൽപ്പെട്ടതായി അറിഞ്ഞത്.
വീടിന് സമീപത്തെ വര്‍ക്ക് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ 28 ന് രാത്രി രണ്ട് മണിക്കാണ് സൈലന്‍സര്‍ മോഷണം പോയതെന്ന് മനസിലായി. രണ്ടുപേര്‍ റോഡിലൂടെ നടന്നു വരുന്നതും ഒരാള്‍ റോഡിന്റെ ഒരു വശത്തു നിന്നും രഹസ്യമായി ചുറ്റുപാടുകള്‍ നിരീക്ഷിക്കുന്നതും മറ്റൊരാള്‍ എതിര്‍വശത്ത് പാര്‍ക്ക് ചെയ്ത രത്‌നാകരന്റെ വാഹനത്തിന്റെ അടുത്തേക്ക് പോകുന്നതും ദൃശ്യങ്ങളിൽ കാണാം. അഞ്ച് മിനിറ്റിനകം മറ്റെയാൾ സൈലന്‍സര്‍ ആഴിച്ചു മാറ്റി തിരിച്ചുവരുന്നു. ശേഷം ഇരുവരും അവിടെ നിന്നിറങ്ങി നടന്ന് മറ്റൊരു റോഡിലേക്ക് പോകുകയും അവിടെ കാറുമായി കാത്തു നില്‍ക്കയായിരുന്ന ഇവരുടെ സംഘത്തിനടുത്തേക്ക് നടന്നു നീങ്ങുന്നതും ഇരുവരേയും കാറില്‍ കയറ്റിയ ശേഷം സംഘം സ്ഥലം വിടുന്നതും ദൃശ്യങ്ങളിലുണ്ട്.
സിസടിവി ദൃശ്യങ്ങളുമായി രത്‌നാകരന്‍ ഹെന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാരുതി ഇക്കോ വാനിന്റെ സൈലന്‍സറുകള്‍ അഴിച്ചു വില്‍ക്കുന്ന സംഘം നഗരത്തില്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് രത്‌നാകരന്‍ പറഞ്ഞു. നേരത്തെ ഇത്തരത്തില്‍ മൂന്നോളം വാനുകളുടെ സൈലന്‍സറുകള്‍ ഹൊറമാവു ഭാഗത്ത് നിന്നും മോഷണം പോയതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാരുതി ഇക്കോ വാനിന്റെ സൈലന്‍സറുകള്‍ മോഷണം പോകുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ നഗരങ്ങളില്‍ നിന്നും നേരത്തേയും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മുംബൈയിലെ താനെയില്‍ ഇക്കഴിഞ്ഞ ജൂണില്‍ നാല് മോഷ്ടാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 6.5 ലക്ഷം രൂപ വരുന്ന 25 സൈലന്‍സറുകളാണ് പ്രതികളില്‍ നിന്ന് പോലീസ് പിടിച്ചെടുത്തത്. ജൂണ്‍ ആറിന് മുംബൈയിലെ കരെഗാവോണ്‍ മേഖലയില്‍ മറ്റൊരു കേസ് റിപ്പോര്‍ട്ട് ചെയ്തു. സിസിടിവി ദൃശ്യങ്ങളിലെ സഹായത്തോടെ പ്രതിയെ കുര്‍ലയില്‍ നിന്നും പോലീസ് പിടികൂടി. കിഴക്കന്‍ മുംബൈയില്‍ നിന്നും എപ്രില്‍ 22 ന് ഇതേ കേസില്‍ രണ്ടു പേര്‍ പിടിയിലായി. ജൂലൈ 8 ന് ഗുജറാത്തിലെ മൊട്ട വര്‍ച്ചായില്‍ അറസ്റ്റിലായ ഏഴു പേരില്‍ നിന്നും പിടിച്ചെടുത്തത് 21 സൈലന്‍സറുകളാണ്. കേരളത്തിലും ഇത്തരത്തിലുള്ള മോഷണ കേസുകള്‍ ഈയിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അഴിച്ചെടുക്കുന്ന സൈലന്‍സറുകള്‍ക്ക് ഉയര്‍ന്ന വിലയെന്നാണ് സൂചന. പ്ലാറ്റിനം, റോഡിയം അടക്കമുള്ള ലോഹങ്ങള്‍ ഇതിന്റെ നിര്‍മാണത്തിനായി ഉപയോഗിക്കുന്നുണ്ട്. ഇതാവാം മോഷണത്തിന് കാരണമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. പുതിയ സൈലന്‍സറുകള്‍ക്ക് 70000 ന് മുകളിലാണ് വില. സിസിടിവി ദൃശ്യങ്ങള്‍ ഉള്ളതിനാല്‍ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും പോലീസിന് നല്‍കിയ പരാതിയില്‍ ഉചിതമായ നടപടികള്‍ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നതായി രത്‌നാകരന്‍ ന്യൂസ് ബെംഗളൂരു ഡോട്ട് കോമിനോട് പറഞ്ഞു. ഒപ്പം എല്ലാ വാഹന ഉപയോക്താക്കളും ഈ വിഷയത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കാണാം :▶️
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.