Follow the News Bengaluru channel on WhatsApp

കേരളത്തിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അമർത്യസെന്നിന്റെയും നോം ചോംസ്‌കിയുടെയും പ്രശംസ

തിരുവനന്തപുരം : കോവിഡ്  മഹാമാരിയോട് കേരളം പ്രതികരിച്ച രീതി ലോകത്തെയാകെ അത്ഭുതപ്പെടുത്തുന്നതാണെന്ന് പ്രസിദ്ധ തത്വചിന്തകനും സാമൂഹ്യ വിമർശകനുമായ നോം ചോംസ്‌കി പറഞ്ഞു.  

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പുതിയ ആശയങ്ങൾ ആരായാൻ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച കേരള ഡയലോഗ് എന്ന തുടർസംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ചോംസ്‌കി. കേരളത്തെപ്പോലെ വളരെ കുറച്ച് സ്ഥലങ്ങളേ ഈ രീതിയിൽ കോവിഡിനെ നേരിട്ടിട്ടുള്ളൂ. യു.എസ്സിന്റെ ആക്രമണത്തിൽ ശിഥിലമായ വിയറ്റ്‌നാമും മികച്ച രീതിയിൽ മഹാമാരിയെ നേരിട്ടു. വിയറ്റ്‌നാമിൽ ഒരു മരണം പോലും ഉണ്ടായിട്ടില്ല. ചൈനയുമായി 1400 കിലോമീറ്റർ അതിർത്തി പങ്കിടുന്ന രാജ്യമാണ് വിയറ്റ്‌നാം എന്നതോർക്കണം.സൗത്ത് കൊറിയയും സമർത്ഥമായാണ് മഹാമാരിയെ നിയന്ത്രിച്ചത്. അവിടെ ലോക്ഡൗൺ പോലും വേണ്ടിവന്നില്ല. തായ്‌വാനും രോഗത്തെ പിടിച്ചുകെട്ടി. ഹോങ്കോങ്ങിലും നാം അത് കണ്ടു. ന്യൂസിലാൻഡ് ഈ രോഗത്തെ തുടച്ചുനീക്കി. എന്നാൽ അമേരിക്കയിൽ ഒരു ലക്ഷത്തിലേറെ പേർ മരിച്ചു. മരണസംഖ്യ ഉയർന്നുകൊണ്ടേയിരിക്കുന്നു.
യൂറോപ്യൻ യൂണിയനിൽ ജർമനിയാണ് നല്ല രീതിയിൽ ഈ രോഗത്തെ പ്രതിരോധിച്ചത്. അമേരിക്കയിലെപ്പോലെ വാണിജ്യാടിസ്ഥാനത്തിലുള്ള ആശുപത്രി സംവിധാനം ജർമനി സ്വീകരിക്കാതിരുന്നതാണ് രക്ഷയായത്. അമേരിക്കയിൽ ആശുപത്രികളെന്നാൽ വെറും കച്ചവടമാണ്. കച്ചവടമാകുമ്പോൾ കരുതലായി കൂടുതൽ ബെഡ്ഡുകൾ ഉണ്ടാവില്ല. കാരണം ഒരു ബെഡ്ഡിനു പോലും അധികമായി കാശ് കളയാൻ കച്ചവടക്കാർ തയ്യാറാവില്ല. ഈ സാഹചര്യത്തിൽ എന്തെങ്കിലും സംഭവിച്ചാൽ അതൊരു ദുരന്തമാകും.

ജർമനി നവഉദാരവത്ക്കരണം തന്നെയാണ് സ്വീകരിച്ചത്. പക്ഷേ അവർ അമേരിക്കയെ പോലെ തീവ്രഉദാരവത്ക്കരണത്തിലേക്കോ ലിബറൽ ഭ്രാന്തിലേക്കോ പോയിട്ടില്ല. അതുകൊണ്ട് നില അത്ര ഗുരുതരമായില്ല. മഹാമാരി വലിയ മനുഷ്യക്കെടുതി ഉണ്ടാക്കിയ രാജ്യമാണ് ഇറ്റലി. എന്നാൽ, ജർമൻ ഡോക്ടർമാർ അവരെ സഹായിക്കാൻ പോകുന്നത് നമ്മളാരും കണ്ടില്ല. ഇറ്റലിയും യൂറോപ്യൻ യൂണിയനിലെ അംഗമാണ്. ആറ് പതിറ്റാണ്ടിലേറെയായി അമേരിക്കയുടെ സാമ്പത്തിക ആക്രമണത്തിന് ഇരയാകുന്ന പാവം ക്യൂബയിലെ ഡോക്ടർമാരാണ് ഇറ്റലിയിലേക്ക് പോയത്. ഇറ്റലിയിൽ മാത്രമല്ല, ക്യൂബയിലെ ആയിരക്കണക്കിന് ഡോക്ടർമാർ മറ്റു രാജ്യങ്ങളിലേക്കും പോയി. ഏകാധിപത്യ ക്യൂബ അവരുടെ ഡോക്ടർമാരെ മറ്റു രാജ്യങ്ങളിലേക്ക് നിർബന്ധിച്ച് തള്ളിവിടുന്നു എന്നാണ് ലിബറൽ മാധ്യമങ്ങൾ അപ്പോൾ പറഞ്ഞത്.

ലോകത്തിലെ അസാധാരണമായ അസമത്വം കൂടുതൽ തെളിച്ചത്തോടെ കാണിക്കാൻ കോവിഡ് മഹാമാരിക്ക് കഴിഞ്ഞു. അമേരിക്കയിൽ അത് ഏറ്റവുമധികം പ്രകടമായി. അമേരിക്കയുടെ വംശീയ സ്വഭാവം ഒന്നുകൂടി തുറന്നു കാണിക്കപ്പെട്ടു. 40 വർഷത്തെ ഉദാരവത്ക്കരണം കഴിഞ്ഞപ്പോൾ 0.1 ശതമാനം ആളുകൾ 20 ശതമാനം സമ്പത്ത് കയ്യടക്കിവച്ചിരിക്കുന്നു. കറുത്തവരും സ്‌പെയിനിൽ നിന്നും തെക്കേ അമേരിക്കയിൽ നിന്നും വന്നവരുടെ പിൻമുറക്കാരുമാണ് അമേരിക്കയിൽ ഏറ്റവുമധികം ദുരിതം ഈ വേളയിൽ അനുഭവിച്ചത്. ഒരു തരത്തിൽ ഡൊണാൾഡ് ട്രംപ് പാവപ്പെട്ട കറുത്തവർഗ്ഗക്കാരെ കൊല്ലുകയാണ്.

കോവിഡ് മഹാമാരി അവസാനിക്കുമ്പോൾ ലോകത്ത് അടിസ്ഥാനപരമായ മാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് നിലവിലുള്ള അവസ്ഥ തുടരാനും കൂടുതൽ സ്വേച്ഛാധിപത്യത്തിലേക്കും നിയന്ത്രണങ്ങളിലേക്കും ജനങ്ങളെ നിരീക്ഷിക്കുന്ന രീതിയിലേക്കും പോകാനുമാണ് അമേരിക്കയെ പോലുള്ള രാജ്യങ്ങൾ ശ്രമിക്കുന്നതെന്ന് ചോംസ്‌കി പറഞ്ഞു. എന്നാൽ, ഇതിനെ പ്രതിരോധിക്കാനുള്ള പ്രസ്ഥാനങ്ങൾ ലോകമെങ്ങും ഉയർന്നുവരുന്നുണ്ട്. ഇത് ഏകോപിപ്പിച്ചാൽ വലിയൊരു ശക്തിയാകും. അവർക്ക് മാറ്റങ്ങൾ വരുത്താനാകും. പ്രോഗ്രസ്സീവ് ഇൻറർനാഷണൽ എന്നൊരു പ്രസ്ഥാനം തന്നെ ഇപ്പോൾ ഉദയം ചെയ്തിട്ടുണ്ട്. ഇവരെല്ലാം പുതിയൊരു ലോകം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം വളർത്തിയെടുത്ത ശക്തമായ സംവിധാനവും മെച്ചപ്പെട്ട പൊതുജനാരോഗ്യ ശൃംഖലയുമാണ് കോവിഡ് മഹാമാരിയെ വിജയകരമായി പ്രതിരോധിക്കാൻ കേരളത്തെ സഹായിക്കുന്നതെന്ന് നൊബേൽ സമ്മാന ജേതാവും പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമർത്യസെൻ പറഞ്ഞു.
ഈ പോരാട്ടത്തിൽ ഏറ്റവും ശരിയായ ചുവടുവയ്പ് നടത്തിയ കേരളത്തിന് അഭിമാനിക്കാം. എന്നാൽ, ഇന്ത്യയിൽ ലോക്ഡൗൺ നടപ്പാക്കിയ രീതി സംശയാസ്പദമാണ്. ലോക്ഡൗൺ ആയാലും അല്ലെങ്കിലും പൊതുസമൂഹവുമായി ഭരണാധികാരികൾ ചർച്ച ചെയ്യേണ്ടതായിരുന്നു. രാഷ്ട്രീയ പാർട്ടികളുമായും യൂണിയനുകളുമായും ആശയവിനിമയം നടത്തേണ്ടിയിരുന്നു. അതിനുപകരം ഏകപക്ഷീയമായി ലോക്ഡൗൺ അടിച്ചേൽപ്പിച്ചു. ജനങ്ങൾ വീട്ടിലേക്ക് മടങ്ങുന്നത് പെട്ടെന്ന് അവസാനിപ്പിച്ചു. പിന്നീട് അവർക്ക് ജീവിക്കാൻ വരുമാനമൊന്നും ഉണ്ടായില്ല. അന്നന്നത്തെ വരുമാനം കൊണ്ട് ജീവിക്കുന്നവർക്ക് ഇതൊരു ദുരന്തമായി മാറി.

1957ലെ തിരഞ്ഞെടുപ്പിനു ശേഷമാണ് കേരളത്തിൽ വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും പൊതു ഇടപെടൽ ഉണ്ടായത്.  അക്കാലത്ത് ഒരു വാദപ്രതിവാദം നടന്നത് ഓർക്കുന്നു. ദരിദ്രമായ ഇന്ത്യൻ സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനത്താണ് കേരളമെന്നും എല്ലാവർക്കും വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ചിലവഴിക്കാൻ കേരളത്തിന് ശേഷിയില്ലെന്നുമായിരുന്നു ഒരു വാദം. മാത്രമല്ല, കേരളത്തിൽ തൊഴിലാളികളുടെ കൂലിയും കുറവായിരുന്നു. അതുകൊണ്ട് കേരളം ചെയ്യുന്നത്, ധനപരമായ പിശകാണെന്ന് വാദമുയർത്തി. എന്നാൽ അതെല്ലാം തെറ്റാണെന്ന് കാലം തെളിയിച്ചു. നിങ്ങൾ എങ്ങനെയാണ് പണം വകയിരുത്തുന്നത് എന്നതാണ് പ്രധാനം. ക്രമേണ രാജ്യത്ത് ഏറ്റവും അധികം ആളോഹരി ചിലവ് ചെയ്യുന്ന സംസ്ഥാനമായി കേരളം ഉയർന്നു. ആളോഹരി വരുമാനവും അതിന് അടുത്തേക്ക് വർദ്ധിച്ചു.
കോവിഡ്-19 നമ്മുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചുമുള്ള പുനർവിചിന്തനത്തിന് വഴിതെളിച്ചുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പുതിയ ലോകത്തിനനുസരിച്ച് നാം മാറേണ്ടതുണ്ട്. നമ്മുടെ മുൻഗണനകളും സമൂഹത്തെ സംഘടിപ്പിക്കുന്ന രീതിപോലും മാറണം. നമുക്കുള്ള പൊതുവായ ചില അറിവുകൾ ഉപയോഗശൂന്യമായേക്കാം. പുതിയ ചിലതുമായി പൊരുത്തപ്പെടാൻ കൂടുതൽ അറിവുകൾ വേണ്ടിവന്നേക്കാം. ഇത് സർക്കാർ മാത്രം ചെയ്യേണ്ടതല്ല. സമൂഹത്തിലാകെ വിപുലമായ സംവാദങ്ങൾ വേണ്ടതുണ്ട്. നമുക്കു മുന്നിലുള്ള വലിയ ചോദ്യം അഭിമുഖീകരിക്കാൻ കേരളം സന്നദ്ധമാകുന്നതിന്റെ തുടക്കമാണ് ‘കേരളാ ഡയലോഗ്’ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനകീയ പങ്കാളിത്തത്തോടെയുള്ള ആസൂത്രണമാണ് കേരളത്തിന്റെ കരുത്ത്. അധികാരവികേന്ദ്രീകരണത്തിൽ നാം ഏറെ മുന്നേറി. അതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് കോവിഡിനെതിരായ പോരാട്ടത്തിൽ ഗണ്യമായ നേട്ടങ്ങൾ സ്വന്തമാക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞത്. സാമൂഹികവും സാമ്പത്തികവുമായ അസമത്വം കോവിഡ് മഹാമാരിയുടെ പശ്ചാതലത്തിൽ കൂടുതൽ വഷളാവുകയാണ്. പാർശ്വവൽകൃതരും ദരിദ്രരുമായ ജനങ്ങളെയാകെ ഇത് ബാധിക്കുന്നു. ജനങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ തിരിക്കേണ്ടതുണ്ട്. പുതിയ കേരളത്തിനു വേണ്ടിയുള്ള പരിശ്രമങ്ങളിൽ മുതൽക്കൂട്ടാവുന്നതാണ് ലോകപ്രശ്‌സതരായ പണ്ഡിതർ പങ്കെടുക്കുന്ന കേരള ഡയലോഗെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലോകാരോഗ്യസംഘടനയുടെ ഡെപ്യൂട്ടി ഡയറക്ടർ സൗമ്യ സോമിനാഥനും സംവാദത്തിൽ പങ്കെടുത്തു. പ്രമുഖ മാധ്യമ പ്രവർത്തകൻ എൻ. റാം, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രൻ എന്നിവർ മോഡറേറ്റർമാരായിരുന്നു. പ്രശസ്ത മാധ്യമപ്രവർത്തകൻ ജോൺ ബ്രിട്ടാസ് ആമുഖം അവതരിപ്പിച്ചു.

മുഖ്യമന്ത്രിയുടെ സാമുഹ്യമാധ്യമ അക്കൗണ്ടുകളിലൂടെ ആദ്യ എഡിഷൻ സംപ്രേഷണം ചെയ്തു. സംവാദങ്ങളുടെ പൂർണരൂപം യുട്യൂബിൽ ലഭ്യമാണ്. രണ്ടാംഘട്ടത്തിൽ ജോസഫ് സ്റ്റിഗ്ലിറ്റ്‌സ്, വെങ്കി രാമകൃഷ്ണൻ എന്നിവർ പങ്കെടുക്കുന്ന സംവാദ പരിപാടി നടക്കും.

Main Topic : Noam Chomsky and Amartya Sen Praise Kerala on Covid prevention-methods


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.