ബ്ലാക്ക് & വൈറ്റ് I പ്രതിവാര പംക്തി

മലപ്പുറത്തെ കുഞ്ഞു ഫയാസ്
നിഷ്‌കളങ്കമായ വാക്കുകള്‍ കൊണ്ട് ലക്ഷക്കണക്കിന് ആസ്വാദകരെ സ്വന്തമാക്കിയ മുഹമ്മദ് ഫയാസാണ് ഈ ആഴ്ചയിലെ പ്രധാന താരം.
”ചെലോല്‍ത് റെഡ്യാവും ചെലോല്‍ത് റെഡ്യാവൂല. ഇന്റേത് റെഡ്യായില്ല. എങ്ങനായാലും ഞമ്മക്ക് ഒരു കൊയപ്പൂല്ല്യ”
ഈ മാസ് ഡയലോഗ് മില്‍മ അതിന്റെ പരസ്യ വാചകമായി കടമെടുത്തിരുന്നു. ഇതിന് പ്രതിഫലമായി ആന്‍ഡ്രോയിഡ് ടിവിയും 10,000 രൂപയും മില്‍മ ഉല്‍പ്പന്നങ്ങളുമൊക്കെ സമ്മാനങ്ങളായി ഫയാസിന് ലഭിച്ചു.
സമ്മാനം സ്വീകരിച്ച ഫയാസിന്റെ കുടുംബം ഏവരെയും അതിശയിപ്പിച്ച് മറ്റൊരു തീരുമാനമെടുത്തു. ഫയാസിന് കിട്ടിയ സമ്മാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും തുക വീടിനു സമീപത്തെ നിര്‍ധന യുവതിയുടെ നിക്കാഹിനും നല്‍കി.
ഓണ്‍ലൈന്‍ പഠന ക്ലാസുകളെ പിന്തുടര്‍ന്ന് കടലാസില്‍ പൂക്കള്‍ നിര്‍മിക്കുന്ന ഫയാസിന്റെ വീഡിയോയാണ് വൈറലായത്. മലപ്പുറം ഭാഷയിലുള്ള വിവരണത്തോടെയാണ് വീഡിയോ തയ്യാറാക്കിയത്. പേപ്പര്‍ മടക്കി പെന്‍സില്‍കൊണ്ട് വരച്ച് കത്രികകൊണ്ട് പൂവ് വെട്ടിയുണ്ടാക്കുന്നതാണ് വീഡിയോ. എന്നാല്‍, അവസാനം പേപ്പര്‍ നിവര്‍ത്തുമ്പോള്‍ പൂവിന്റെ രൂപം കിട്ടുന്നില്ല. ഒട്ടും പതാറാതെ ”ചെലോല്‍ത് റെഡ്യാവും ചെലോല്‍ത് റെഡ്യാവൂല. ഇന്റേത് റെഡ്യായില്ല. എങ്ങനായാലും ഞമ്മക്ക് ഒരു കൊയപ്പൂല്ല്യ” എന്ന് പറഞ്ഞ് തടിയൂരുകയാണ് ഫയാസ്.
താന്‍ ചെയ്തത് ശരിയായില്ലെങ്കിലും, ഒട്ടും പതറാതെ , പ്രത്യാശയോടെ , ആത്മ വിശ്വാസത്തോടെ പ്രതികരിച്ച കുഞ്ഞു ബാലന്റെ മനഃസാന്നിധ്യം നിറഞ്ഞ ഈ രംഗമാണ് വൈറലായത്. ഇതില്‍ നിന്നുള്ള വാക്കുകള്‍ കടമെടുത്താണ് മില്‍മ പരസ്യ വാചകമാക്കിയത്. സംഗതി സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തു.
രണ്ടു ശവസംസ്‌കാരങ്ങള്‍; രണ്ടു രീതികള്‍
കോട്ടയത്തെ നാടകം
കോവിഡ് ബാധിച്ച് മരിച്ച ചുങ്കം സിഎംഎസ് കോളജ് ഭാഗം നടുമാലില്‍ ഔസേഫ് ജോര്‍ജിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനെ ചൊല്ലി ഉയര്‍ന്ന തര്‍ക്കങ്ങളും, ഒടുവില്‍ രാത്രി വൈകി അത് സംസ്‌കരിക്കേണ്ടി വന്നതുമാണ് മലയാളിയുടെ ഒരു ഞായറാഴ്ച്ചയുടെ ( 26th July 2020 ) നല്ലൊരു പങ്കു സമയം അപഹരിച്ചത്.
പാവപ്പെട്ട ജനങ്ങളെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് അവരെ മുന്നില്‍ നിര്‍ത്തി ഒരുസംഘം ബിജെപിക്കാര്‍ നടത്തിയ ഹീനമായ രാഷ്ട്രീയക്കളിയാണ് കോട്ടയത്തിനും കേരളത്തിനും അപമാനമായത്. അതിന് നേതൃത്വം നല്‍കിയ മാന്യദ്ദേഹം കോട്ടയം നഗരസഭയിലെ തിഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൂടിയായായിരുന്നു എന്നതാണ് ഏറെ ദുഖകരം.
കൊവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം ദഹിപ്പിച്ചാല്‍ അതില്‍ നിന്ന് ഉയരുന്ന പുകയിലൂടെ രോഗാണുക്കള്‍ സമീപത്തുള്ളവരെ ബാധിക്കും എന്ന് തെറ്റുധരിപ്പിച്ചു സമീപ വാസികളെ സമരം ചെയ്യിപ്പിച്ചു.
തെറ്റിദ്ധരിക്കപ്പെടുന്ന ജനത്തിനെ കാര്യം പറഞ്ഞ് മനസിലാക്കി അവരെ ശരിയായ വഴിയിലേക്ക് കൊണ്ടുവരുന്നവനാകണം യഥാര്‍ത്ഥ പൊതുപ്രവര്‍ത്തകന്‍ എന്ന കാര്യം പോലും ഉറഞ്ഞു തുള്ളിയ ആ ചെറുപ്പക്കാരന് അറിവില്ലായിരുന്നു.
പ്രശ്നം പരിഹരിക്കാനുള്ള ചര്‍ച്ചകളില്‍ പങ്കാളിയാവേണ്ട കോട്ടയം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവിടെ എത്തിയപ്പോള്‍ ബിജെപി കൗണ്‍സിലര്‍ക്കൊപ്പം ചേര്‍ന്ന് എരിതീയില്‍ എണ്ണ ഒഴിച്ചു.
രാത്രി വൈകി കനത്ത പൊലീസ് ബന്തവസില്‍ മൃതദേഹം അടക്കം ചെയ്ത്, ജില്ലാ ഭരണകൂടം അവിടെ നിന്ന് മടങ്ങുമ്പോള്‍ താമസക്കാരില്‍ ചിലരെങ്കിലും സത്യം തിരിച്ചറിഞ്ഞിരുന്നു.
കോട്ടയം നഗരസഭയില്‍ 35 വര്‍ഷം ജോലി ചെയ്ത വ്യക്തിയുടെ മൃതശരീരമാണ് ആ ശശ്മാനത്തില്‍ അടക്കം ചെയ്യാന്‍ എത്തിച്ചത്. അതിന് മുന്‍ നിരയില്‍ നില്‍ക്കേണ്ട നഗരസഭാ ചെയര്‍മാനും എംഎല്‍എ യുടെ കൂടെ കൂടി രാഷ്ട്രീയം കളിച്ചു.
ഹീനമായ മറ്റൊരു പ്രചരണം, മരണമടഞ്ഞ വ്യക്തിയെ പള്ളിയില്‍ അടക്കാതെ ഉപേക്ഷിച്ചപ്പോഴാണ് ഇങ്ങോട്ടു കൊണ്ടുവന്നത് എന്നാണ്. പക്ഷെ യാഥാര്‍ത്ഥ്യം, അദ്ദേഹം ഒരു പ്രാര്‍ത്ഥനാ സഭയില്‍ അംഗമാണ്, അവര്‍ക്ക് സ്വന്തമായി സെമിത്തേരി ഇല്ല. ആളുകള്‍ മരണമടയുമ്പോള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പൊതു ശ്മശാനത്തിലാണ് അടക്കം ചെയ്യുന്നത്. ഇതെല്ലാം ഔദ്യോഗികമായി നഗരസഭയില്‍ നിന്ന് അറിഞ്ഞതിനുശേഷമാണ് ബിജെപി കേവലം രാഷ്ട്രീയ ലാഭത്തിനുവേണ്ടി വര്‍ഗീയകാര്‍ഡ് ഇറക്കി നേട്ടം കൊയ്യാന്‍ ശ്രമം നടത്തിയത്. അതിന് കുടപിടിക്കേണ്ട ഗതികേടിലേക്ക് കോട്ടയം എംഎല്‍എയും കൂട്ടരും മാറിയത്.
ആലപ്പുഴയുടെ മാതൃക
ആലപ്പുഴ ലത്തീന്‍ രൂപത ബിഷപ്പ് ജെയിംസ് ആനാപ്പറമ്പില്‍ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ്. കോവിഡ് ബാധിച്ചു മരിക്കുന്ന സഭാവിശ്വാസികളുടെ ശരീരം പള്ളി സെമിത്തേരിയില്‍ ദഹിപ്പിക്കാനും അന്ത്യശൂശ്രൂഷകള്‍ ചെയ്യുന്നതിനും ഇടമൊരുക്കി ലോകത്തിന് മാതൃകയായി.
ഇലക്ട്രിക് ശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിച്ചാലുണ്ടാകുന്ന പുകയില്‍ നിന്ന് വൈറസ് പടരുമെന്ന തെറ്റിദ്ധാരണയില്‍ തെരുവിലിറങ്ങിയ സാധാരണ മനുഷ്യരെ കോട്ടയത്തു കഴിഞ്ഞ ഞായറാഴ്ച കണ്ടെങ്കില്‍, ആലപ്പുഴയില്‍ സംഭവിച്ചത് മറ്റൊന്നാണ്.
വ്യാജപ്രചരണങ്ങള്‍ക്കും തെറ്റായ വാര്‍ത്തകള്‍ക്കും മനുഷ്യര്‍ അടിപ്പെട്ടു പോകാന്‍ എല്ലാ സാധ്യതയുമുള്ള ഒരന്തരീക്ഷത്തില്‍, മനപ്പൂര്‍വം മനുഷ്യരെ തെറ്റിദ്ധരിപ്പിച്ച് മുതലെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മാതൃകയായി ആലപ്പുഴ ബിഷപ്പും രൂപത അധികാരികളും.
നമ്മുടെ രാജ്യം നേരിടുന്ന ഈ ആപത്ഘട്ടത്തില്‍ എല്ലാവരെയും യോജിപ്പിക്കുന്നതിനും വ്യാജപ്രചരണങ്ങളെ തള്ളുന്നതിനും മതമേലധ്യക്ഷന്മാര്‍ക്കും പുരോഹിതര്‍ക്കുമൊക്കെ ധാരാളം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നു ഈ സംഭവം തെളിയിച്ചു.
പ്രകൃതി-മനുഷ്യസ്നേഹത്തിന്റെ ഉദാത്തമാതൃകയായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ത്ഥപിന്മുറക്കാരനാവുകയാണ് ആലപ്പുഴ ലത്തീന്‍ അതിരൂപത ബിഷപ്പ് ജെയിംസ് ആനാപ്പറമ്പില്‍.
കൈതോല പായ വിരിച്ചുകൊണ്ടു കടന്നു പോയ നാടന്‍ പാട്ടുകാരന്‍ :- ജിതേഷ് കക്കിടിപ്പുറം
പാലോം പാലോം നല്ല നടപ്പാലം
അപ്പന്റെ കയ്യും പിടിച്ചു നടക്കണ നേരം
ആയൊരു പാലത്തിന്റെ തൂണീനിന്നും
പൊന്നു എന്നൊരു വിളിയും കേട്ട്
മണ്ണിന്റെ മണമുള്ള നടന്‍ പാട്ടുകള്‍ എഴുതി മലയാള മണ്ണിനോട് വിട പറഞ്ഞ ജിതേഷ് കക്കിടിപ്പുറം ഓര്‍മയായി .
‘പാലോം പാലോം നല്ല നടപ്പാലം’ ….ഈ ഗാനത്തിന്റെ പശ്ചാത്തലം തന്നെ അദ്ദേഹത്തെ പോലുള്ള ആയിരങ്ങളുടെ ജീവിത തുടിപ്പുകളില്‍ നിന്ന് ഉയിര്‍ കൊണ്ടതാകാം …
ഒരു പക്ഷെ അദ്ദേഹം, കൊടിയ യാതനകള്‍ അനുഭവിച്ചു,കഷ്ട പ്പാടുകളോടും, ദുരിതങ്ങളോടും, മണ്ണിനോടും പൊരുതി വീണ മുന്‍ തലമുറയില്‍ പെട്ടവരുടെ ഒരു അവസാന കണ്ണി ആയിരുന്നിരിക്കാം. അവര്‍ അനുഭവിച്ച കഷ്ടപാടുകള്‍ ജീവസുറ്റ വരികളിലൂടെ എഴുതി ഹൃദ്യമായി പാടി ഇന്നത്തെ തലമുറയ്ക്ക് മുന്നില്‍ അവതരിപ്പിച്ചു. ഒരു ജനത
അനുഭവിച്ച വേദനകളും ത്യാഗവും , അദ്ദേഹത്തിന്റെ വരികളില്‍ തുടിച്ചു് നില്‍ക്കുന്നുണ്ട്.
‘പൊന്നു എന്നൊരു വിളിയും കേട്ട്
എന്താണപ്പാ ഒരു വിളിയും കേട്ട്
എന്റമ്മ വിളിക്കെണൊരൊച്ച പോലെ
എന്റമ്മ മണ്ണോടു മണ്ണായെന്ന്
അപ്പന്‍ തന്നല്ലേ പറയാറ്ള്ളേ..’
ജന്മി കുടിയന്‍ ജീവിത വ്യവസ്ഥിതിയിലെ നേര്‍ സാക്ഷ്യങ്ങള്‍ പാട്ടില്‍ വരച്ചു കാണിക്കുന്നുണ്ട്. ജാതി ജന്മി വ്യവസ്ഥിയില്‍ ഞെട്ടറ്റു വീണ് പോയ ജീവിതങ്ങളുടെ പെടിച്ചില്‍ ആ വരികളില്‍ കാണാനാകും.”അമ്മ’ എന്ന വികാരത്തിന്റെ ഊക്ഷ്മള സ്‌നേഹ തലങ്ങളിലേക്ക് പാട്ടുകാരന്‍ നമ്മെ കൂട്ടി കൊണ്ടുപോകുന്നുണ്ടാകാം …
‘എന്തിനാണമ്മ കരുവായത്
പെണ്ണിന്റെ ചോര വീണാലാത്രെ
പാലത്തിന്‍ തൂണ് ഉറക്കുള്ളൂന്ന്
തമ്പ്രാന്റെ വാക്കിന് എതിര്‍വാക്കില്ല
എന്റെ കിടാത്യോളെ കൊണ്ടും പോയി
അന്റമ്മ മണ്ണോട് മണ്ണുമായി……’
പെയിന്റിങ് തൊഴിലാളിയായ ജിതേഷ് ‘കൈതോല പായവിരിച്ച്’, ‘പാലം പാലം നല്ല നടപ്പാലം’ എന്നീ പാട്ടുകളിലൂടെയാണ് പ്രശസ്തനായത്. ആദരമുത്തന്‍
എന്ന നാടന്‍ പാട്ട് ട്രൂപ്പിലൂടെയും മാന്ത്രിക സ്പര്‍ശമുള്ള പാട്ടുകളിലൂടെയും മലയാളികളുടെ മനം കവര്‍ന്നാണ് ജിതേഷ് വിടവാങ്ങിയത്……
തന്നെ തിരിച്ചറിഞ്ഞ മലയാളത്തിനൊപ്പം ഏറെനാള്‍ ജീവിക്കാന്‍ ജിതേഷിന് കഴിഞ്ഞില്ല. പക്ഷെ മരണാന്തരം സ്തുതി കൊണ്ടും സ്മരണ കൊണ്ടും അദ്ദേഹത്തെ പൊതിഞ്ഞു മൂടും …..
നമ്മളങ്ങനെയാണ്………. സോമന്‍ കടലൂരിന്റെ വാക്കുകള്‍ കടമെടുത്താല്‍….
‘നീ വരും ഞാന്‍ മരിച്ചാല്‍ ആയിരം പൂക്കളുള്ള റീത്തുമായ് അതിലൊന്നു മതിയായിരുന്നു എനിക്ക് ജീവിക്കാന്‍’
ബ്ലാക്ക് & വൈറ്റ് I പ്രതിവാര പംക്തി I ജോമോന്‍ സ്റ്റീഫന്‍
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.