ചന്ദ്രനിലേക്ക് യാത്ര, മിനി ഹെലികോപ്റ്റര്‍, പ്രതിവര്‍ഷം ഒരു കോടി രൂപ; ജനങ്ങള്‍ക്ക് ഞെട്ടിക്കുന്ന വാഗ്ദാനങ്ങളുമായി സ്വതന്ത്ര സ്ഥാനാര്‍ഥി
ചെന്നൈ: തമിഴ്‌നാട്ടില്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു സ്ഥാനാര്‍ഥിയുടെ വാഗ്ദാനങ്ങള്‍ കേട്ടാല്‍ ഞെട്ടും. മിനി ഹെലികോപ്ടര്‍, ഓരോ വര്‍ഷവും ഓരോ കുടുംബത്തിനും ഒരു കോടി രൂപ, വിവാഹത്തിന് സ്വര്‍ണാഭരണങ്ങള്‍, വീട്, ഐ ഫോണ്‍, ചന്ദ്രനിലേക്ക് ഉല്ലാസയാത്ര എന്നിങ്ങനെ വാഗ്ദാന പെരുമഴയുമായാണ് സ്വതന്ത്ര സ്ഥാനാര്‍ഥി തുലം ശരവണന്‍ വോട്ടര്‍മാരെ സമീപിക്കുന്നത്. സൗത്ത് മധുര മണ്ഡലത്തിലാണ് ശരവണന്‍ ജനവിധി തേടുന്നത്.
വീട്ടമ്മമാരുടെ ജോലിഭാരം കുറയ്ക്കാന്‍ റോബോട്ട്, കായല്‍ അല്ലെങ്കില്‍ കടല്‍ സവാരിക്ക് സ്വന്തമായി ഒരു ബോട്ട്, ബഹിരാകാശ ഗവേഷണ കേന്ദ്രം, വേനലിലെ ചൂട് ചെറുക്കാന്‍ മധുരയില്‍ കൃത്രിമ മഞ്ഞുമല എന്നിവയാണ് പ്രകടന പത്രികയിലെ മറ്റ് വാഗ്ദാനങ്ങള്‍. ഇത്തരം വാഗ്ദാനങ്ങള്‍ എന്തുകൊണ്ടെന്ന് 34കാരനായ ശരവണന്‍ വിശദീകരിക്കുന്നതിങ്ങനെയാണ്.
‘ചവറ്റുകുട്ട ചിഹ്നത്തിലാണ് ഞാന്‍ മത്സരിക്കുന്നത്. ഒരിക്കലും നിറവേറ്റാത്ത വാഗ്ദാനങ്ങളില്‍ വീഴാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ വോട്ടുകള്‍ ചവറ്റുകുട്ടയില്‍ എറിയാം എന്ന സന്ദേശം നല്‍കുകയാണ് ലക്ഷ്യം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നുവരുന്ന ഞാന്‍ 20000 രൂപ പലിശയ്‌ക്കെടുത്താണ് നാമനിര്‍ദേശം സമര്‍പ്പിച്ചതും തെരഞ്ഞെടുപ്പ് ചെലവുകള്‍ നടത്തുന്നതും. ജനങ്ങളുടെ ക്ഷേമത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരു പ്രാധാന്യവും നല്‍കുന്നില്ല. അധികാരത്തിലിരിക്കുമ്പോള്‍ അവര്‍ യുവാക്കള്‍ക്ക് ജോലി നല്‍കാനോ കാര്‍ഷിക മേഖലയെ പരിപോഷിപ്പിക്കാനോ ശുദ്ധവായു ഉറപ്പാക്കാനോ നദികളെ ബന്ധിപ്പിക്കാനോ ശ്രമിക്കുന്നില്ല. തെരഞ്ഞെടുപ്പ് സമയത്ത് അവര്‍ പണം വലിച്ചെറിയുന്നു. ശരിയായ തീരുമാനമെടുക്കാന്‍ അനുവദിക്കാതെ ആളുകളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു. അവര്‍ രാഷ്ട്രീയം മലിനമാക്കി സമ്പന്നരുടെ സംരക്ഷകരായി മാറി’.
തെരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ വാഗ്ദാനങ്ങളില്‍ വീണുപോകുന്നതിനെതിരെ അവബോധമുണ്ടാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് കുറച്ച് കാലം പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുള്ള ശരവണന്‍ പറയുന്നു. തന്റെ കയ്യില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പണമില്ല. പക്ഷേ തന്റെ വാഗ്ദാനങ്ങള്‍ വാട്‌സ് ആപ്പില്‍ വൈറലാണ്. ആളുകള്‍ ഈ വാഗ്ദാനങ്ങളെ കുറിച്ചും എന്തുകൊണ്ട് അത്തരം വാഗ്ദാനങ്ങളെന്നും ചിന്തിക്കുന്നു. തെരഞ്ഞെടുപ്പില്‍ ജയിച്ചില്ലെങ്കിലും ഇത് തന്റെ വിജയമാണെന്ന് ശരവണന്‍ പറയുന്നു.
എഐഎഡിഎംകെയും ഡിഎംകെയും മക്കള്‍ നീതി മയ്യവുമെല്ലാം വന്‍ വാഗ്ദാനങ്ങളാണ് വോട്ടര്‍മാര്‍ക്ക് ഇത്തവണയും നല്‍കുന്നത്. എല്ലാ കുടുംബങ്ങള്‍ക്കും വാഷിങ് മെഷീന്‍, വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1500 രൂപ, സൗജന്യമായി ആറ് ഗ്യാസ് സിലിണ്ടറുകള്‍ തുടങ്ങിയവയാണ് എഐഎഡിഎംകെയുടെ വാഗ്ദാനം. പെട്രോള്‍, ഡീസല്‍ വില കുറയ്ക്കും എന്നാണ് ഡിഎംകെയുടെ പ്രധാന വാഗ്ദാനം. വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ലോണ്‍ എഴുതിത്തള്ളും, സൗജന്യ ടാബും ഇന്റര്‍നെറ്റും നല്‍കും തുടങ്ങിയ വാഗ്ദാനങ്ങളുമുണ്ട്. വീട്ടമ്മമാര്‍ക്ക് മാസ ശമ്പളമടക്കം അടങ്ങുന്നതാണ് കമല്‍ഹാസന്റെ പാര്‍ട്ടിയുടെ വാഗ്ദാനങ്ങള്‍.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.