ഉറങ്ങുന്നവർ ഭാഗ്യവാൻമാർ
അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍
സതീഷ് തോട്ടശ്ശേരി
കഥ എട്ട്
ഉറങ്ങുന്നവർ ഭാഗ്യവാൻമാർ
നാണുവാരും നങ്ങേമയും മാതൃകാ ദമ്പതിമാരാണ്. ഇരുമെയ്യും ഒരു മനവും. കമ്പനി പണി കഴിഞ്ഞു വന്നാല്‍ അന്നത്തെ വിശേഷങ്ങള്‍ നങ്ങേമയെയും തിരിച്ചു നങ്ങേമ അന്നത്തെ പെണ്‍വെടിവട്ട വിശേഷങ്ങള്‍ നാണുവാരെയും അപ്‌ഡേറ്റ്‌ചെയ്യും. രണ്ടുപേരും തുറന്ന പുസ്തകങ്ങള്‍. പേജ് അടയാളം വെച്ചിട്ടുണ്ടെങ്കില്‍ ഏതുനേരത്തു വേണമെങ്കിലും വായന തുടരാം. നാണുവാരുടെ ഒരേ ഒരു വീക്‌നെസ് കുംഭകര്‍ണ സേവയാണ്. നടന്നോ, ഇരുന്നോ,കിടന്നോ അബദ്ധവശാല്‍ രണ്ടു മിനിട്ടു കണ്ണടച്ചാല്‍ പിന്നെ കൂര്‍ക്കം വലി എപ്പോ കേട്ടൂന്നു ചോദിച്ചാല്‍ മതി. ഇക്കാരണം കൊണ്ട് ഞങ്ങള്‍ ഗോപ്യമായി നാണുവാരു കേക്കാതെ കുംഭകര്‍ണക്കുറുപ്പെന്നു വിളിക്കാറുണ്ടായിരുന്നു. തരക്കേടില്ലാത്ത അക്ഷരസ്‌നേഹിയായതു കാരണം നാണുവാരുടെ ഭാഷയില്‍ മ്ലേച്ച മലയാളത്തിന്റെ പ്രേതബാധ തീരെ ഉണ്ടായിരുന്നില്ല. ശാന്തനും, സമാധാനകാംക്ഷിയും, സല്‍ഗുണ സമ്പന്നനും ആയിരുന്നു നാണുവാര്.
മെയ്ഡ് ഫോര്‍ ഈച് അദര്‍ ആയതുകൊണ്ട് നങ്ങേമയും അതെ പോലെ തന്നെ സുഭാഷിണിയും, സുസ്‌മേരവദനയും ‘ലോകോസമസ്ത സുഖിനോ ഭവന്തു’ എന്ന മുദ്രാവാക്യം ഏപ്പോഴും ഉയര്‍ത്തിപ്പിടിക്കുന്നവരും ആയിരുന്നു. പാചക കലയില്‍ നളനെ കടത്തിവെട്ടും. ധൃത പാചകത്തില്‍ അഗ്രഗണ്യ. അതിഥി സല്‍ക്കാരപ്രിയ
സ്വാമിയേ ശരണമയ്യപ്പ…
അങ്ങിനെ ജീവിതം പണ്ടത്തെ അയിലൂര്‍ പുഴയിലെ സ്ഫടിക സമാനമായ വേനല്‍ തെളിനീരൊഴുക്കുപോലെ ഒഴുകുമ്പോഴാണ് നാണുവാര് ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടെലിവിഷന്‍ വാങ്ങുന്നത്. അയല്‍ വക്കത്തൊന്നും സാധനം ഇല്ലാത്തതിനാല്‍ വൈകുന്നേര ധാരാവാഹി കാണാന്‍ അവിടെ നിന്നും തള്ളമാരും പിള്ളമാരുമൊക്കെ വന്നു നാണു നിവാസ് ഹൌസ് ഫുള്ളാകും. ടി വി തന്നെ വിരളമായ അന്ന് ടി വി സ്റ്റാന്‍ഡ് റൂള്‍ഡ് ഔട്ട് ആയ കാരണം കുന്തറണ്ടം ഊണുമേശയിലാണ് പ്രതിഷ്ഠിക്കപ്പെട്ടതു് മേശയുടെ ഇടത്തെ മൂലയിലെ കോണില്‍ കൈകുത്തി ഇരുന്നാണ് നാണുവാര് ടി. വി കാണുക. അപ്പോള്‍ അത്യാവശ്യം ഉറങ്ങിയാലും
ആരും കാണുകയില്ല. പിന്നെ ഷോ കഴിഞ്ഞു എല്ലാവരും പോയ ശേഷം ആവും മൂപ്പര് ഉറക്കം കഴിഞ്ഞു പൊങ്ങുന്നത്. നാണുവാരുടെ കാഴ്ചക്കും, കാഴ്ചപ്പാടിനും ദീര്‍ഘ ദൃഷ്ടിയില്ലാതെ പോയത് വിഡ്ഢി പെട്ടിയുമായുള്ള പോയിന്റ് ബ്ലാങ്ക് നേത്ര സമ്പര്‍ക്കമാണെന്നു അദ്ദേഹത്തിന്റെ പാത്തിക്കിരി പിന്നീട് ഡയഗ്‌നോസ് ചെയ്തതായി വൈദ്യ ചികിത്സാ രേഖകളില്‍ കാണുന്നു. ഒരു കറ കളഞ്ഞ എം. ജി. ആര്‍ ഫാന്‍ ആയതു കാരണം ഹാഫ് ഷര്‍ട്ടിന്റെ കയ്യിലെ മടക്ക് ഒന്ന് ചുരുട്ടിക്കേറ്റി വെച്ചിരിക്കും. ആ കാലത്ത് കേബിള്‍ ടി വി പ്രചാരത്തില്‍ ഇല്ലാത്തതിനാല്‍ ദേശീയ പ്രാദേശിക ഡി ഡി ഫോര്‍ ഭാഷ ചാന്നലുകള്‍ മാത്രമേ കിട്ടിയിരുന്നുള്ളൂ. മീനച്ചൂടില്‍ നഗരം ഉരുകുമ്പോള്‍ നങ്ങേമ ഇടയ്ക്കു ‘ശ്ശൊ എന്താദ്’ എന്ന് ഇടക്കിടക്ക് അസഹ്യത രേഖപ്പെടുത്തും.
ഒരിക്കല്‍ ദൂരദര്‍ശന്‍ കണ്ടിരിക്കേ പണ്ഡിറ്റ് ഭീംസെന്‍ ജോഷി പാടിയ ‘മിലെ സുര്‍ മേരാ തുമരാ’ എന്ന് തുടങ്ങുന്ന പാട്ടിന്റെ അകമ്പടിയോടെ ദേശീയോദ്ഗ്രഥനത്തിന്റെ ‘ഏക് സുര്‍’പരസ്യ രംഗം വരുന്നു. മലയാളത്തില്‍ ‘എന്റെ സ്വരവും നിങ്ങളുടെ സ്വരവും ഒത്തുചേര്‍ന്നു നമ്മുടെ സ്വരമായ്’ എന്ന് പാടിക്കൊണ്ട് ആനക്കാരന്‍ വേലു നായര്‍ വരുന്നു. ലതാ മങ്കേഷ്‌കര്‍, കമല്‍ ഹാസന്‍, ശബാന ആസ്മി ഇത്യാദി ഐക്കണ്‍സ് എല്ലാം രംഗത്ത് വന്നു മറയുന്നു. പിന്നെ അതില്‍ ഒരു മുന്‍ഭാരം കൂടിയ അമിത ശരീരിണി കായിക താരം പെണ്ണ് ഓടി വരുന്നു. കുമ്പളങ്ങാ ഉമ്പായികള്‍ ഫുള്‍ സ്‌ക്രീനില്‍ പൊങ്ങി താഴുമ്പോള്‍ നങ്ങേമയുടെ ‘ശ്ശൊ എന്താദ്’ കോയിന്‍സിഡന്റായി വരുകയും അന്ന് സദസ്സില്‍ ഉണ്ടായിരുന്ന എന്റെര്‍റ്റൈന്മെന്റ് കുമാരേട്ടന്‍ സ്‌റ്റൈലിഷ് ആയി അത് ക്യാച്ച് ചെയ്തു എല്ലാവരുടെയും അണ്ടര്‍ സ്‌റാന്‍ഡിങ്ങിനായി അന്തരീക്ഷത്തിലേക്ക് എറിയുകയും ഉണ്ടായി. അതിനു ശേഷം ഈ പരസ്യം കാണുമ്പോള്‍ താടക പെണ്ണ് ഓടിവരുന്ന ഭാഗമെത്തുമ്പോളൊക്കെ ഞങ്ങള്‍ ‘ശ്ശൊ എന്താദ്’ എന്ന് പറയും. പിന്നെ കൂട്ട ചിരിയാണ്. മീനവും മീനച്ചൂടും പോയ്മറഞ്ഞിട്ടും ധാരാവാഹി കാണാനെത്തുന്ന അന്യഭാഷക്കാരായ തള്ളമാരും പിള്ളമാരും പോലും ഈ രംഗത്തിനും ആരുടെയെങ്കിലും വായില്‍ നിന്നും പുറപ്പെടുന്ന ‘ശ്ശൊ എന്താദ്’ ശബ്ദത്തിനും തുടര്‍ന്ന് ഉള്ളുതുറന്നുള്ള ഒരു ചിരിയുടെ ഓലപ്പടക്കം പൊട്ടിക്കാനുള്ള തീയുമായി കാത്തിരിക്കാന്‍ തുടങ്ങി.
സംഭവം അറിഞ്ഞ ശേഷം ഡ്രൈവര്‍ ശശി കാര്യം പിടികിട്ടിയിട്ടോ അല്ലാതെയോ ‘ഉറങ്ങുന്നവര്‍ ഭാഗ്യവാന്‍മാര്‍. എന്തെന്നാല്‍ അവര്‍ക്കു അവരുടെ സ്വപ്നങ്ങളെങ്കിലും നഷ്ടപ്പെടുന്നില്ല’ എന്ന സച്ചിദാനന്ദ കവി വാചകം കാച്ചി.
അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍
കഥ ഒന്ന്-കുഞ്ഞിലക്ഷി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍
വായിക്കാം⏩
കഥ രണ്ട്-കൊരട്ടു വലി വായിക്കാം⏩
കഥ മൂന്ന്- ചാര്‍വാക ദര്‍ശനം വായിക്കാം⏩
കഥ നാല് – നാടക സ്മരണകൾ വായിക്കാം⏩
കഥ അഞ്ച് –യാത്രയിലെ രസഗുള വായിക്കാം⏩
കഥ ആറ് – ആംഗ്ലോ പ്രൊപ്പിസം ബാംഗ്‌ളൂരിസം
വായിക്കാം⏩
കഥ ഏഴ് =-മെമ്മറി ഓഫ് വണ്‍ ഗ്രേറ്റ് വിക്ടറി
വായിക്കാം⏩
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.