കൃഷ്‌ണേട്ടനും ഒരു പരേതനും
അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍
സതീഷ് തോട്ടശ്ശേരി
കഥ : പന്ത്രണ്ട്
കൃഷ്‌ണേട്ടനും ഒരു പരേതനും
കരയോഗം, അയ്യപ്പ ഭക്ത സംഘം, പുഞ്ചിരി ക്ലബ്, ഫ്രണ്ട്സ് ചിട്ടി ആന്‍ഡ് ബ്ലേഡ് കമ്പനി എന്നീ പ്രസ്ഥാനങ്ങളുടെ നിലവിലെ പ്രസിഡെന്റാണ് കൊച്ചു കൃഷ്ണന്‍ നായര്‍. കൂടാതെ നഗരത്തിലെ ഒട്ടനേകം കൂട്ടായ്മകളിലെ സ്ഥിരം സാന്നിധ്യവും. പൊതുകാര്യ പ്രസക്തന്‍. അതുകൊണ്ട് മൂപ്പരുടെ പേരില്‍ ഒരു കൊച്ചുണ്ടെങ്കിലും ആള് ഇമ്മിണി ബല്യ ആളാണ്. ഒരു ദിവസം ഉറങ്ങുന്നതിനു മുമ്പ് മൂപ്പര്‍ ഒരു കണക്കെടുത്തു ഭാര്യക്ക് സമര്‍പ്പിച്ചത്രേ. താന്‍ ഇഹലോകവാസം വെടിയുമ്പോള്‍ തനിക്കു മിനിമം
ഒരു മുപ്പത് പുഷ്പചക്രങ്ങള്‍ക്കുള്ള സ്‌കോപ് ഉണ്ടെന്നാണത്രെ കണക്കു കൂട്ടി പറഞ്ഞത്. കരയോഗത്തില്‍ സ്ഥിരം പ്രസിഡന്റും ചോദ്യം ചെയ്യപ്പെടാത്ത നേതാവും ആണ്. ഭാര്യ കൊച്ചമ്മിണി പേരുപോലെ പാവം കൊച്ചു തന്നെയാണ്. കടമ്മനിട്ടയുടെ ശാന്തയെപ്പോലെ. അമ്മിണിയേച്ചിക്ക് കൃഷ്‌ണേട്ടന്‍ ഏപ്പോഴും കണ്‍വെട്ടത്ത്തന്നെ വേണമെന്ന് കല്യാണം കഴിഞ്ഞ നാള്‍ തൊട്ട് പൂതിയുണ്ടായിരുന്നു. പക്ഷെ എന്ത് ചെയ്യാന്‍. കാലത്ത് ഓരോ കാരണം പറഞ്ഞു പുറത്തിറങ്ങിയാല്‍ പിന്നെ മോന്തിയാകാതെ വീട് പൂകാറില്ല.
ചിലപ്പോഴൊക്കെ അമ്മിണിയേച്ചി ജ്വാലാമുഖിയാകാറുണ്ട്. പൊതുവെ ശാന്തയാണെങ്കിലും വീട്ടുകാര്യങ്ങള്‍ക്കു ഭഗ്‌നം വരുമ്പോള്‍ പൊട്ടിത്തെറിക്കും. പിന്നെ തീയ്, പുക, മ്ലേച്ചമലയാളം എല്ലാം ബഹിര്‍ഗമിക്കും. കൃഷ്‌ണേട്ടന് ഇത്തരം സന്നിഗ്ധ ഘട്ടങ്ങളെ ഒരു തികഞ്ഞ സാത്വികന്റെ പാടവത്തോടെ മറികടക്കാനുള്ള തന്ത്രങ്ങള്‍ വശമുള്ളതു കൊണ്ട് അത്യാഹിതങ്ങളൊന്നും ഉണ്ടാകാറില്ല.
കരയോഗം അംഗങ്ങളുടെ കുടുംബങ്ങളിലെ, രഹസ്യമായിട്ടെങ്കിലും നടത്തുന്ന തിരണ്ടു കല്യാണങ്ങള്‍, കല്യാണനിശ്ചയം, കല്യാണച്ചടങ്ങുകള്‍, ശവമടക്കുകള്‍, അടിയന്തരങ്ങള്‍, ചാത്തങ്ങള്‍ കുടുംബ കലഹങ്ങള്‍ക്കു മാധ്യസ്ഥം വഹിക്കല്‍ അങ്ങിനെ കൃഷ്‌ണേട്ടന്റെ ഡയറിയിലെ ഷെഡ്യൂളുകള്‍ നീളും. പിന്നെ സാംസ്കാരിക സംഘടനകളുടെ ചര്‍ച്ചകളും ഒഴിവാക്കാറില്ല. മരുമക്കള്‍ നെറ്റില്‍ തപ്പി എഴുതിക്കൊടുക്കുന്ന വിഷയ കുറിപ്പുകള്‍ കുറച്ചു ബുദ്ധിമുട്ടിയാണെങ്കിലും മൂപ്പര്‍ വായിച്ചു തളളും. പിറ്റേന്ന് മനോരമയില്‍ വാര്‍ത്തയും പേരും കണ്ടില്ലെങ്കില്‍ സംഘടനാ സെക്രട്ടറിക്കു തൊയിരം കൊടുക്കില്ല. പേര് വരുന്നതുവരെ വിളിച്ചോണ്ടിരിക്കും.
എന്തെങ്കിലും കാര്യങ്ങള്‍ക്കു കൃഷ്‌ണേട്ടനെ വിളിച്ചാല്‍ സ്ഥിരം കിട്ടുന്ന മറുപടി ഡയറി നോക്കട്ടെ എന്നായിരിക്കും. തിയതിക്കോളവും സമയക്കോളവും ഒഴിഞ്ഞു കിടന്നാല്‍ വിളിച്ചവന്റെ ഭാഗ്യം എന്ന് കരുതിയാല്‍ മതി. ഇനി ചില പ്രതിസന്ധി ഘട്ടങ്ങളില്‍ വരാന്‍ നിവൃത്തിയില്ലെങ്കിലും പ്രശ്‌നമില്ല. ഒരു ശിങ്കിടിയെ ട്രെയിന്‍ ചെയ്തു നിര്‍ത്തിയിട്ടുണ്ട്. അദ്ദേഹം സ്വല്പം വികടനാണെങ്കിലും കാര്യങ്ങളൊക്കെ നടത്തിക്കോളും.
ഏതു ചടങ്ങിന് പോയാലും ക്ഷീണം തീര്‍ക്കാന്‍ ഒന്ന് ഉണ്ണിയേട്ടന്റെ വീട്ടില്‍ പോകണമെന്നത് കൃഷ്‌ണേട്ടന് നിര്‍ബന്ധമാണ്. അതെന്താണെന്നു വായനക്കാര്‍ക്കു സ്വാഭാവികമായും സംശയം വന്നേക്കാം. എന്നാല്‍ അതൊരു കോഡ് വാക്കാണ്. ഉണ്ണ്യേട്ടന്‍ ഞങ്ങടെ സ്വത്താണ്.. ചങ്കാണ്..ഞങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന കലാകാരന്മാരെയും സാഹിത്യകാരന്മാരെയും കണ്ടെത്തി ഊതിക്കാച്ചി പൊന്നാക്കാറുള്ളത് ഉണ്ണ്യേട്ടനാണ്. ഞങ്ങള്‍ അരങ്ങിലെത്തിക്കുന്ന നാടകങ്ങളില്‍ ചെറിയ ചെറിയ റോളില്‍ അഭിനയിക്കുന്ന നടന്മാരോട് അടക്കം നിങ്ങളാണ് ഈ നാടകത്തിന്റെ ജീവന്‍ എന്നൊക്കെ പൊക്കിയടിച്ച് പ്രോത്സാഹിപ്പിക്കും. ഒരു പുസ്തകം പോലും എഴുതാത്ത ഈയുള്ളവനെ പണ്ടേക്കു പണ്ടേ സാഹിത്യകാരനാക്കുകയും ചെയ്തു അദ്ദേഹം. മൂപ്പരുടെ മകളുടെ കല്യാണത്തിന് കാര്‍മ്മികത്വം വഹിച്ച ശേഷം ഫോട്ടോ സെഷന് കൃഷ്‌ണേട്ടനെയും ഭൂതഗണങ്ങളെയും കാണാനില്ല. ആകെ വെപ്രാളമായി. പിന്നെ ആളും പരിവാരങ്ങളും എത്തിയപ്പോള്‍ മണ്ഡപത്തിലാകെ എം.എച്ചിന്റെ മണം. അന്ന് തൊട്ടാണ് കോഡ് നിലവില്‍ വന്നത്.
പറഞ്ഞുവരുന്നത് കൃഷ്‌ണേട്ടന് പറ്റിയ ഒരു അമളിയെ കുറിച്ചാണ്. ഒരു സാദാ കരയോഗം നായര്‍ വടിയായപ്പോള്‍ പെലച്ചക്ക് വിളി വന്നു. അന്ന് പ്രത്യേകിച്ച് പരിപാടിയൊന്നും ഇല്ലെങ്കിലും പതിവ് പോലെ ഡയറി നോക്കട്ടെ എന്ന ഡയലോഗ് കാച്ചി. തിരിച്ചു വിളിച്ചപ്പോള്‍ പടമായ നായരെ മേപ്പട്ടയക്കാനുള്ള സാമഗ്രികള്‍ കൂടെ വാങ്ങിവന്നാല്‍ ഉപകാരമായി എന്ന് ദുബായിക്കാരന്‍ ചെക്കന്റെ ഭാര്യ കിളി മൊഴിഞ്ഞു. കിളിമൊഴികള്‍ പ്രകൃതി സ്നേഹി കൂടിയായ കൃഷ്‌ണേട്ടന്റെ ദൗര്‍ബല്യമാണെന്നു പറയേണ്ടതില്ലല്ലോ. ആകട്ടേണ് പറഞ്ഞു. കുളികഴിഞ്ഞു കുറിയുമിട്ട് കൃഷ്‌ണേട്ടന്‍ സാധനസാമഗ്രികളുമായി ഓട്ടോയില്‍ കയറി സഞ്ചാരം തുടങ്ങി. റീത്തു കിട്ടുന്ന കട ഓണ്‍ ദി വേയില്‍ ആയിരുന്നതിനാല്‍ കരയോഗത്തിനു വേണ്ടി ഒരു റീത്തും സംഘടിപ്പിച്ചു. തട്ടകം വേറെ ആയതിനാല്‍ പരേതന്റെ വീട്ടു മേല്‍വിലാസം കൃത്യമായി അറിയില്ലായിരുന്നു. ഏകദേശ ഊഹം വെച്ച് സഞ്ചാരം തുടരുമ്പോള്‍ പറഞ്ഞ തെരുവ് തുടങ്ങുന്നവിടെ ആള്‍കൂട്ടം കണ്ടു വണ്ടിയിറങ്ങി. അപ്പോള്‍ തന്നെ ഒരു ചെക്കന്‍ വന്ന് സാധന സാമഗ്രികളെല്ലാം പട്ടാള ചിട്ടയില്‍ ദിടീന്ന് ഷിഫ്റ്റ് ചെയ്തു. ഓട്ടോക്ക് പൈസ കൊടുത്ത് ഒന്ന് രണ്ടു പരിചയക്കാര്‍ക്കു നമസ്‌ക്കാരം പറഞ്ഞു പരേതനെ ദര്‍ശിക്കാന്‍ മുഖത്തു ദുഃഖം വരുത്തി പരിചയ മുഖങ്ങളോടൊപ്പം അകത്തു കയറി. റീത്തു വച്ച ശേഷം തലയില്‍ കൂടി താടി വഴി വെള്ള തുണി കെട്ടിയ പരേത മുഖം കണ്ടപ്പോള്‍ ഞെട്ടിപ്പോയി. അതേതോ കന്നഡക്കാരന്‍ ഗൗഡയായിരുന്നു. കൃഷ്‌ണേട്ടന് അന്ന് ഒരു പര്‍ച്ചേസ് കൂടെ നടത്തേണ്ടി വന്നത്രെ. ഒറിജിനല്‍ നായര്‍ പരേതന് വേണ്ടി.
അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍
കഥ ഒന്ന്-കുഞ്ഞിലക്ഷി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍
വായിക്കാം⏩
കഥ രണ്ട്-കൊരട്ടു വലി വായിക്കാം⏩
കഥ മൂന്ന്- ചാര്‍വാക ദര്‍ശനം വായിക്കാം⏩
കഥ നാല് – നാടക സ്മരണകൾ വായിക്കാം⏩
കഥ അഞ്ച് –യാത്രയിലെ രസഗുള വായിക്കാം⏩
കഥ ആറ് – ആംഗ്ലോ പ്രൊപ്പിസം ബാംഗ്‌ളൂരിസം
വായിക്കാം⏩
കഥ ഏഴ്- മെമ്മറി ഓഫ് വണ്‍ ഗ്രേറ്റ് വിക്ടറി
വായിക്കാം⏩
കഥ എട്ട്-ഉറങ്ങുന്നവർ ഭാഗ്യവാൻമാർ
വായിക്കാം⏩
കഥ ഒമ്പത്-ചിന്നമ്മു ചേച്ചിടെ ചീരെഴിവ്
വായിക്കാം⏩
കഥ പത്ത് -കൂളിംഗ് ഗ്ലാസും ചേടത്തിയാരും
വായിക്കാം⏩
കഥ പതിനൊന്ന് -കുഞ്ഞുലക്ഷ്മി അമ്മയുടെ പല്ലു പറി
വായിക്കാം⏩
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.