1250 കോടിയുടെ കോവിഡ് ദുരിതാശ്വാസ പാക്കേജുമായി കര്‍ണാടക സര്‍ക്കാര്‍
ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക് ഡൗണിനെ തുടര്‍ന്ന് വിവിധ മേഖലയിലുള്ളവര്‍ക്ക് സഹായവുമായി കര്‍ണാടക സര്‍ക്കാര്‍ 1250 കോടിയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. കര്‍ഷകര്‍, ഓട്ടോ-ടാക്‌സി തൊഴിലാളികള്‍, നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍, അസംഘടിത മേഖലയിലെ തൊഴിലാളികള്‍, തെരുവ് കച്ചവടക്കാര്‍, കലാകാരന്‍മാര്‍ തുടങ്ങിയവര്‍ക്കുള്ള ധനസഹായമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
സഹകരണ ബാങ്കുകളില്‍ നിന്ന് കര്‍ഷകര്‍ എടുത്ത വായ്പയുടെ മൂന്ന് മാസത്തെ പലിശ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും വായ്പാ തിരിച്ചടവിന് മൂന്ന് മാസത്തെ കാലാവധി അനുവദിക്കുമെന്നും മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ പറഞ്ഞു.
പൂ കര്‍ഷകര്‍, പഴം പച്ചക്കറി കര്‍ഷകര്‍ എന്നിവര്‍ക്ക് നഷ്ടപരിഹാരത്തിനായി 10000 രൂപ വീതം നല്‍കുന്നതിനായി 82,73 കോടി രൂപ സര്‍ക്കാര്‍ നീക്കിവെച്ചിട്ടുണ്ട്. ലോക് ഡൗണില്‍ വരുമാനമില്ലാതായ ഓട്ടോ, ടാക്‌സി, മാക്‌സി കാബ് ഡ്രൈവര്‍മാര്‍ക്ക് 3000 രൂപ വീതം നല്‍കാനായി 65 കോടി രൂപയും പാക്കേജില്‍ വകയിരുത്തിയിട്ടുണ്ട്.
അസംഘടിത മേഖലകളിലെ തൊഴിലാളികളായ ബാര്‍ബര്‍, തയ്യല്‍ ജോലിക്കാര്‍, മെക്കാനിക്കുകള്‍, ചെരുപ്പ് കുത്തി, പോര്‍ട്ടര്‍, പാഴ് വസ്തുക്കള്‍ പെറുക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് രണ്ടായിരം രൂപ വീതം ലഭിക്കും. ഇതിനായി 3.05 ലക്ഷം ഗുണഭോക്താക്കള്‍ക്ക് 31 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കലാകാരന്‍മാര്‍ക്കും കലാ സംഘടനകള്‍ക്കും 3000 രൂപ വീതം നല്‍കുന്നതിനായി 4.85 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ആത്മനിര്‍ഭര്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത തെരുവ് കച്ചവടക്കാര്‍ക്ക് 2000 രൂപ വീതം നല്‍കും. 2. 2 ലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയാണെങ്കിലും ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജനങ്ങളോടാപ്പം നില്‍ക്കാന്‍ ബാധ്യസ്ഥരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ തവണ ഏര്‍പ്പെടുത്തിയ ലോക് ഡൗണിനെ തുടര്‍ന്നും 2000 കോടി രൂപയുടെ പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
കേന്ദ്ര സര്‍ക്കാറിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പ്രകാരം നിര്‍ധനരായവര്‍ക്ക് മെയ്, ജൂണ്‍ മാസങ്ങളില്‍ റേഷന്‍ കടകളിലൂടെ അഞ്ച് കിലോ അരി നല്‍കും. റേഷന്‍ കാര്‍ഡിന് അപേക്ഷിച്ചവര്‍ക്കും അരി ലഭിക്കും. 3.10 ലക്ഷം ഗുണഭോക്താക്കള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇതിന് പുറമെ കേന്ദ്ര പദ്ധതിയില്‍ വരാത്ത പത്ത് ലക്ഷത്തിലധികം പേര്‍ക്കും അരിയും ധാന്യങ്ങളും നല്‍കുന്നതിനായി സര്‍ക്കാര്‍ 180 കോടി രൂപ മാറ്റി വെച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇത് വരെ 2.6 ലക്ഷം കോവിഡ് രോഗികള്‍ക്ക് സര്‍ക്കാര്‍ സൗജന്യ ചികിത്സ നല്‍കി. ഇതിനായി 956 കോടി രൂപയാണ് ചെലവഴിച്ചത്. 18 വയസിന് മുകളിലുള്ളവര്‍ക്കായി മൂന്ന് കോടി വാക്‌സിന്‍ ഡോസുകള്‍ വാങ്ങാനായി 1000 കോടി രൂപ മാറ്റി വെച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിനായി 6000 ഗ്രാമപഞ്ചായത്തുകള്‍ക്കായി അര ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.