കോപ്പുണ്ണിയാരുടെ ഓണസദ്യ
അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍
സതീഷ് തോട്ടശ്ശേരി
കഥ : പതിനാറ്
കോപ്പുണ്ണിയാരുടെ ഓണസദ്യ
അന്നൊരു ഞായറാഴ്ചയായിരുന്നു. കാലത്തെണീച്ചു കാപ്പികുടിയും പത്രപാരായണവും കഴിഞ്ഞപ്പോഴാണ് കോപ്പുണ്ണിയേട്ടന് മലയാളീ സമാജത്തിന്റെ ഓണപ്പരിപാടിയെപ്പറ്റി ഓര്‍മ്മ വന്നത്. പുട്ടില്‍ തേങ്ങാ പീരയിടുന്ന തിരക്കിലായിരുന്ന പെണ്ണുംപിള്ള പാറൂട്ടിയെ വിളിച്ചു ചോദിച്ചു.
‘എടിയേ ഇന്നല്ലേ സമാജത്തിന്റെ ഓണം പരിപാടി. ഓണസദ്യയുടെ കൂപ്പണോളൊക്കെ എവട്യ വെച്ചടക്കണ്?’
തലേ ദിവസത്തെ ഒന്നും രണ്ടുംപറഞ്ഞുണ്ടായ കന്നങ്കടിയുടെകലിപ്പടങ്ങാത്ത പാറൂട്ടി ബാക് ഫയര്‍ ചെയ്തു.
‘ദേ മന്‍ഷ്യ, നിങ്ങക്കെന്തിന്റെ കേടാ ? ഞാനതു കണ്ടിട്ട് കൂടില്ല. പുത്തീം പോദോക്കെ ഈയിടെയായിട്ടു കൊറയണ്ട് .കിട്ടീതൊക്കെ അവടേം ഇവടേം കൊണ്ട് വെക്കും. പിന്നെ തെരയാന്‍ ഞാന്‍ വേണം .!’
നല്ലൊരു ഞായറാഴ്ച വെടക്കാക്കണ്ടാന്നുവെച്ച് കൊപ്പുണ്ണിയാര് പിന്നെ കമാന്നൊരക്ഷരം മിണ്ടിയില്ല. അല്ലെങ്കിലും പെന്‍ഷന്‍ പറ്റിയേ പിന്നെ നായര് പഴയ ശൗര്യമൊന്നും പാറൂട്ടിയോടു കാട്ടുന്ന പതിവില്ല. സമാധാനപൂര്‍ണമായ വാര്‍ധക്യ ജീവിതത്തിനു അനുസരണ അത്യന്താപേക്ഷിതമാണെന്ന തത്വശാസ്ത്രത്തില്‍ മുറുക്കി പിടിച്ചാണ് ദിവസങ്ങള്‍ തള്ളി നീക്കുന്നത്. അതോണ്ട് പുട്ടടിച്ച ശേഷമാകാം വിശദമായ തിരച്ചില്‍ എന്ന് നിനച്ചുകൊണ്ടു് കുളിക്കാന്‍ ബാത്റൂമില്‍ കേറി.
കുളികഴിഞ്ഞു കുപ്പായോം കുറിയുമിട്ടു രണ്ടു കഷ്ണം പുട്ടില്‍ കഷ്ണം ഒന്നിനു ഓരോ പപ്പടോം ഓരോ പഴോം സമാസമം ചേര്‍ത്ത് ഉണ്ടകളാക്കി വായിലേക്ക് വിക്ഷേപിച്ചു. ഇടക്ക് സിമിന്റും മണലും മിക്‌സ് ചെയ്യുമ്പോള്‍ വെള്ളം ഒഴിക്കുമ്പോലെ പാകത്തിന് ചായ ഓരോ മൊടലായി കേറ്റി കൊടുത്തു. തുടര്‍ന്ന് നടന്ന കൂമ്പിങ് ഓപ്പറേഷനില്‍ മേശവലിപ്പില്‍ സമാജത്തിന്റെ നോട്ടീസില്‍ ഭദ്രമായി മടക്കി വെച്ചനിലയില്‍ നാലു സദ്യ കൂപ്പണുകള്‍ കണ്ടുകിട്ടി. ഗ്രാനിക്കസ് യുദ്ധം ജയിച്ച മഹാനായ അലക്സാണ്ടറെ പോലെ അത്‌പൊക്കിപ്പിടിച്ചു കൊണ്ടു പാറൂട്ടിക്കു മുമ്പില്‍ ഹാജരായി. അപ്പോള്‍ സ്വാതന്ത്ര്യ ദിനത്തിന് വൈകീട്ട് കൊടിമരത്തില്‍ നിന്നും ദേശീയ പതാക താഴോട്ട് ഇറക്കുമ്പോലെ പാറൂട്ടി കലിപ്പ് താഴെയിറക്കി സുസ്‌മേരവദനയായി. സുഭാഷിണിയായി.
നടക്കാന്‍ വയ്യാത്ത മുത്തച്ഛനെ ഒറ്റക്കിരുത്തി പോകാന്‍ പറ്റില്ലല്ലോ. അതോണ്ട് ഏകദേശം പതിനൊന്നിനും പതിനൊന്നരക്കും ഇടക്കുള്ള രാഹുകാലം കഴിഞ്ഞ ശുഭ മുഹൂര്‍ത്തത്തില്‍ മൂവര്‍ സംഘം പടിയിറങ്ങി.
പടി പൂട്ടി നടന്നു തുടങ്ങിയപ്പോള്‍ പാറൂട്ടിയമ്മക്ക് പതിവ് സന്ദേഹങ്ങള്‍. ഇസ്തിരിപ്പെട്ടി ഓഫ് ചെയ്‌തോ..ഗ്യാസ് സിലിണ്ടര്‍ ഓഫാക്കിയോ.. മൊബൈല്‍ എടുത്തിട്ടില്ലെ . ഭാഗ്യത്തിന് പതിവുപോലെ ഒന്നും കൂടി ബാത്റൂമില്‍ പോണോന്ന് പറഞ്ഞില്ല. സമാധാനം.
ഇനി കോപ്പുണ്ണിയാരെ കുറിച്ച് രണ്ടു വാക്ക്. മൂപ്പര് ഒരു ദോഷൈക ദൃക്കാണ്. മനസ്സിലായില്ല്യാന്നുണ്ടോ.? വിശദീകരിക്കാം.
വലിയ വലിയ കാര്യങ്ങള്‍ നടക്കുമ്പോള്‍ അതിലെ ചെറിയ ചെറിയ പോരായ്മകള്‍ കണ്ടുപിടിക്കുക, അത് നാലാളോട് അറിയിക്കുക എന്നിട്ട് ആളാവുക എന്നത് മൂപ്പരുടെ ഒരു വീക്‌നെസ്സാണ്. നായര് ഒരിക്കല്‍ ഈ വിഷയത്തെ കുറിച്ചുള്ള ഒരു തുറന്ന ചര്‍ച്ചയില്‍ പറഞ്ഞത് ഈ സ്വഭാവവിശേഷം പഞ്ചാരയും പ്രെഷറും പോലെ
ജീനുകളാല്‍ ബന്ധിതമാണെന്നും അതോണ്ട് ജാത്യാലുള്ളത് തൂത്താ പോകില്ലെന്നുമാണ്.
സംഭവങ്ങള്‍ നടക്കുമ്പോള്‍ അദ്ദേഹം സ്‌പോട്ടിലുണ്ടെങ്കില്‍ കൂടെയുള്ളവര്‍ ഉറപ്പിക്കും. കോപ്പുണ്ണിയാരടെ കമന്റ് ഇപ്പ വരുമെന്ന്. പാറൂട്ടിയമ്മ കൊടുക്കണ ചായേം കുടിച്ചു കോപ്പുണ്ണിയാരടെ വെടീസും കൊത്തിത്തരവും കേട്ടിരിക്കാന്‍ വീട്ടില്‍ ഒന്നോ രണ്ടോ ഉപഗ്രഹങ്ങള്‍ ഒഴിവുദിനങ്ങളില്‍ മിക്കവാറും ഹാജരുണ്ടാകും. കല്യാണം, കാതുകുത്തു്, അടിയന്തരം തുടങ്ങി സദ്യയുള്ളേടത്തെല്ലാം നായരും പെണ്ണുമ്പിള്ളേം എത്തിപ്പെടും. സംഭവവും സദ്യയും നടക്കുമ്പോള്‍ നായരുടെ ദൃഷ്ടികള്‍ സ്ഥലമാകെ ഒരു സര്‍വ്വേ നടത്തി ഡാറ്റകള്‍ ശേഖരിക്കും. പിന്നെ രാത്രി ഉറക്കം കുറവായതിനാല്‍ അടുത്ത നാലാള് കൂടണ സ്ഥലത്തു പൂശാന്‍ വേണ്ടി ഈ ഡാറ്റകള് വെച്ച് കുറ്റങ്ങളുടെയും കുറവുകളുടെയും ഒരു റിപ്പോര്‍ട്ട് മനസ്സില്‍ കുറിച്ചിടും. അത് എവിടെയെങ്കിലും പൊടിപ്പും തൊങ്ങലും വെച്ച് കാച്ചുന്നതുവരെ രാത്രികള്‍ നിദ്രാ വിഹീനങ്ങളാകുമെന്നു പാറൂട്ടിയമ്മ തന്നെ പലേടത്തും അഫിഡവിറ്റു കൊടുത്തിട്ടുണ്ടത്രെ. പിന്നെ പിന്നെ കൊപ്പുണ്ണിയാര് വായ തൊറക്കണത് ശാപ്പാടടിക്കാനും കൊണദോഷം. പറയാനുമായിട്ടുണ്ടെന്ന ജനസംസാരത്തില്‍ എത്രത്തോളം കാമ്പുണ്ടെന്നറിയില്ല.
അങ്ങിനെ നായരും പരിവാരവും സമാജത്തിന്റെ ഓണാഘോഷം നടക്കുന്ന ഹാളിലെത്തി. മുകളിലെ നിലയില്‍ വേദിയും താഴെ ശാപ്പാടുമാണ്. ശാപ്പാട് ശേഷമാണ് കൂത്തും പാട്ടും കസര്‍ത്തുമൊക്കെ. സര്‍വ്വാണി നടക്കുന്ന താഴത്തെ പുരയുടെ വാതില്‍ അടച്ചിട്ടുണ്ട്. വാതില്‍ക്കല്‍ ആരുമില്ല. മുത്തശ്ശനെ കോണിപ്പടികയറ്റിയാല്‍ പിന്നെ എപ്പ വീട്ടില്‍ പോണമെന്നു പറഞ്ഞാല്‍ മതി. നായര് വാതിലൊന്നു തള്ളിയപ്പോള്‍ അലാവുദ്ദീന്റെ ഓം ഹ്രീം മന്ത്രം കൊണ്ട് ഗുഹയിലെ കല്ലുവാതില്‍ തുറക്കുമ്പോലെ പാളികള്‍ അകന്നു മാറി. ആ താപ്പില്‍ അഞ്ചാറു വിശന്ന മനുഷ്യന്മാരും മനുഷ്യത്തികളും ഉള്ളില്‍ കയറി. അപ്പോഴാണ് ചിരപരിചിതനായ ഒരു സുഹൃത്ത് നെഞ്ചത്ത് വലിയപപ്പട വലിപ്പമുള്ള സാമാജത്തിന്റെ ബാഡ്ജും കുത്തി വന്നത്. അല്പന് അധികാരം കിട്ടിയാല്‍ അര്‍ധരാത്രിക്ക് കൊട പിടിക്കുംന്നു പറഞ്ഞത് ശരിയാണെന്നു സ്ഥാപിച്ചുകൊണ്ട് അദ്ദേഹം
നല്ല പാലക്കാടന്‍ സ്ലാങ്ങില്‍ ഒരു കാച്ച്
‘ഔ.. ആരണ്ടപ്പ ഈ വാതില് തൊറന്ന് വെച്ചത് ? ഇത്യേ കൂടി ആളെ കേറ്റണ്ടാണ്ടാന്ന് പ്രത്യേകം പറഞ്ഞിണ്ട്’
കൊപ്പുണ്ണിയാര്ക്ക് ദിടീന്നു പ്രഷറ് കേറി. മൂപ്പര്
കിതപ്പകറ്റാന്‍ മാറി നിക്കണ മുത്തച്ഛനെ ചൂണ്ടി തിരിച്ചടിച്ചു
‘ഈ വയ്യാത്ത ആളെ നീ കോണിപ്പടീ കൂടി ഏറ്റിക്കൊണ്ടു പൂവോ’
ബഹളം കേട്ട് നെഞ്ചില്‍ പപ്പടം കേറ്റിയ ഇനിയൊരു ചെക്കന്‍ സമാജം പ്രവര്‍ത്തകന്റെ കത്തിവേഷത്തില്‍ ഓടിക്കൊണ്ടു വന്നു. കാര്യം തിരക്കി.കമ്മിറ്റി തീരുമാനം മാറ്റാന്‍ പറ്റില്ലെന്നും പ്രവേശനം ഉന്നതങ്ങളില്‍ കൂടി മാത്രമെന്നും ആധികാരികമായി അറിയിച്ചു.
നായര്‍ക്ക് കലി കേറി
‘നെയമം വെക്കുമ്പോ അത് മനുഷ്യനെ സഹായിക്കാനാണ് കുട്ട്യേ. അല്ലാണ്ടെ പുത്തി മുട്ടിക്കാനല്ല.’
മൂപ്പര്‍ കത്തിക്കാളി ചെക്കനെ ബോധവല്‍ക്കരിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഒരു ചേടത്തി പി. ടി. ഉഷയേക്കാള്‍ വേഗത്തില്‍ എവിടെ നിന്നോ സംഭവസ്ഥലത്തേക്ക് ഓടി വന്നത്. ചേടത്തി മലയാളി മങ്കയുടെ വേഷത്തിലാണ്. കണ്ടാല്‍ അമൃതാനന്ദമയിയുടെ മട്ടും ഭാവവും ഒക്കെയുണ്ട്. വന്നതും പാറയില്‍ ചിരട്ട ഒരക്കണ ശബ്ദത്തില്‍ അഞ്ചര കട്ടയില്‍ കാറി.
‘ഞങ്ങള്‍ തീരുമാനിച്ചാല്‍ തീരുമാനിച്ചതാണ്. ഈ വാതില്‍ തുറക്കുന്ന പ്രശ്‌നമില്ല.’
കാര്യത്തിന്റെ വിശദാംശങ്ങള്‍ അങ്ങോട്ട് പറയുന്നത് കേള്‍ക്കാനുള്ള സഹിഷ്ണുത എന്ന സംസ്‌കാരത്തെ കൊന്നു കൊല വിളിച്ചുകൊണ്ടു് അരിയക്കോട്ടച്ചിമാര്
ഭരണിപ്പാട്ട് പാടി ചാടുന്ന പോലെ ചേടത്തി ഉറഞ്ഞുതുള്ളി.
ചേടത്തിയുടെ ആവേശം കണ്ടപ്പോള്‍ ഉടുമുണ്ടൊക്കെ പൊക്കി ഒരു സീനുണ്ടാക്കുമോന്നുവരെ ശങ്കിച്ച കൊപ്പുണ്ണിയാരുടെ മുമ്പില്‍ ഒരു വിഗ്രഹം കൂടി വീണുടഞ്ഞു. അടുത്ത വെടിവട്ടത്തില്‍ എടുത്തു കാച്ചാന്‍ വലിയ ഒരു സ്‌കൂപ്പ് കിട്ടിയത് മണ്ടക്കകത്തു സ്റ്റോര്‍ ചെയ്യാന്‍ കൊപ്പുണ്ണിയാര് വട്ടം കൂട്ടി. പുറത്തുവെച്ച് കാണുമ്പോളൊക്കെ അമ്മ പ്രകൃതമായിരുന്ന ചേടത്തിക്ക് ഇത്ര പെട്ടെന്ന് എങ്ങിനെ ചാള മേരിയായി പരകായ പ്രവേശം ചെയ്യാന്‍ പറ്റുന്നുവെന്നു ചിന്തിക്കുകയായിരുന്നു പാവം പാറൂട്ടി ചേച്ചിയപ്പോള്‍….
⏹️
അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍
കഥ ഒന്ന്-കുഞ്ഞിലക്ഷി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍
വായിക്കാം⏩
കഥ രണ്ട്-കൊരട്ടു വലി വായിക്കാം⏩
കഥ മൂന്ന്- ചാര്‍വാക ദര്‍ശനം വായിക്കാം⏩
കഥ നാല് – നാടക സ്മരണകൾ വായിക്കാം⏩
കഥ അഞ്ച് –യാത്രയിലെ രസഗുള വായിക്കാം⏩
കഥ ആറ്- ആംഗ്ലോ പ്രൊപ്പിസം ബാംഗ്‌ളൂരിസം
വായിക്കാം⏩
കഥ ഏഴ്- മെമ്മറി ഓഫ് വണ്‍ ഗ്രേറ്റ് വിക്ടറി
വായിക്കാം⏩
കഥ എട്ട്-ഉറങ്ങുന്നവർ ഭാഗ്യവാൻമാർ
വായിക്കാം⏩
കഥ ഒമ്പത്-ചിന്നമ്മു ചേച്ചിടെ ചീരെഴിവ്
വായിക്കാം⏩
കഥ പത്ത്-കൂളിംഗ് ഗ്ലാസും ചേടത്തിയാരും
വായിക്കാം⏩
കഥ പതിനൊന്ന്-കുഞ്ഞുലക്ഷ്മി അമ്മയുടെ പല്ലു പറി
വായിക്കാം⏩
കഥ പന്ത്രണ്ട്– കൃഷ്ണേട്ടനും ഒരു പരേതനും
വായിക്കാം⏩
കഥ പതിമൂന്ന്-നാണ്വാര് ചരിതം
വായിക്കാം⏩
കഥ പതിനാല്-ലഗ്‌നേശേ കേന്ദ്രകോണേ സ്ഫുടകരനികരേ
വായിക്കാം⏩
കഥ പതിനഞ്ച്- ഈ മനോഹര തീരത്ത്
വായിക്കാം⏩
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.