ഒരു പൊറാട്ടന്‍കളിയുടെ നേരോര്‍മ്മ
അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍
സതീഷ് തോട്ടശ്ശേരി
കഥ : പതിനേഴ്
ഒരു പൊറാട്ടന്‍കളിയുടെ നേരോര്‍മ്മ
അന്ന് ബാംഗളൂരില്‍ ഇന്നത്തെ അത്ര സാംസ്‌കാരിക സംഘടനകള്‍ ഇല്ലായിരുന്നു. നിലവില്‍ ഉണ്ടായിരുന്ന സംഘടനകളാകട്ടെ പ്രബലവും ആയിരുന്നു. അതുകൊണ്ടു തന്നെ അവര്‍ ഒരുക്കുന്ന ഓണാഘോഷങ്ങളില്‍ നഗരത്തിലെ മലയാളികള്‍ എല്ലാം ഒത്തു ചേരുന്നതും സ്വാഭാവികമായിരുന്നു. വളരെ കാലയളവിലെ പ്രവര്‍ത്തന പാരമ്പര്യം അവകാശപ്പെടുന്ന ഡെക്കാന്‍ കള്‍ച്ചറല്‍ സൊസൈറ്റിയെ പോലെയുള്ള സംഘടനകള്‍ ആ കാലത്ത് നഗരത്തിന്റെ ഹൃദയ ഭാഗത്തുള്ള ടൌണ്‍ ഹാള്‍ അല്ലെങ്കില്‍ രവീന്ദ്ര കലാക്ഷേത്രക്കു എതിര്‍വശമുള്ള എ.ഡി. എ. രംഗമന്ദിരയിലായിരുന്നു ഓണാഘോഷ പരിപാടി നടത്തിയിരുന്നത്. അതിനാല്‍ മറ്റു പ്രദേശങ്ങളിലുള്ള മലയാളികള്‍ കൂടി അതില്‍ കാണികളായി ഒത്തുകൂടുമായിരുന്നു.
അന്ന് ഡെക്കാന്‍റെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളിലും ചെറിയ ചെറിയ എഞ്ചിനീയറിംഗ് സ്ഥാപനങ്ങളിലും മറ്റു തൊഴില്‍ ശാലകളിലും ജോലിയെടുത്തിരുന്നവര്‍ ധാരാളം ഉണ്ടായിരുന്നു. നാലുമണിക്കും അഞ്ചുമണിക്കും ഒക്കെ വീട് പൂകുന്ന അവര്‍ക്ക് സംഘടനാ പ്രവര്‍ത്തനത്തിന് ധാരാളം സമയം ഉണ്ടായിരുന്നു. ഇന്നത്തെ പോലെ ഐ.ടി. ടെക്കിപ്പിള്ളേരൊന്നും ഭൂജാതരാകാത്ത ഒരു സര്‍ഗ്ഗാത്മക കാലം. പുസ്തകങ്ങള്‍ വായിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന ധിഷണാപരമായ ഒരു തറവാടിത്തം അവര്‍ക്കുണ്ടായിരുന്നു. അന്ന് ഉന്നത വിദ്യാഭ്യാസമില്ലാത്ത നിഷ്‌കളങ്കരും അപരിഷ്‌കൃതരും ആയിരുന്നു കൂടുതലെങ്കില്‍ ഇന്ന് അഭ്യസ്ത വിദ്യരായ സങ്കുചിതമനസ്‌കരും ഞാന്‍, എന്റെ എന്നീ വികാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സര്‍ഗ്ഗാത്മക അപരിഷ്‌കൃതരെയും ആണല്ലോ നമുക്ക് ചുറ്റും കാണാന്‍ സാധിക്കുന്നത്. മറ്റു പല കാര്യങ്ങളിലുമെന്ന പോലെ കാലം വളരെ മാറിപ്പോയി. ഓണം അടുക്കുമ്പോള്‍ നഗരത്തിന്റെ മുക്കിലും മൂലയിലും പുതുമഴക്ക് ഇയ്യാമ്പാറ്റ പൊടിയുന്ന പോലെ അല്പായുസ്സുള്ള സംഘടനകള്‍ പൊട്ടി മുളക്കും. ഓണാഘോഷം കഴിഞ്ഞാല്‍ പിന്നെ കടലാസ് സംഘടനയായി അടുത്ത ഓണം വരെ അട്ടത്തിരിക്കും.
ഓണക്കാലം ഞങ്ങള്‍ക്ക് ഇന്നത്തെക്കാള്‍ തിരക്കേറിയതായിരുന്നു അന്ന്. സ്‌പോര്‍ട്‌സ് നടത്തുവാന്‍ സ്‌കൂള്‍ മൈതാനത്ത് പൊട്ടനുദിക്കുന്നതിനു മുമ്പേ പ്രവര്‍ത്തകര്‍ എത്തി കുമ്മായപ്പൊടി കൊണ്ട് ട്രാക്കുകള്‍ വരക്കുമായിരുന്നു.കലാപരിപാടികള്‍ ഒരുക്കുന്നതിന് എല്ലാവരും ഒത്തുകൂടി ഓരോ വര്‍ഷവും നൂതനവും വൈശിഷ്ട്യവുമുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുമായിരുന്നു. അങ്ങിനെ ആശാന്റേയും ചങ്ങമ്പുഴയുടെയും കവിതകളുടെ നൃത്താവിഷ്‌കാരങ്ങള്‍, കോല്‍ക്കളി, വില്‍പ്പാട്ട് തുടങ്ങിയ പരമ്പരാഗത കലാപരിപാടികള്‍ ഒക്കെ പരിശീലിപ്പിച്ചു രംഗത്തെത്തിക്കുമായിരുന്നു. ഓരോ ഓണാഘോഷത്തിനും അന്നേ വരെ അവതരിപ്പിക്കാത്ത ഒരു പുതിയ കലാരൂപം ഉണ്ടായിരിക്കണമെന്ന നിര്‍ബന്ധ ബുദ്ധി ഉണ്ടായിരുന്നു.
അങ്ങിനെയാണ് ഒരു ഓണാഘോഷത്തിന് നമ്മടെ പാലക്കാടിന്റെ സ്വന്തം പൊറാട്ടുകളി എന്നറിയപ്പെടുന്ന കണ്ണ്യാര്‍ കളി അവതരിപ്പിക്കാമെന്ന എന്റെ ആശയം കമ്മിറ്റി അംഗീകരിക്കുന്നത്. ഇനി ആര് കളി പഠിപ്പിക്കും എന്ന കീറാമുട്ടി മുമ്പില്‍ വന്നു.ഫാക്ടറിയില്‍ ഷിഫ്റ്റില്‍ ചിലി ചെയ്തിരുന്ന, നാട്ടില്‍ കളി പഠിച്ചിട്ടുള്ള കസിന്‍ ബ്രോ അപ്പു ഏട്ടനെ സമീപിച്ചപ്പോള്‍ എന്തോ മുട്ടുന്യായം പറഞ്ഞു സ്‌കൂട്ടായി. പിന്നെ കളി അറിയുന്നത് അമ്മാവനാണ്.
മൂപ്പര്‍ ഒരുകാലത്തു ഡെക്കാനിലെ നിറസാന്നിധ്യമായിരുന്നു. അദ്ദേഹം ഖാന്‍ജിയായിരുന്ന കാലഘട്ടത്തില്‍ ശ്രീകുമാരന്‍ തമ്പിയെയും മറ്റും ഡെക്കാന്റെ പരിപാടിക്ക് കൊണ്ടുവന്നിട്ടുണ്ടായിരുന്നു. കൂടാതെ അന്നത്തെ ഡെക്കാന്റെ ഒരു നാടക പ്രതിഭ സഹദേവന്‍ മലാപ്പറമ്പ് എഴുതി സംവിധാനം ചെയ്ത ‘തെണ്ടികള്‍’ എന്ന നാടകത്തില്‍ ഒരു പ്രധാന റോള്‍ അഭിനയിച്ച ചരിത്രവും ഉണ്ട്. അവരുടെ ഭരണസമിതി ശരപഞ്ജരം എന്ന മലയാള സിനിമ ബെനിഫിറ്റ് ഷോ നടത്തിയപ്പോള്‍ കിട്ടിയ പണം എന്തോ ചാരിറ്റിക്ക് കൊടുക്കാമെന്നു പറഞ്ഞു വില്പനനികുതി അധികൃതര്‍ക്ക് ഡിക്ലറേഷന്‍ കൊടുത്തിട്ട് അത് കൊടുക്കാത്തതിനാല്‍ കേസായി അഞ്ചാറു വര്‍ഷം സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിലക്കുകയും പൂട്ടി ഇടുകയും ചെയ്യേണ്ടി വന്ന കാര്യം ചരിത്രമാണ്. പിന്നീട് ഈയുള്ളവനൊക്കെ ഇവിടെ വന്നതിനു ശേഷം പണപ്പിരിവെടുത്താണ് കേസുകളെല്ലാം ഒതുക്കി ഡെക്കാന് പുനര്‍ജ്ജന്മം കിട്ടുന്നത്.
എന്തായാലും സംഘടനയോടുള്ള പഴയ സ്‌നേഹബന്ധവും കടപ്പാടും കാരണം അമ്മാമ കളി പഠിപ്പിക്കുന്ന ദൗത്യം ഏറ്റെടുത്തു. മകന്‍ രഞ്ജുവും സമപ്രായത്തിലുള്ള മിടുക്കന്മാരും ശിഷ്യന്മാരായ കളിക്കാര്‍. ‘കണ്ണമ്മേ കണ്ണമ്മേ കറിയെന്ത് കാക്കയിറച്ചിയും ചോറുമാണേ’ എന്ന പാട്ടുള്ള പൊറാട്ടായിരുന്നു എന്നാണോര്‍മ്മ.
ഒന്നാം കാലും, രണ്ടാം കാലും, കലാശവും ഒക്കെയായി പരിശീലനം തകൃതിയായി നടന്നു. രണ്ടോ മൂന്നോ ആഴ്ച കൊണ്ട് പൊറാട്ടു സ്റ്റേജില്‍ കേറ്റാമെന്ന ആത്മവിശ്വാസം കൈവന്നു. ഞങ്ങള്‍ പാലക്കാട്ടുകാര്‍ മൂന്നാലുപേര്‍ പാട്ടൊക്കെ പഠിച്ചു പിന്‍പാട്ടിനും തയ്യാറായി. ആശാനും കാര്യങ്ങളൊക്കെ പരിപൂര്‍ണ്ണ സംതൃപ്തി.
അങ്ങിനെ ആ ദിവസം വന്നെത്തി. എ.ഡി.എ. രംഗമന്ദിരയിലെ നിറഞ്ഞ സദസ്സ്. പൊറാട്ടന്‍കളി ഉണ്ടെന്നു പത്ര വാര്‍ത്ത വായിച്ചു ധാരാളം പാലക്കാടന്മാര്‍ നഗരത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും വന്നെത്തിയിട്ടുണ്ട്. നൃത്ത നൃത്യങ്ങള്‍ക്കിടക്ക് അന്നൗണ്‍സ്മെന്റ്. പാലക്കാടിന്റെ സ്വന്തം അഭിമാനകല. ഒരു ദേശത്തിന്റെ നാട്ടു സംസ്‌കൃതിയുടെ ആവിഷ്‌കാരം .ബ്ലാ ബ്ലാ ബ്ലാ… അനുഷ്ഠാന വേഷ ഭൂഷാദികളോടെ
ആശാന്‍ സ്റ്റേജില്‍ വരുന്നു ശിഷ്യന്മാര്‍ താണ് വണങ്ങുന്നു. കളി തുടങ്ങുന്നു. ജനം ശ്വാസമടക്കിപ്പിടിച്ചു പാട്ടും, താളവും, കളിയും ആസ്വദിച്ച് കൊണ്ടിരിക്കുന്നു. താളം മുറുകുന്നു പാട്ടും ഉച്ചസ്ഥായിയിലെത്തുന്നു. പിള്ളേര്‍ കളിച്ചു തിമിര്‍ത്തു വേദിയെ പ്രകമ്പനം കൊള്ളിക്കുന്നു. അപ്പോഴാണ് അത് സംഭവിച്ചത്. ആശാന്‍ നൂറു ശതമാനവും ശിഷ്യരുടെ കളിയിലും കാലുകളുടെ ചലനത്തിലും കോണ്‍സെന്‍ട്രേറ്റ് ചെയ്ത് പാടുന്നതിനിടെ ഒരു ശിഷ്യന്‍ കളി തെറ്റിച്ചു. കണ്ട്രോള് പോയ ആശാന്‍ സ്ഥലകാല ബോധം മറന്ന് മൈക്കിന് മുമ്പില്‍ നിന്ന് ഒറ്റകാച്ചലാണ്….
‘ആ ചെക്കന്‍ തെറ്റിക്കുംന്ന്
എനിക്ക് അപ്പളേ അറിയാം’
തുടര്‍ന്ന് വന്ന ഒരു സെമി അണ്‍ പാര്‍ലിമെന്ററി വാക്ക് ഞങ്ങളുടെ പിന്‍ പാട്ടിന്റെ ഒച്ചയില്‍ അലിഞ്ഞു പോയ കാരണം അത് ഞങ്ങള്‍ പിന്‍പാട്ടുകാര്‍ മാത്രമേ കേട്ടുള്ളൂ. അതെ നന്ദനത്തിലെ ബാലാമണി പറഞ്ഞ പോലെ ഞങ്ങള്‍ മാത്രമേ കേട്ടുള്ളൂ. പൊറാട്ടു കളി കണ്ട പ്രേക്ഷകര്‍ കയ്യടി നിര്‍ത്താന്‍ കാലതാമസം ഉണ്ടായതും പിന്നീട് ഞങ്ങള്‍ പാലക്കാടന്‍മാരെ മുക്തകണ്ഠം പ്രശംസിച്ചതും ഞങ്ങളില്‍ രോമാഞ്ചമുണ്ടാക്കി.
⏹️
അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍
കഥ ഒന്ന്-കുഞ്ഞിലക്ഷി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍
വായിക്കാം⏩
കഥ രണ്ട്-കൊരട്ടു വലി വായിക്കാം⏩
കഥ മൂന്ന്- ചാര്‍വാക ദര്‍ശനം വായിക്കാം⏩
കഥ നാല് – നാടക സ്മരണകൾ വായിക്കാം⏩
കഥ അഞ്ച് –യാത്രയിലെ രസഗുള വായിക്കാം⏩
കഥ ആറ്- ആംഗ്ലോ പ്രൊപ്പിസം ബാംഗ്‌ളൂരിസം
വായിക്കാം⏩
കഥ ഏഴ്- മെമ്മറി ഓഫ് വണ്‍ ഗ്രേറ്റ് വിക്ടറി
വായിക്കാം⏩
കഥ എട്ട്-ഉറങ്ങുന്നവർ ഭാഗ്യവാൻമാർ
വായിക്കാം⏩
കഥ ഒമ്പത്-ചിന്നമ്മു ചേച്ചിടെ ചീരെഴിവ്
വായിക്കാം⏩
കഥ പത്ത്-കൂളിംഗ് ഗ്ലാസും ചേടത്തിയാരും
വായിക്കാം⏩
കഥ പതിനൊന്ന്-കുഞ്ഞുലക്ഷ്മി അമ്മയുടെ പല്ലു പറി
വായിക്കാം⏩
കഥ പന്ത്രണ്ട്– കൃഷ്ണേട്ടനും ഒരു പരേതനും
വായിക്കാം⏩
കഥ പതിമൂന്ന്-നാണ്വാര് ചരിതം
വായിക്കാം⏩
കഥ പതിനാല്-ലഗ്‌നേശേ കേന്ദ്രകോണേ സ്ഫുടകരനികരേ
വായിക്കാം⏩
കഥ പതിനഞ്ച്- ഈ മനോഹര തീരത്ത്
വായിക്കാം⏩
കഥ പതിനാറ് – കോപ്പുണ്ണിയാരുടെ ഓണസദ്യ
വായിക്കാം⏩
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.