കോവിഡ് മൂന്നാം തരംഗം; മുന്‍കരുതലുകളുടെ അനിവാര്യതയിലേക്ക് ശ്രദ്ധ ക്ഷണിച്ച് ന്യൂസ് ബെംഗളൂരു- മലയാളം മിഷന്‍ വെബിനാര്‍
ബെംഗളൂരു: ന്യൂസ് ബെംഗളൂരു ഡോട്ട് കോമും മലയാള മിഷന്‍ കര്‍ണാടക ചാപ്റ്ററിന് കീഴിലുള്ള കോവിഡ് ഹെല്‍പ്പ് ഡെസ്‌കും സംയുക്തമായി നടത്തിയ വെബിനാര്‍ മൂന്നാം തരംഗത്തിനെതിരെയുള്ള പ്രതിരോധ ശ്രമങ്ങളുടെ അനിവാര്യത ബോധ്യപ്പെടുത്തി. കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും കേരളത്തിലെ കോവിഡ് പ്രവര്‍ത്തനങ്ങളില്‍ സജീവ സാനിധ്യവുമായ ഡോ. മുഹമ്മദ് അഷീലാണ് കോവിഡ് മൂന്നാം തരംഗത്തിന് മുമ്പേ മുന്നൊരുക്കമാവാം എന്ന വിഷയത്തില്‍ സംസാരിച്ചത്.
മൂന്നാം തരംഗത്തില്‍ ഏറ്റവും കൂടുതല്‍ രോഗബാധ ഏല്‍ക്കുന്നത് കുട്ടികള്‍ക്കായിരിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ 18 വയസിന് താഴെയുളളവരില്‍ വൈറസിന്റെ രോഗ പ്രഹരശേഷി ഏറിയതുകൊണ്ടല്ല ഇതെന്നും, മൂന്നാം തരംഗം തീവ്രമാകാന്‍ സാധ്യതയുണ്ടെന്ന് കരുതുന്ന സെപ്തംബര്‍ -ഒക്ടോബര്‍ മാസങ്ങള്‍ക്ക് മുമ്പായി 18 വയസില്‍ താഴെയുള്ളവര്‍ക്ക് വാക്‌സിനേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടു തന്നെ അത്യാവശ്യഘട്ടങ്ങളില്‍ പോലും വീടിന് പുറത്തിറങ്ങുമ്പോള്‍ പരമാവധി ശ്രദ്ധിക്കണമെന്നും തങ്ങളോടൊപ്പം രോഗം വീടിനകത്തേക്ക് പ്രവേശിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
ലോകത്ത് ഉണ്ടായ എല്ലാ മഹാമാരികളും കോടിക്കണക്കിന് ആളുടെ ജീവന്‍ അപഹരിച്ചിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായ സ്പാനിഷ് ഫ്ലൂവില്‍ അഞ്ച് കോടി ആള്‍ക്കാരാണ് മരണപ്പെട്ടത്. നാല് തരംഗങ്ങളിലായിട്ടായിരുന്നു സ്പാനിഷ് ഫ്ലൂ ലോകത്ത് മരണം വിതച്ചത്. 1918 ല്‍ തുടങ്ങിയ സ്പാനിഷ് ഫ്ലൂവിന്റെ രണ്ടാം തരംഗമാണ് ഇന്ത്യയില്‍ ദുരന്തം വിതച്ചത്. രണ്ടു കോടിയിലേറെ ആള്‍ക്കാര്‍ ഇന്ത്യയില്‍ അക്കാലത്ത് മരിച്ചു.
ഓരോ തരംഗവും കുറയുന്നതോടൊപ്പം വൈറസുകളില്‍ ജനിതക മാറ്റം സംഭവിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ വ്യാപനം കുറയുന്നതോടെ ജനങ്ങള്‍ പഴയത് മറന്ന് പൊതു ഇടങ്ങളില്‍ അടക്കം പരസ്പരം സമ്മേളിക്കുന്നു. ഇതുമൂലം ജനിതകമാറ്റം വന്ന വൈറസുകളുടെ വ്യാപനം വീണ്ടും ശക്തമാകുന്നു. തുടര്‍ന്ന് മറ്റൊരു തരംഗം മൂര്‍ധന്യത്തിലെത്തുന്നു. അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ കോവിഡിന്‍റെ ഒന്നാം ഘട്ടത്തില്‍ സോഷ്യല്‍ വാക്‌സിനേഷന്‍ അഥവാ കോവിഡ് നിയന്ത്രണങ്ങളായ മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, വ്യക്തി ശുചിത്വം എന്നിവ പാലിച്ചതിനാലാണ് രോഗവ്യാപനം ഒരളവു വരെ നമ്മുക്ക് പിടിച്ചു നിര്‍ത്താനായത്. ഒന്നാമത്തെ തരംഗത്തില്‍ പരമാവധി പേരെ രോഗം പിടികൂടാതെ മാറ്റിനിര്‍ത്താന്‍ സാധിക്കുകയും അതേപോലെ രോഗം പിടിപ്പെട്ടവരെ യഥാസമയം ചികിത്സിക്കാനുമായി. രണ്ടാം തരംഗത്തില്‍ നമുക്ക് മുന്നിലുണ്ടായ മാര്‍ഗങ്ങള്‍ ഒന്നാം ഘട്ടത്തില്‍ എടുത്ത സുരക്ഷാ മാര്‍ഗങ്ങളാണ്. അതായത് നാം സ്വീകരിച്ച ബ്രേക്ക് ദ ചെയിന്‍ നിയന്ത്രണങ്ങള്‍ വീണ്ടും കുറച്ചു കൂടി ഗൗരവമായി എടുത്തു. പക്ഷെ വകഭേദം വന്ന വൈറസിന് വ്യാപന ശേഷി കൂടുതലായിരുന്നു. മൂന്നാം തരംഗത്തില്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാകും. ഇടക്കിടെയുണ്ടാവുന്ന വൈറസുകളുടെ ജനിതകമാറ്റമാണ് ഒരു കാരണം. കേരളത്തിലും കര്‍ണാടകയിലുമടക്കം രോഗം ഇനിയും ബാധിക്കാനുള്ള ആളുകളുടെ എണ്ണം വളരെയേറെയുണ്ട്. വാക്‌സിനേഷന്‍ നടപടികള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരമുള്ള നിയന്ത്രണങ്ങള്‍ പാലിച്ചാല്‍ മാത്രമേ രോഗവ്യാപന തോതും മരണനിരക്കും നമുക്ക് തടഞ്ഞ് നിര്‍ത്താന്‍ സാധിക്കൂ. അദ്ദേഹം പറഞ്ഞു.
ഒന്നേക്കാല്‍ മണിക്കൂറോളം നടന്ന ക്ലാസില്‍ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് ഡോ. അഷീല്‍ മറുപടിയും നല്‍കി. ബെംഗളൂരുവിലെ വിവിധ സംഘടന പ്രതിനിധികള്‍, വിദ്യാര്‍ഥികള്‍ എന്നിങ്ങനെ ജീവിതത്തിന്റെ നാനാതുറകളില്‍പെട്ടവര്‍ പരിപാടിയില്‍ പങ്കെടുത്തു.
മലയാളം മിഷന്‍ ബെംഗളൂരു സൗത്ത് സോണ്‍ കോര്‍ഡിനേറ്റര്‍ ജോമോണ്‍ സ്റ്റീഫന്‍ സ്വാഗതം പറഞ്ഞു. ന്യൂസ് ബെംഗളൂരു ഡോട്ട് കോം എഡിറ്റര്‍ ഉമേഷ് രാമന്‍ ഡോ. ആഷിലിനെ പരിചയപ്പെടുത്തി. മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റ്ര്‍ കോര്‍ഡിനേറ്റര്‍ ബിലു പത്മിനി നാരായണന്‍, പ്രസിഡണ്ട് ദാമോദരന്‍ മാസ്റ്റര്‍, സെക്രട്ടറി ടോമി ജെ ആലുങ്കല്‍, ഷ്‌നൈഡര്‍ ഇലക്ട്രിക്കല്‍സ് ഇന്ത്യ സീനിയര്‍ മാനേജര്‍ ടോം ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു. കര്‍ണാടക ചാപ്റ്റര്‍ ട്രഷററും ബെംഗളൂരു വെസ്റ്റ് മേഖല കോര്‍ഡിനേറ്ററുമായ ജിസോ ജോസ് പരിപാടിയുടെ ഏകോപനം നിര്‍വഹിച്ചു.
മലയാളം മിഷന്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി ജയ്‌സണ്‍ ലൂക്കോസ് നന്ദി പറഞ്ഞു.
സൂം പ്ലാറ്റ് ഫോമില്‍ നടന്ന വെബിനാര്‍ യൂ ട്യൂബ് വഴി ലൈവായും സംപ്രേക്ഷണം ചെയ്തിരുന്നു. ഇരു പ്ലാറ്റ് ഫോമുകളിലുമായി 500 ഓളം പേരാണ് പരിപാടിയുടെ ഭാഗമായത്.
വെബിനാര്‍ വീഡിയോ യൂട്യൂബില്‍ കാണാം ▶️
https://www.youtube.com/watch?v=eiAVfrLlVdc
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.