അച്ഛേമയും,അമ്മുച്ചേച്ചിയും പിന്നെ ഒരു പോക്കാനും
അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍
സതീഷ് തോട്ടശ്ശേരി
മുപ്പത്തിയഞ്ച്
അച്ഛേമയും,അമ്മുച്ചേച്ചിയും പിന്നെ ഒരു പോക്കാനും
തോട്ടശ്ശേരിക്കാര്‍ ഫെമിനിസം എന്ന വാക്ക് കേള്‍ക്കുന്നതിനും എത്രയോ മുമ്പുതന്നെ കറകളഞ്ഞ കുറെ ഫെമിനിസ്റ്റുകള്‍ തറവാട്ടില്‍ അരങ്ങുവാണിരുന്നു. സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും ശാക്തീകരണത്തിന്റെയും വക്താക്കളായിരുന്നു അവര്‍. തറവാട്ടിലെ ഉരുക്കു വനിതകള്‍ എന്ന് അഭിസംബോധന ചെയ്താലും അത് അതിശയോക്തിയാവില്ല. സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യമോ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ത്രാണിയൊ ഇല്ലാതിരുന്ന ഒരു കാലത്താണ് ഇത് എന്നത് പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു. അമ്മു ചേച്ചി, ലീലച്ചേച്ചി, സുഭദ്രച്ചേച്ചി, ഗോമതി അമ്മ എന്നിവരെ ഈ പട്ടികയില്‍ പെടുത്താം. പുരുഷ മേധാവിത്വത്തെയും മാടമ്പി മനോഭാവത്തെയും സധൈര്യം ചെറുത്തു നിന്നവരും സ്വന്തം നിലപാടുകള്‍ ആരോടും എവിടെയും വെട്ടിത്തുറന്നു പറയാന്‍ ധൈര്യപ്പെട്ടവരുമാണിവര്‍. അവര്‍ക്ക് ആദ്യമായി ഒരു അഭിവാദ്യമര്‍പ്പിക്കാം. ലാല്‍ സലാം..
പലപ്പോഴും ഇവരുടെ നിലപാടുതറകളില്‍
വീണു പരിക്ക് പറ്റാറുള്ളത് ആണുങ്ങള്‍ക്കാണ്. എന്നിരിക്കിലും അടി തെറ്റിയാല്‍ ആനയും വീഴും എന്ന് പറയുന്ന പോലെ സംഗതി ഉരുക്കു വനിതകളാണെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ ഇവരും വീണുപോയിട്ടുണ്ട്. പക്ഷെ പുരുഷ മേധാവിത്തത്തിനു മുന്നിലല്ലെന്നു മാത്രം.അമ്മുച്ചേച്ചിയും കുടുംബവും അയിലൂരില്‍ നിന്നും ബാംഗ്ലൂരിലേക്ക് പറിച്ചു നടപ്പെട്ടു എന്നാലും വര്‍ഷത്തിലൊരിക്കല്‍ ഒന്നോ രണ്ടോ ആഴ്ചത്തെ വെക്കേഷന് തറവാട്ടിലെത്താറുണ്ട്. അങ്ങിനെ ഒരിക്കല്‍ ഒരു ഞാറ്റുവേല കാലത്തു അയിലൂര്‍ പുഴ നിറഞ്ഞൊഴുകുന്ന സമയത്തു അമ്മു ചേച്ചി അംബികച്ചേച്ചീ സമേതം വീട്ടിലെത്തി. ഒരു കര്‍ക്കിടക മധ്യാഹ്നത്തിലെ സൂര്യവെളിച്ചം തോട്ടശേരിയെ തൊട്ടുണര്‍ത്തിയ നേരം. ഉച്ചയൂണിനു ശേഷം പടിഞ്ഞാറേ അകത്തു ഒരു പെണ്‍സഭ കൂടലുണ്ട്.
വാച്ചി അച്ഛേമയുടെ അധ്യക്ഷതയില്‍ കൂടുന്ന ഈ സഭയില്‍ വീര നാരികള്‍ നിന്നും ഇരുന്നും കിടന്നും ചര്‍ച്ചകളില്‍ പങ്കു ചേരാറുണ്ട് കഴിഞ്ഞ സന്ദര്‍ശനം തൊട്ടുള്ള കത്തുകളില്‍ എഴുതിയ വിശേഷങ്ങളുടെ വിശദാംശങ്ങള്‍ ഈ സഭയിലാണ് വിശാലമായ വിശദീകരണങ്ങള്‍ക്കു വിധേയമാവുക. അമ്മു ചേച്ചിക്കും മകള്‍ അംബിക ചേച്ചിക്കും ഒരു ഉച്ചഭാഷിണിയുടെ അഭാവത്തിലും സാമാന്യം വലിയ ഒരു സഭയെ അഡ്രസ് ചെയ്യാനുള്ള ശബ്ദഗാംഭീര്യം ഉണ്ട്. അതുകൊണ്ടു തന്നെ സഭയുടെ ശ്രദ്ധ ഇവര്‍ പെട്ടെന്ന് പിടിച്ചുപറ്റാറുണ്ടായിരുന്നു. അമ്മുചേച്ചി അന്ന് സംഭാഷണ വിഷയത്തില്‍ ആവേശം കൂടി കിടന്നേടത്തു നിന്നും എഴുന്നേറ്റിരുന്നു ഡയലോഗ് ഫിറ്റുചെയ്യുന്ന നേരത്താണ് തൊടിയില്‍ നിന്നും കോഴികള്‍ ‘അയ്യരുതലേ’ എന്ന് നിലവിളിക്കാന്‍ തുടങ്ങിയത്. കാക്ക, പരുന്ത്, പാമ്പ് തുടങ്ങിയ മൈനര്‍ അറ്റാക്കിനെയൊക്കെ ചെറുക്കാന്‍ അക്കാലത്തു കൃഷ്ണന്‍ ചാത്തന്‍ ഒരാള്‍ ധാരാളമായിരുന്നു. പക്ഷെ അന്ന് മൂപ്പരും ഓടിവരണേ, രക്ഷിക്കണേന്നു പറഞ്ഞു വലിയവായില്‍ നിലവിവിളിക്കുന്നുണ്ടായിരുന്നു.
അച്ഛേമയ്ക്ക് അപകടം മണത്തു. ഇത്തരം കോഴിലഹള ഉണ്ടാകാറുള്ളത് കോഴിയെ പോക്കാന്‍ പിടിക്കുമ്പോഴാണ് എന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ അച്ഛേമ ഗണിച്ചെടുത്തു. പിന്നെ താമസിച്ചില്ല. പോക്കാന്‍- പോക്കാന്‍ എന്നു സഭയോടും പിടിച്ചോ -പിടിച്ചോ എന്ന് ഉച്ച
മയക്കത്തില്‍ ആയിരുന്ന ജിമ്മിയോടും അലറിക്കൊണ്ട് തൊടിയിലേക്കു പാഞ്ഞു.
പിന്നാലെ അമ്മുചേച്ചിയും പരിവാരങ്ങളും തൊടിയിലേക്കും അവിടന്ന് തോട്ടത്തിലേക്കും.
ഏതാണ്ട് നിറഞ്ഞൊഴുകുന്ന പുഴയുടെ അടുത്തെത്തിയപ്പോള്‍ കടിച്ചു പിടിച്ച പെട്ടക്കോഴിയുമായി പോക്കാന്‍ ഒരു നിമിഷം എന്തോ ആലോചിച്ചുനിന്നു. ശരം വിട്ടപോലെ പാഞ്ഞുവരുന്ന ജിമ്മിയെയും അച്ഛേമയെയും സംഘത്തെയും
നോക്കി ‘ബ്ലഡി ഫെല്ലോസ്’ എന്ന് പറഞ്ഞു പെട്ടയെ അവിടെ ഉപേക്ഷിച്ചു പുഴയിലേക്ക് ഡൈവ് ചെയ്ത് അക്കരക്കു നീന്തി പോയി.
അച്ഛേമ പെട്ടയെ എടുത്തു പരിശോധിച്ചപ്പോള്‍ കാര്യമായ പരിക്കൊന്നും കണ്ടില്ല. കുറച്ചു തൂവലുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട് എന്നതൊഴിച്ചാല്‍ വേറെ ഫസ്റ്റ് എയ്ഡ് പോലും വേണ്ടിവന്നില്ല. കോഴിക്ക് ദീര്‍ഘായുസ്സ് നേര്‍ന്ന് കോഴി കൂട്ടത്തില്‍ വിട്ട് സംഘം വീണ്ടും
സഭയിലേക്ക്. മുറിഞ്ഞ കഥ ഏച്ചുകൂട്ടാന്‍ നേരത്ത് അമ്മുചേച്ചി മിസ്സിംഗ് ആണെന്ന് കണ്ടു. കുറെ കഴിഞ്ഞിട്ടും ആളെ കാണാഞ്ഞപ്പോള്‍ സംഘം തിരച്ചിലാരംഭിച്ചു. പിന്നെ അമ്മുചേച്ചിയെ കിണറ്റിന്‍ കരയിലെ വെള്ളം നിറഞ്ഞു നിന്ന ഒരു വാഴക്കുഴിയില്‍ നിന്നും മൂന്നാലു പേര് ചേര്‍ന്ന് പൊക്കിയെടുക്കേണ്ടി വന്നത്രെ. പോക്കാനെ ചേസ് ചെയ്യുന്ന സമയത്തു പിന്നാലെ ഓടിയ ഉരുക്കു വനിത കാല്‍ വഴുക്കി വാഴക്കുഴിയില്‍ വീഴുകയും പേടി കൊണ്ടു മോഹാലസ്യപ്പെടുകയും ചെയ്തതായിരുന്നു. തണുത്തു വിറച്ചു പല്ലുകള്‍ പഞ്ചവാദ്യം കൊട്ടിത്തുടങ്ങിയ അമ്മുച്ചേച്ചിയെ ചൂടാക്കാന്‍ അന്ന് മൂന്നു മണിക്കേ അച്ഛേമ അടുപ്പില്‍ തീ പൂട്ടിയത്രേ.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.