ട്രാഫിക്കിലെ ജീവിതപാഠങ്ങള്‍
അജി മാത്യൂ കോളൂത്ര
പ്രോമിത്യൂസിന്റെ ഹൃദയം
അധ്യായം മൂന്ന്
ട്രാഫിക്കിലെ ജീവിതപാഠങ്ങള്‍
സിഗ്‌നലിലെ പച്ച വെളിച്ചത്തിനു കാത്ത് നില്‍ക്കുന്ന വാഹനങ്ങളുടെ നീണ്ടനിര കണ്ടിട്ടില്ലാത്തവരും, ഓരോ ക്രോസുകളിലും മുഴങ്ങുന്ന പലതരം ഹോണുകള്‍ കെട്ടിട്ടില്ലാത്തവരും ബെംഗളൂരു നഗരത്തിലുണ്ടാകില്ല. മറ്റ് മഹാനഗരങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ യാത്രയേ തടസപ്പെടുത്തുന്നവിധം ദുഃസഹമല്ല ബെംഗളൂരുവിലെ ട്രാഫിക്ക്. യാത്രയുടെ വേഗം കുറച്ച് അത് ജനങ്ങളുടെ ഗതിയെയും ജീവിതത്തെയും നിയന്ത്രിക്കുന്നു. നിറങ്ങള്‍ മാറി മാറി തെളിയുന്ന ഈ വീഥിയില്‍ പലതരം ആളുകളെ, പലതരം വീക്ഷണങ്ങളെ നമുക്ക് കണ്ടെത്താം. ജീവിതത്തില്‍ പകര്‍ത്തേണ്ട നിരവധി പാഠങ്ങള്‍ അവര്‍ നമുക്ക് പറഞ്ഞു തരുന്നുണ്ട്.
🔵റൈഡര്‍
വാഹനങ്ങള്‍ തിങ്ങി നിറഞ്ഞ റോഡിലും ഉച്ചത്തില്‍ ഹോണ്‍ മുഴക്കിയും ഇടത്തേക്കും വലത്തേക്കും വെട്ടിച്ചും ട്രാഫിക് സിഗ്‌നലുകള്‍ തെറ്റിച്ചും ഇത്തരക്കാര്‍ സ്വന്തം വാഹനം മുന്നോട്ട് നയിക്കുന്നു. ചുറ്റും യാത്രചെയ്യുന്നവര്‍ക്ക് എന്ത് സംഭവിക്കുന്നുവെന്നോ തങ്ങള്‍ കാരണം മറ്റാര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാകുന്നുണ്ടോ എന്നും അവര്‍ ശ്രദ്ധിക്കാറില്ല. ജീവിതത്തില്‍ നാം കാണാറുള്ള സ്വാര്‍ത്ഥമതികളായ മനുഷ്യരുടെ പ്രതീകങ്ങളാണവര്‍. സ്വന്തം കാര്യം നേടാനുള്ള പരിശ്രമങ്ങള്‍ക്കിടയില്‍ ചുറ്റുപാടുകളെ മറന്നു പോകുന്നവര്‍. അതിവേഗം മുന്നോട്ട് പോകാനുള്ള ഇച്ഛയിൽ എന്തും ചെയ്യാന്‍ മടിയില്ലാത്തവര്‍. നിയമവും ചുറ്റുപാടുകളും മറ്റുള്ളവര്‍ക്കുണ്ടാകുന്ന പ്രയാസങ്ങളും അവര്‍ക്ക് പരിഗണനാ വിഷയമേയല്ല. സ്വന്തം മുന്നേറ്റം മാത്രമാണ് ലക്ഷ്യം. ഒരുപക്ഷെ കുറെയൊക്കെ മുന്നോട്ട് പോകാന്‍ ഇത്തരക്കാര്‍ക്ക് കഴിഞ്ഞെന്നും വരാം, എന്നാല്‍ ലക്കും ലഗാനുമില്ലാത്ത ഈ യാത്ര അപകടത്തിലാകും കലാശിക്കുക.
🔵ഫോളോവേഴ്സ്
ഇവര്‍ ചെയ്യുന്നത് വളരേ ലളിതമായ കാര്യമാണ് മുന്നില്‍ പോകുന്ന വാഹനത്തെ പിന്തുടരുക. അവ മുന്നോട്ട് കുതിക്കുമ്പോള്‍ ഇവര്‍ പുറകെ പായും. അവ നിര്‍ത്തുമ്പോള്‍ നിര്ത്തും, വേഗത കുറയ്ക്കുമ്പോള്‍ കുറയ്ക്കും. ഹോണ്‍ മുഴക്കുമ്പോള്‍ ഹോണ്‍ മുഴക്കും. മുന്നേറി പോകാന്‍ അവസരമുണ്ടോ എന്ന് പരിശോധിക്കുകപോലും ചെയ്യാതെ സ്വന്തം യാത്ര മറ്റൊന്നിന്റെ നിയന്ത്രണത്തിലാകും. ജീവിതത്തില്‍ മുന്നേറാന്‍ ഇശ്ചയില്ലാതെ മറ്റുള്ളവര്‍ നയിക്കുന്ന വഴിയിലൂടെ സ്വജീവിതം കൊണ്ടുപോകുന്ന മനുഷ്യരുടെ സ്വരൂപങ്ങളാണിവര്‍. സ്വന്തം കഴിവുകളെ ഉപയോഗിക്കാതെ സ്വന്തം സാധ്യതകളേ തിരിച്ചറിയാതെ പോകുന്നവര്‍. മുന്നേറിപ്പോകുന്ന ആരുടെയെങ്കിലും നിഴലില്‍ തനിക്കും ജീവിക്കാം എന്നാണ് ഇവരുടെ ചിന്ത. ഒട്ടും റിസ്‌ക് എടുക്കാതെ, തനിക്ക്മുന്നിലുള്ള അവസരങ്ങളെ വിനിയോഗിക്കാന്‍ പരിശ്രമിക്കാതെ ജീവിക്കുന്ന ഇവരെ മൂഢര്‍ എന്നല്ലാതെ എന്താണ് വിളിക്കാനാകുക.
🔵ഹോണേഴ്‌സ്
അക്ഷമയോടെ റോഡില്‍ എപ്പോഴും ഹോണ്‍ മുഴക്കുന്നവരാണ് ഈക്കൂട്ടര്‍. സിഗ്‌നലില്‍ പച്ച തെളിഞ്ഞാല്‍, മുന്നിലുള്ള വാഹനം ഒരല്‍പ്പം സ്പീഡ് കുറച്ചാല്‍, എതിര്‍ വശത്തുനിന്നും ഏതെങ്കിലുമൊരാള്‍ ഓവര്‍റ്റേക്ക് ചെയ്തു വന്നാല്‍, അങ്ങനെ എന്തിനും ഏതിനും ഇവര്‍ ഹോണ്‍ മുഴക്കും. ചിലപ്പോഴൊക്കെ മറ്റാര്‍ക്കും സഹിക്കാനാകാത്ത വിധം കഠോരമായിരിക്കും ഈ ശബ്ദം. ഇവരുടെ ഹോണ്‍ മുഴക്കല്‍ കൊണ്ട് ചുറ്റുപാടുമുള്ള യാതൊന്നിലും മാറ്റങ്ങള്‍ ഉണ്ടാകുമെന്നതുകൊണ്ടല്ല, നിയന്ത്രിക്കാനാവാത്ത ആസ്വസ്ഥകൊണ്ടാണ് ഇവര്‍ ഇങ്ങനെ പെരുമാറുന്നത്. അനാവശ്യ കാര്യങ്ങളിലെല്ലാം തലയിട്ട് അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നവരുടെയും അനുചിതമായി വലിയ ശബ്ദത്തില്‍ സംസാരിക്കുകയും ചെയുന്നവരുടെയും പ്രതീകമാണിവര്‍. പലപ്പോഴും മര്യാദയുടെ സീമകളൊന്നും പാലിക്കാതെയുള്ള ഇവരുടെ ബഹളം ഒപ്പമുള്ളവരുടെ സ്വസ്ഥത നശിപ്പിക്കും. വഴിയാത്രയിലും, ഓഫീസുകളിലും പാര്‍ക്കുകളിലും സൗഹൃദകൂട്ടായ്മകളിലുമൊക്കെ നമുക്ക് ഇത്തരക്കാരെ കണ്ടെത്താന്‍ കഴിയും.
🔵സൈഡ് ട്രാക്കേഴ്‌സ്
പ്രധാന പാതയോടു ചേര്‍ന്നു നിര്‍മിച്ചിട്ടുള്ള സര്‍വീസ് റോഡുകളിലും, മറ്റ് സമാന്തര റോഡുകളിലും കുറുക്കുവഴികളിലും കൂടി യാത്ര ചെയ്യാന്‍ കൂടുതല്‍ താല്പര്യപ്പെടുന്നവരാണ് ഈക്കൂട്ടര്‍. എങ്ങനെയെങ്കിലും ലക്ഷ്യസ്ഥാനത്ത് എത്തുക എന്നത് മാത്രമാണ് ഇവരുടെ ലക്ഷ്യം. അതിനായി എന്തുവഴിയും സ്വീകരിക്കാന്‍ ഇവര്‍ തയ്യാറാകും. സ്വാര്‍ത്ഥമതികളും ദുഷ്ടവൃത്തികളുമായ മനുഷ്യരാണിവര്‍. കുറുക്കുവഴികളിലൂടെ ലക്ഷ്യം നേടാന്‍ പരിശ്രമിക്കുന്നവര്‍. കുറച്ച് അദ്ധ്വാനവും കൂടുതല്‍ നേട്ടവും ആഗ്രഹിക്കുന്നവര്‍. മത്സരബുദ്ധിയോടെ മറ്റുള്ളവരെ പിന്തള്ളി മുന്നോട്ട് കുതിക്കാന്‍ മോഹമുള്ളവര്‍. ഒരു നിമിഷത്തെ അശ്രദ്ധകൊണ്ട്, പാത തിരഞ്ഞെടുക്കുന്നതില്‍ വന്നുപോകാവുന്ന ചെറിയൊരു പിഴവുകൊണ്ട് ഇവരുടെ ജീവിതം തന്നെ കീഴ്‌മേല്‍ മാറിയേക്കാം.
🔵നേച്ചര്‍ വ്യൂവേഴ്സ്
വാഹനം ഓടിക്കുമ്പോഴും കാഴ്ചകള്‍ കാണാനും ചുറ്റുപാടുകളിലേക്ക് കണ്ണോടിക്കാനും കൂടുതല്‍ സമയം ചിലവഴിക്കുന്നവരാണിവര്‍. ഇവരുടെ ശ്രദ്ധ യാത്രയിലല്ല കാഴ്ചയിലാണ്. അതുകൊണ്ടുതന്നെ സ്വയം അപകടത്തിലാകുകയും മറ്റുള്ളവരെ അപകടത്തിലാക്കുകയും ചെയ്യും. സ്വന്തം ലക്ഷ്യവും ഉത്തരവാദിത്തങ്ങളും മറന്ന് ജീവിക്കുന്നവരെയാണ് ഇവര്‍ പ്രതിനിധാനം ചെയ്യുന്നത്.
🔵ട്രാവലേഴ്‌സ്
യാത്രയുടെ ലക്ഷ്യവും വഴികളും നിയമങ്ങളും അറിഞ്ഞ് ഉറവിടത്തില്‍ നിന്നും ഉദ്ദേശ്യസ്ഥാനത്തേക്ക് മറ്റാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാതെ യാത്ര ചെയ്യുന്നവരാണിവര്‍. ഇവര്‍ മറ്റാരുടെയും നിഴലില്‍ ഒതുങ്ങി പോകുന്നവരല്ല. അവസരങ്ങള്‍ കണ്ടെത്തി മുന്നേറാനും, നിര്‍ത്തേണ്ടയിടങ്ങളില്‍ നിര്‍ത്താനും, വഴി തിരിഞ്ഞു പോകേണ്ടയിടങ്ങളില്‍ അങ്ങനെ പോകാനും ഇവര്‍ക്ക് കഴിവുണ്ട്. സ്വന്തം യാത്ര എന്തിനെന്നുള്ള വ്യക്തമായ ബോധമാണ് ഇവരുടെ കൈമുതല്‍. വിവേകമതികളായ മനുഷ്യരുടെ സ്വഭാവമാണ് ഇതെല്ലാം.
റോഡിലും ജീവിതത്തിലും യാത്രകള്‍ തുടരുകയാണ്. . . മുകളില്‍ പറഞ്ഞവയില്‍ ഏതാണ് നിങ്ങളെന്നു വിശകലനം ചെയ്യുക. അവയില്‍ മാറ്റേണ്ട എന്തെങ്കിലുമുണ്ടങ്കില്‍ അതിനായി പരിശ്രമിക്കുക. നല്ല യാത്രക്ക് പ്രോമിത്യൂസിന്റെ ആശംസകള്‍⏺️
മുൻ അധ്യായങ്ങൾ വായിക്കാം
അധ്യായം ഒന്ന്
നഗരവാരിധി നടുവില്‍ നാം
വായിക്കാം ▶️
അധ്യായം രണ്ട്
പൊളിച്ചടക്കലുകൾ
വായിക്കാം ▶️
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.