Follow the News Bengaluru channel on WhatsApp

സഖാവ് കിളി മോഹനൻ

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍-സതീഷ് തോട്ടശ്ശേരി

ഞങ്ങളുടെ കോളേജ് പൂർവ വിദ്യാർത്ഥി സംഗമം തൃശൂർ വെച്ച് നടന്നിരുന്നു. ഏതാണ്ട് കാൽ നൂറ്റാണ്ടിനു ശേഷമാണു പഴയ ഗഡി കിളി മോഹനനെ കാണുന്നത്. മോഹനൻ സംസാരിക്കുമ്പോൾ ശബ്ദം കിളി ചിലക്കുന്നതു പോലെയാണ്. അങ്ങിനെയാണ് ഈ നാമധേയം കോളേജിലെ ഏതോ ഒരു  രസികശിരോമണി അവന്‌ ചാർത്തികൊടുത്തത്. തലേ ദിവസത്തെ സർഗ സംഗമത്തിൽ വീണു കിട്ടിയ സമയത്തു് ചേറൂർ സംഭവവികാസങ്ങളെ കുറിച്ചും അവിടത്തെ നീചന്മാരെ കുറിച്ചും ഒക്കെ ഒരു സംക്ഷിപ്ത ചരിത്രം കിളി പാടികേൾപ്പിച്ചു. കിളി കോളേജിലേക്ക് പറന്നെത്തിയിരുന്നത് ചേറൂരിനടുത്ത എവന്നൂരെന്ന സ്ഥലത്തു നിന്നായിരുന്നു. ബേപ്പൂർ സുൽത്താൻ പ്രണയിനിയെ കുറിച്ചു പറഞ്ഞപോലെ ആകെമൊത്തം കറുപ്പും ചിരിക്കുമ്പോൾ മാത്രം വെളുപ്പും തെളിയുന്ന സുന്ദരനായിരുന്നു കിളി. സ്റ്റുഡന്റസ് ഫെഡറേഷന്റെ തീപ്പൊരി സഖാവ്. മുണ്ടിന്റെ കുത്തിൽ കാജാ ബീഡിയും തീപ്പെട്ടിയും 24/7 തയ്യാർ. ഇഷ്ട ഭക്ഷണം ഓംലറ്റ്. ഹോട്ടലിൽ കയറിയാൽ പരിചയമുള്ള വെളമ്പന്മാരാണെങ്കിൽ സമയവും സ്ഥലവും നോക്കാതെ  ചോദ്യങ്ങളൊന്നുമില്ലാതെ തന്നെ ഓംലറ്റ് മേശ പുറത്തെത്തും. ഓംലറ്റ് പൊരിയ്ക്കുന്ന മാദക ഗന്ധം മൂപ്പരുടെ ഒരു ദൗർബല്യമാണത്രേ.

ഒരു ഓംലറ്റ് സംഭവം ഓർമ്മ വരുന്നു.
സ്ഥലം കോളേജിന് മുൻപിലുള്ള ഗോപിയേട്ടന്റെ ചായക്കട. വണ്ടി വലിക്കണ മൂരി റോട്ടിൽ മുള്ളുമ്പോലെ മഴ പെയ്ത് കൊണ്ടിരിക്കുന്ന സമയം. വലിയമ്മ ഞങ്ങൾക്കു കുളിക്കാൻ പോകുമ്പോൾ തലയിൽ എണ്ണ പൊത്തുമ്പോലെ സമൃദ്ധമായി വെളിച്ചെണ്ണ പൊത്തിയ ആവിപാറുന്ന ഓംലറ്റിൽ കുരുമുളകുപൊടിയും ഉപ്പും കുടഞ്ഞിടുമ്പോഴാണ് കോളേജ് ശിപായി കുട്ടപ്പേട്ടൻ പ്രിൻസിപ്പളിന്റെ ഫോണിൽ വന്ന ഒരു മരണവാർത്ത കിളിയോട് പറയാൻ ഓടിക്കിതച്ചു വന്നത്. കുട്ടപ്പേട്ടൻ മുഖത്തു സങ്കടം ഫിറ്റു ചെയ്തു കിളിയുടെ സെഞ്ചുറി അടിക്കാൻ കാത്തിരുന്ന മുത്തപ്പൻ മരിച്ച വിവരം പറഞ്ഞു മഴയും കൊണ്ട് കോളേജിലേക്ക് ഓടിപ്പോയി. കിളിയാണെങ്കിൽ കമിഴ്ന്നു കിടന്നു മംഗളം വായിച്ചു കാലാട്ടുന്ന സിൽക്ക് സ്മിതയെ ടി. ജി. രവി നോക്കുമ്പോലെ വെള്ളമിറക്കി ഓംലെറ്റിനെ നോക്കിയിരിപ്പാണ്. ഞാൻ പറഞ്ഞു

 “ഡാ നിനക്കു പെലയാണ് നോൺ വെജൊന്നും തിന്നാൻ പാടില്ലെടാ ശവീന്ന്.”

സഖാവിന്റെ മറുപടി

 “കാറൽ മാർക്സ് അങ്ങിനെ എവിടെയും പറഞ്ഞിട്ടില്ലെടാ പുലീ”ന്നായിരുന്നു .

കുഞ്ചാവ കലവറയിൽ കടന്ന്‌ പഴം മിണങ്ങണ സ്പീഡിൽ ഓംലറ്റ് അകത്താക്കിയാണ് അന്ന് കിളി സ്ഥലം വിട്ടത്. ലെവനാണ് ണയൻ വൺ സിക്സ് കമ്മൂണിഷ്ട്‌.

കിളിക്കു അക്കാലത്തു എവന്നൂരമ്പല പരിസരത്തുള്ള ഒരു ക്ടാവുമായി ലൈനെല്ലാം ഉണ്ടായിരുന്നു. ഒരു ദിവസം അവന്റെ ഡെസ്കിൽ നിന്നും കിട്ടിയ എവന്നൂർ ലൈബ്രറിയുടെ സീലുള്ള ഒരു പൈങ്കിളി നോവലിനുള്ളിൽ നിന്നും ഞങ്ങൾ ഒരു പ്രേമലേഖനം കണ്ടെടുക്കുകയുണ്ടായി. അതിൽ എഴുതിയിരുന്നത് എല്ലാം ഇവിടെ പറയാൻ പറ്റില്ലെങ്കിലും മധുരമുള്ള പുസ്തകങ്ങൾ വായിക്കാൻ തരുന്നുണ്ടെന്നു എഴുതിയിരുന്നു.

ഒരിക്കൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് നടക്കുന്ന സമയം. എലെക്ഷൻ വർക്കിന്റെ ഭാഗമായി രാത്രികളിലാണ് കൊടി കുത്തലും,
ബാനർകെട്ടലുംചുമരെഴുത്തുമൊക്കെ  നടക്കുക പതിവ്. അങ്ങിനെ ഒരു രാത്രി പണിയും, ജലസേചനവും ഒക്കെയായി കിളിക്കു പറക്കാൻ പറ്റാത്ത അവസ്ഥയിലായി. അവനെ തുറന്നുകിടന്ന ഒരു ക്ലാസ്സിൽ അടച്ചിട്ടു ഞങ്ങൾ വീട്ടിൽ പോയി. പിറ്റേന്ന് കാലത്ത് ക്ലാസ്സിലെ പെൺകുട്ടികൾ വാതിൽ തുറന്നപ്പോൾ കണ്ടത് ചോന്ന ട്രൗസറിട്ടു കൂർക്കം വലിച്ചുറങ്ങുന്ന പാവം കിളിയെയായിരുന്നു. അന്ന് മൊബൈലൊന്നും ഇല്ലാത്തതിനാൽ ഫോട്ടോ എടുക്കാൻ പറ്റാത്ത കാരണം കഴിഞ്ഞ സംഗമത്തിൽ ഈ സംഭവം പറഞ്ഞപ്പോൾ കിളി ഏത് എന്ത് എന്നൊക്കെ പറഞ്ഞു ഞങ്ങളെ പൊട്ടന്മാരാക്കാൻ നോക്കിയെങ്കിലും ഈ കഥ കോളേജിൽ പാട്ടായിരുന്ന കാരണം കൂടിയ നീചന്മാരൊക്കെ ചിരിയുടെ പൂര വെടിക്കെട്ട് നടത്തി.🟢


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.