പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ഡിഎയും സങ്കീര്‍ണ്ണമായ ഒരു കരാറും
ജാതകത്താളിലെ ജീവിതമുദ്രകൾ
-വിഷ്ണുമംഗലം കുമാര്‍
അധ്യായം : ഇരുപത്തിനാല്
🔵
സമരം വഴിയും അല്ലാതെയും ഒട്ടേറെ ആനുകൂല്യങ്ങള്‍ ഞങ്ങള്‍ നേടിയിരുന്നു. പരിസരത്തെ മറ്റു ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് ആ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നില്ല. ഒരു വേതനകരാര്‍ പ്രാബല്യത്തില്‍ ഇരിക്കെ ഞങ്ങള്‍ ക്ഷാമബത്ത ആവശ്യപ്പെട്ടു. അങ്ങനെ ആവശ്യപ്പെടുന്നതില്‍ നിയമപരമായി തെറ്റില്ല. കാരണം ക്ഷാമബത്ത വേതന വര്‍ധനവല്ല. അവശ്യസാധനങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ വിലവര്‍ധിക്കുമ്പോള്‍ വേതനത്തിന്റെ മൂല്യം കുറയുന്നത് അഡ്ജസ്റ്റുചെയ്തു നിലനിര്‍ത്തുന്ന തുകയാണല്ലോ ഡി.എ അഥവാ ക്ഷാമബത്ത കണ്‍സ്യൂമര്‍ പ്രൈസ് ഇന്റക്സിന്റെ അടിസ്ഥാനത്തിലാണ് ഡി.എ യുടെ ഏറ്റക്കുറച്ചലുകള്‍ നിശ്ചയിക്കുന്നത്.
ചെറുകിട സ്വകാര്യ ഫാക്ടറികള്‍ ഡി എ നല്‍കാറില്ല. ഏതായാലും പീന്യയിലെ ചെറുകിട സ്വകാര്യ ഫാക്ടറികളില്‍ ഡി എ കൊടുക്കുന്ന പതിവുണ്ടായിരുന്നില്ല. ഒരു കരാര്‍ നിലനില്‍ക്കെ പുതിയൊരു ആവശ്യം അംഗീകരിക്കാനാവില്ല എന്ന നിലപാടാണ് മാനേജ്മെന്റ് ആദ്യം സ്വീകരിച്ചത്. ഞങ്ങള്‍ സമ്മര്‍ദ്ദം തുടര്‍ന്നപ്പോള്‍ പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ക്ഷാമബത്ത തരാമെന്ന് മാനേജ്മെന്റ് സമ്മതിച്ചു. അങ്ങനെയൊരു സംഭവത്തെപ്പറ്റി ട്രേഡ് യുണിയന്‍ രംഗത്തെ പ്രമുഖനായ മൈക്കിള്‍ ഫര്‍ണാണ്ടസ് തന്നെ ആദ്യമായി കേള്‍ക്കുകയായിരുന്നു. അതായത് ഡി എ, കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സിന് പുറമെ തൊഴിലാളിയുടെ ഉല്പാദനശേഷിയുമായും ലിങ്ക് ചെയ്യും. കൂടുതല്‍ ഉല്പാദനം നടത്തുന്ന തൊഴിലാളിയ്ക്ക് കൂടുതല്‍ ഡി എ. അതായിരുന്നു കണ്‍സെപ്റ്റ്. അന്താരാഷ്ട്ര വ്യവസായനയങ്ങളും തൊഴില്‍ നിയമങ്ങളുമൊക്കെ ആഴത്തില്‍ പഠിച്ചിട്ടുള്ള, വിദേശത്ത് ഉപരിപഠനവും വിദഗ്ദ്ധ പരിശീലനവും നിര്‍വ്വഹിച്ചിട്ടുള്ള, അസാമാന്യ ബുദ്ധിമതിയായ ചെയര്‍മാന്റെ ആശയമായിരുന്നു അത്. അതിനെകുറിച്ച് അറിയാനുള്ള കൗതുകം കൊണ്ടും ഒരു കരാര്‍ നിലവിലിരിക്കെ പുതിയൊരു ഡിമാന്റ് മുന്നോട്ടുവെക്കുന്നത് ധാര്‍മ്മികമായി ശരിയല്ലെന്ന ബോധ്യമുള്ളതിനാലും മൈക്കിള്‍ ചര്‍ച്ചയ്ക്ക് സമ്മതം മൂളി. അദ്ദേഹവും നന്ദനാറെഡ്ഢിയും ചെയര്‍മാനോടൊപ്പം എയര്‍ലൈന്‍സ് ഹോട്ടലില്‍ പലവട്ടമിരുന്ന് ചര്‍ച്ച നടത്തിയാണ് പുതിയ കരാര്‍ ഒപ്പിട്ടത്. എല്ലാ ചര്‍ച്ചകളിലും ഞാനും പങ്കുകൊണ്ടിരുന്നു. വളരെ സങ്കീര്‍ണ്ണമായിരുന്നു ആ കരാര്‍. അതിലെ വ്യവസ്ഥകള്‍ കൃത്യമായി പഠിക്കാനും പ്രാബല്യത്തില്‍ കൊണ്ടുവരേണ്ട രീതി ഫൈനലൈസ് ചെയ്യാനും ജിഎമ്മും അസിസ്റ്റന്റ്റ് അഡ്മിനിസ്ട്രേറ്റീവ് മാനേജരും ദിവസങ്ങളെടുത്തു. തൊഴിലാളിയുടെ ഹാജര്‍, ജോലിസാമര്‍ത്ഥ്യം, അച്ചടക്കം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ദിവസവും മാര്‍ക്കിട്ടാണ് ക്ഷാമബത്തയ്ക്കുള്ള അര്‍ഹമായ എഫിഷ്യന്‍സി കണക്കാക്കിയിരുന്നത്. ഓരോ ജോലിക്കും ടാര്‍ജെറ്റ് നിശ്ചയിച്ചിരുന്നു. യുണിയന്‍ പ്രതിനിധികളായി ഞാനും സേതു വെങ്കടേഷും ആന്റണിയും അതിലൊക്കെ ഇടപെട്ടു.
ഐഡില്‍ ടൈം എന്നൊരു വ്യവസ്ഥയും എഗ്രിമെന്റില്‍ ഉണ്ടായിരുന്നു. ഓരോ മാസത്തേയും ആവറേജ് എടുത്താണ് എഫിഷ്യന്‍സി ശതമാനം കണക്കാക്കുക. എഫിഷ്യന്‍സി എഴുപതു ശതമാനത്തില്‍ കുറഞ്ഞാല്‍ ക്ഷാമബത്ത കിട്ടില്ല. എഴുപതു ശതമാനത്തിന് മുകളില്‍ വിവിധ ഗ്രേഡുകളാണ്. കൂടിയത് 120%. മാസം അവസാനിച്ചാല്‍ രണ്ടു ദിവസത്തിനകം എല്ലാവരുടെയും എഫിഷ്യന്‍സി ശതമാനം നോട്ടീസ് ബോര്‍ഡില്‍ ഇടും. അസിസ്റ്റന്റ്റ് അഡ്മിനിസ്ട്രേറ്റിവ് മാനേജരുടെ കീഴില്‍ രണ്ടു ക്ലാര്‍ക്കും രണ്ടു ടൈപ്പിസ്റ്റുകളുമാണ് ഈ ജോലിയ്ക്ക് നിയോഗിക്കപ്പെട്ടത്.(അക്കാലത്ത് കംപ്യൂട്ടര്‍ വന്നിട്ടില്ല) പരീക്ഷാഫലം പോലെ പ്രധാനപ്പെട്ടതായിരുന്നു എഫിഷ്യന്‍സി കാല്‍ക്കുലേഷന്‍. എഴുപതുശതമാനം എഫിഷ്യന്‍സി ഇല്ലാത്തതിനാല്‍ പ്രൊഡക്ടിവിറ്റി ക്ഷാമബത്തയ്ക്ക് അര്‍ഹത നഷ്ടപ്പെടുന്നവര്‍ ഓരോ മാസവും കുറെയുണ്ടാവും. അവരുടെ രേഖകളെല്ലാം പരിശോധിച്ച് അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റിവ് മാനേജരോടൊപ്പമിരുന്ന് വേണ്ട തിരുത്തലുകള്‍ വരുത്തി ചിലരെയെങ്കിലും എഴുപത് ശതമാനത്തിലെത്തിക്കുക എന്നത് ഓരോ മാസവും എന്റെ പ്രധാന ജോലിയായിരുന്നു. സൗമ്യനായ അസിസ്റ്റന്റ് അഡ്മിനിഡ്ട്രേറ്റിവ് മാനേജരുമായി എനിക്ക് പലപ്പോഴും വഴക്കിടേണ്ടി വന്നിട്ടുണ്ട്. മാനേജ്മെന്റിനും യുണിയനും ഒരുപോലെ തലവേദനയായിരുന്നു ആ കരാര്‍.
പിരിച്ചുവിട്ടു എന്നെയും എട്ട് സഹപ്രവര്‍ത്തകരെയും…!!
അടുത്ത ലക്കത്തിൽ വായിക്കാം..
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.