ഐപിഎൽ 2024; കെകെആറിനെ പിടിച്ചുകെട്ടി രാജസ്ഥാൻ
വിജയസാധ്യതകൾ മാറിമറിഞ്ഞ മത്സരത്തിൽ അവസാന പന്തിൽ രാജസ്ഥാൻ റോയൽസിന്റെ വിജയറൺ കുറിച്ച് ജോഷ് ബട്ട്ലർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ ഒരു ഘട്ടത്തിൽ കൈവിട്ട മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയോടെ ബട്ട്ലർ രാജസ്ഥാന് രണ്ടു വിക്കറ്റിന്റെ ജയം സമ്മാനിച്ചു. കൊൽക്കത്ത ഉയർത്തിയ 224 റൺസ് വിജയലക്ഷ്യം എട്ടു വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ മറികടന്നു.
ഈ സീസണിലെ രണ്ടാം സെഞ്ചുറി കുറിച്ച ബട്ട്ലർ 60 പന്തിൽ നിന്ന് ഒമ്പത് ഫോറും ആറ് സിക്സും പറത്തി 107 റൺസോടെ പുറത്താകാതെ നിന്നു. 18 പന്തിൽ ജയിക്കാൻ മൂന്ന് വിക്കറ്റ് ശേഷിക്കേ 46 റൺസ് വേണമെന്ന ഘട്ടത്തിലായിരുന്നു ബട്ട്ലർ കളി ആവേശകരമാക്കിയത്. മിച്ചൽ സ്റ്റാർക്കിന്റെ 18-ാം ഓവറിൽ 18 റൺസടിച്ച ബട്ട്ലർ, ഹർഷിത് റാണയെറിഞ്ഞ 19-ാം ഓവറിൽ 19 റൺസും നേടിയതോടെ കളി രാജസ്ഥാന്റെ കൈയലായി. അവസാന ഓവർ എറിയാനെത്തിയ വരുൺ ചക്രവർത്തിയെ ആദ്യ പന്തിൽ തന്നെ സിക്സറിന് പറത്തി. പിന്നീട് മൂന്ന് പന്തുകളിൽ റണ്ണില്ല. അഞ്ചാം പന്തിൽ ഡബിൾ നേടിയതോടെ സ്കോർ തുല്യം. അവസാന പന്ത് ബൗണ്ടറി കടത്തി ജയവും.
13-ാം ഓവറിൽ തുടർച്ചയായ രണ്ടു പന്തുകളിൽ അശ്വിനെയും (8), ഷിംറോൺ ഹെറ്റ്മയെറെയും (0) മടക്കിയ വരുൺ ചക്രവർത്തി രാജസ്ഥാനെ പ്രതിരോധത്തിലാക്കി. പിന്നീടായിരുന്നു കൊൽക്കത്തയുടെ നെഞ്ചിടിപ്പേറ്റിയ ബട്ട്ലർ – റോവ്മാൻ പവൽ കൂട്ടുകെട്ടിന്റെ പിറവി.
അതിവേഗം ഇരുവരും 57 റൺസ് ചേർത്തതോടെ രാജസ്ഥാന് വീണ്ടും പ്രതീക്ഷ മുളച്ചു. എന്നാൽ 17-ാം ഓവറിൽ തന്നെ തുടർച്ചയായ പന്തുകളിൽ ബൗണ്ടറി കടത്തിയ പവലിനെ അഞ്ചാം പന്തിൽ മടക്കി നരെയ്ൻ മത്സരത്തെ വീണ്ടും ആവേശകരമാക്കി. 13 പന്തിൽ നിന്ന് മൂന്ന് സിക്സും ഒരു ഫോറുമടക്കം 26 റൺസെടുത്താണ് പവൽ മടങ്ങിയത്. പിന്നീടായിരുന്നു ബട്ട്ലറുടെ വൺമാൻ ഷോ.
കൊൽക്കത്തയ്ക്കായി റാണ, നരെയ്ൻ, വരുൺ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. സ്റ്റാർക്ക് നാല് ഓവറിൽ 50 റൺസ് വഴങ്ങി, വിക്കറ്റൊന്നും ലഭിച്ചുമില്ല.
The post ഐപിഎൽ 2024; കെകെആറിനെ പിടിച്ചുകെട്ടി രാജസ്ഥാൻ appeared first on News Bengaluru.
Powered by WPeMatico