പ്രണയനൈരാശ്യം മൂലമുള്ള ആത്മഹത്യ; പങ്കാളിക്കെതിരേ പ്രേരണാക്കുറ്റം ചുമത്താനാകില്ലെന്ന് കോടതി
പ്രണയ നൈരാശ്യത്തെ തുടർന്ന് കാമുകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പങ്കാളിക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താനാവില്ലെന്ന് ഡൽഹി ഹൈക്കോടതി. പരീക്ഷയിലെ മോശം പ്രകടനത്തിന്റെ പേരിൽ ഒരു വിദ്യാർഥി ആത്മഹത്യ ചെയ്യുകയോ പരാതിക്കാരൻ തന്റെ കേസ് കോടതി തള്ളിയതിന്റെ പേരിൽ ആത്മഹത്യ ചെയ്യുകയോ ചെയ്താൽ, പരീക്ഷ നടത്തിപ്പുകാരനെയോ അഭിഭാഷകരെയോ കുറ്റക്കാരാക്കാൻ കഴിയാത്ത പോലെയാണ് ഇതെന്നും ജസ്റ്റിസ് അമിത് മഹാജൻ നിരീക്ഷിച്ചു.
ഡൽഹി സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിന്റെ പിതാവിന്റെ പരാതിയിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കാമുകിക്കെതിരെയും മറ്റൊരു പുരുഷനെതിരെയും കേസ് എടുത്തിരുന്നു. ഈ കേസിലാണ് കോടതി ഇരുവർക്കും മുൻകൂർ ജാമ്യം നൽകിയത്.
തന്റെ മകനെ പുരുഷത്വം ഇല്ലെന്ന് പറഞ്ഞ് കളിയാക്കിയെന്നും ഇതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നുമാണ് പിതാവ് നൽകിയ പരാതിയിൽ പറയുന്നത്.
എന്നാൽ മരിച്ചയാൾ സെൻസിറ്റീവ് സ്വഭാവമുള്ള വ്യക്തിയാണെന്ന് റെക്കോർഡ് ചെയ്ത വാട്ട്സ്ആപ്പ് ചാറ്റുകൾ തെളിയിക്കുന്നുണ്ടെന്ന് ജസ്റ്റിസ് മഹാജൻ നിരീക്ഷിച്ചു. സ്ത്രീ തന്നോട് സംസാരിക്കാൻ വിസമ്മതിക്കുമ്പോഴെല്ലാം ആത്മഹത്യ ചെയ്യുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തന്നയാളായിരുന്നു മരിച്ച വ്യക്തിയെന്നും കോടതി നിരീക്ഷിച്ചു.
മരിച്ചയാൾ ആത്മഹത്യാ കുറിപ്പിൽ കുറ്റാരോപിതരുടെ പേര് എഴുതിയിരുന്നു എന്നത് ശരിയാണ്, എന്നാൽ, മരണപ്പെട്ടയാളുടെ ആത്മഹത്യാക്കുറിപ്പിൽ ഭീഷണിയുടെ സ്വഭാവത്തെക്കുറിച്ച് ഒന്നും പരാമർശിച്ചിട്ടില്ല എന്നും കോടതി ചൂണ്ടിക്കാട്ടി.
The post പ്രണയനൈരാശ്യം മൂലമുള്ള ആത്മഹത്യ; പങ്കാളിക്കെതിരേ പ്രേരണാക്കുറ്റം ചുമത്താനാകില്ലെന്ന് കോടതി appeared first on News Bengaluru.