ഫണ്ടിന്റെ പേരിൽ സഹകരണമാണ് വേണ്ടത്, മത്സരമല്ല; കേന്ദ്ര – സംസ്ഥാന സർക്കാരുകളോട് സുപ്രീം കോടതി

ദുരിതാശ്വാസമുള്‍പ്പെടെയുള്ള ഫണ്ടുകളുടെ പേരില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം ഏറ്റുമുട്ടുന്ന പ്രവണതയെ വിമര്‍ശിച്ച് സുപ്രീം കോടതി. ഫണ്ട് കൈമാറുന്ന കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ സഹകരണമാണ് ആവശ്യമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.
കര്‍ണാടകയില്‍ വരള്‍ച്ചാ നാശനഷ്ടം നേരിടുന്ന കര്‍ഷകര്‍ക്ക് ദുരിതാശ്വാമായി നല്‍കാന്‍ കേന്ദ്രം ഫണ്ടനുവദിച്ചില്ലെന്നാരോപിച്ച് കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, സന്ദീപ് മെഹ്ത, ആര്‍ വെങ്കിട്ടരമണി, തുഷാര്‍ മെഹ്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.
മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ, കേന്ദ്ര ദുരിതാശ്വാസനിധിയിൽ നിന്ന് 18,177കോടി രൂപ സഹായം ആവശ്യപ്പെട്ടിരുന്നു. സഹായധനമായി ഇപ്പോഴും കേന്ദ്രം തുകയൊന്നും അനുവദിക്കാത്തതിനെ തുടർന്നാണ് സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
സമാനതകളില്ലാത്ത വേനൽക്കാല ദുരിതമാണ് ഇത്തവണ കർണാടകയെ ബാധിച്ചിട്ടുള്ളത്. സംസ്ഥാനത്താകെയുള്ള 236 താലൂക്കുകളിൽ 216 താലൂക്കുകളിലും വരൾച്ച ശക്തമായി ബാധിച്ചിട്ടുണ്ട്. മുളക് കർഷകർക്ക് മാത്രം ഇത്തവണ 2000 കോടി രൂപയുടെ നഷ്ടമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. വേനൽ കാലത്ത് സാധാരണ കേന്ദ്രസർക്കാർ നൽകുന്ന സാമ്പത്തിക സഹായം വരൾച്ച ഇത്രയും കടുത്തിട്ടും നൽകിയില്ലെന്നാരോപിച്ചാണ് കർണാടക സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
റിട്ട് ഹർജിയുമായി സുപ്രീംകോടതിയെ സമീപിക്കുന്നതിന്പകരം കേന്ദ്രസർക്കാരുമായി ചർച്ചയ്ക്കു തയ്യാറായിരുന്നെങ്കിൽ പ്രശ്നം നേരത്തെ തന്നെ പരിഹരിക്കാമായിരുന്നുവെന്ന് സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത കോടതിയെ അറിയിച്ചു. കേന്ദ്രത്തിന്റെ മറുപടി ലഭിച്ച ശേഷം രണ്ടാഴ്ച കഴിഞ്ഞ് വിഷയം വീണ്ടും പരിഗണിക്കും.
The post ഫണ്ടിന്റെ പേരിൽ സഹകരണമാണ് വേണ്ടത്, മത്സരമല്ല; കേന്ദ്ര – സംസ്ഥാന സർക്കാരുകളോട് സുപ്രീം കോടതി appeared first on News Bengaluru.
Powered by WPeMatico