രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി പോലീസിൽ കീഴടങ്ങി

ബെംഗളൂരു: ബെംഗളൂരുവിൽ രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി പോലീസിൽ കീഴടങ്ങി. ജാലഹള്ളിയിൽ ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ആന്ധ്രാപ്രദേശ് സ്വദേശിനിയായ ഗംഗാദേവിയാണ് (28) ജാലഹള്ളി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് തന്റെ മക്കളെ കൊലപ്പെടുത്തിയെന്നും കീഴടങ്ങാൻ താല്പര്യപ്പെടുന്നതായും അറിയിച്ചത്.
ഫോൺ നമ്പർ ട്രാക്ക് ചെയ്ത് യുവതിയുടെ വീട്ടിലെത്തിയ പോലീസ് രണ്ട് കുട്ടികളെ കൊല്ലപ്പെട്ടതായി കണ്ടെത്തി. ഒമ്പത് വയസുകാരനായ ഗൗതം, ഏഴ് വയസുകാരി ലക്ഷ്മി എന്നിവരാണ് കൊല്ലപ്പെട്ടത്. തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു. ഇതേതുടർന്ന് ജാലഹള്ളി പോലീസ് ഗംഗാദേവിയെ അറസ്റ്റ് ചെയ്തു.
മകളെ ഭർത്താവ് നരേഷ് നിരന്തരം പീഡനത്തിനിരയാക്കിയിരുന്നെന്നും ഇത് സഹിക്കാൻ പറ്റാതെ വന്നതോടെയാണ് മക്കളെ കൊലപ്പെടുത്തിയതെന്നും ഗംഗാദേവി പറഞ്ഞു. മാർച്ച് 20ന് നരേഷിനെതിരെ ഗംഗാദേവി മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാട്ടി പരാതി നൽകിയിരുന്നു. തുടർന്ന് പോക്സോ നിയമ പ്രകാരം നരേഷിനെ അറസ്റ്റ് ചെയ്തു. ഇയാൾ നിലവിൽ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ്. ഭർത്താവ് മകളെ പീഡിപ്പിച്ച കാര്യം പുറത്തറിഞ്ഞതോടെയാണ് കൃത്യം നടത്താൻ യുവതി തീരുമാനിച്ചതെന്നും പോലീസ് പറഞ്ഞു.
10 വർഷം മുമ്പാണ് ബിബിഎംപിയിലെ കരാർ ജീവനക്കാരനായ നരേഷിനെ യുവതി വിവാഹം കഴിച്ചത്. ഗംഗാദേവി ഒരു സ്വകാര്യ സ്ഥാപനത്തിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവായി ജോലി ചെയ്തു വരികയായിരുന്നു.
The post രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി പോലീസിൽ കീഴടങ്ങി appeared first on News Bengaluru.
Powered by WPeMatico