വേനൽചൂടിൽ വലഞ്ഞ് ബെംഗളൂരു; താപനിലയിൽ റെക്കോർഡ് വർധന
ബെംഗളൂരു: വേനൽചൂടിൽ വലഞ്ഞ് ബെംഗളൂരു നഗരം. കടുത്ത ജലക്ഷാമത്തിനിടെയാണ് ബെംഗളൂരുവിനെ വലച്ച് അന്തരീക്ഷ താപനിലയും റെക്കോര്‍ഡിലെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പകല്‍ 37 ഡിഗ്രി സെല്‍ഷ്യസിൽ കൂടുതലാണ് നഗരത്തില്‍ രേഖപ്പെടുത്തിയത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടുതൽ ചൂടേറിയ കാലാവസ്ഥയിലൂടെയാണ് നഗരം കടന്നു പോകുന്നത്. സാധാരണ മാർച്ച്, ഏപ്രിൽ മാസങ്ങളില്‍ അനുഭവപ്പെടുന്നതിനേക്കാള്‍ മൂന്ന് ഡിഗ്രി വര്‍ധനവാണ് താപനിലയില്‍ ഉണ്ടായിരിക്കുന്നത്. 2016 ഏപ്രിലില്‍ രേഖപ്പെടുത്തിയ 39.2 ഡിഗ്രി സെൽഷ്യസ് ആണ് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില.
ജലക്ഷാമവും അതിരൂക്ഷമാണ്. നഗരത്തില്‍ ആദ്യകാലത്ത് 1,452 ജലാശയങ്ങളുണ്ടായിരുന്നു. ഇന്ന് അവ 193 മാത്രമായി ചുരുങ്ങി. കൈയേറ്റവും മലിനീകരണവും നഗരത്തിലെ ജലാശയങ്ങളെ സാരമായി ബാധിച്ചു. ഈ പ്രതിസന്ധി മറികടക്കാന്‍ ഭൂഗര്‍ഭജലത്തെ കൂടുതലായി ആശ്രയിക്കേണ്ടിവന്നു. ഇത് ജലസ്രോതസ്സുകളുടെ ശോഷണത്തിന് ആക്കം കൂട്ടി. മുമ്പ് നഗരത്തിലെ സുപ്രധാന ജല സ്രോതസുകളായിരുന്ന ബെല്ലന്തൂർ, വർത്തൂർ തടാകങ്ങളില്‍ പോലും ഇപ്പോള്‍ വെള്ളമില്ല.
മൺസൂൺ മഴയെ മാത്രം ആശ്രയിച്ചുള്ള ജലസംഭരണത്തിന് പകരം മഴവെള്ള സംഭരണം, മലിനജല പുനരുപയോഗം തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ജലപരിപാലനം കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ നിർദേശിച്ചിട്ടുണ്ട്. നേരിയ ആശ്വാസമായി ഈ മാസം 14 ന് വേനല്‍മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.
The post വേനൽചൂടിൽ വലഞ്ഞ് ബെംഗളൂരു; താപനിലയിൽ റെക്കോർഡ് വർധന appeared first on News Bengaluru.
Powered by WPeMatico