മധ്യപ്രദേശിൽ മുൻ മന്ത്രി കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ
ഭോപാൽ: മധ്യപ്രദേശിൽ കോൺഗ്രസിന് വന്‍ തിരിച്ചടി. മുൻ മന്ത്രിയും ആറ് തവണ എം.എൽ.എയുമായ കോൺഗ്രസ് നേതാവ് രാംനിവാസ് റാവത്ത് ബി.ജെ.പിയിൽ ചേർന്നു. ദിഗ് വിജയ് സിങ് സർക്കാറിൽ മന്ത്രിയായിരുന്ന റാവത്ത് മുമ്പ് മധ്യപ്രദേശ് കോൺഗ്രസിന്‍റെ എക്സിക്യൂട്ടീവ് പ്രസിഡന്‍റായിരുന്നു. ഒ.ബി.സി വിഭാഗത്തിലെ പ്രമുഖ നേതാവാണ് രാംനിവാസ് റാവത്ത്. രാഹുൽ ഗാന്ധി സംസ്ഥാനം സന്ദർശിക്കുന്നതിനിടെയാണ് റാവത്തിൻ്റെ കൂറുമാറ്റം.
ഷിയോപൂർ ജില്ലയിലെ വിജയ്പൂർ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ആറ് തവണ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടത്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മൊറേനയിൽ നിന്ന് നരേന്ദ്ര സിങ് തോമറിനെതിരെ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഇൻഡോർ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി അക്ഷയ് കാന്തി ബാംബ് നാമനിർദ്ദേശ പത്രിക പിൻവലിച്ച് ബിജെപിയിലേക്ക് മാറിയതിന് തൊട്ടുപിന്നാലെയാണ് കോൺഗ്രസ് പാർട്ടിക്ക് പുതിയ തിരിച്ചടി ഉണ്ടായിരിക്കുന്നത്.