ലോക്സഭാ തിരഞ്ഞെടുപ്പ്; കേരളത്തിൽ 12 സീറ്റ് വരെ ലഭിച്ചേക്കുമെന്ന് സിപിഎം വിലയിരുത്തല്‍
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന്12 സീറ്റ് വരെ ലഭിച്ചേക്കുമെന്ന് സിപിഎം വിലയിരുത്തല്‍. തിരഞ്ഞെടുപ്പില്‍ ഇത്തവണ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായെന്നും, ഭരണവിരുദ്ധ വികാരമുണ്ടെന്ന പ്രചാരണം മറികടക്കാൻ സാധിച്ചെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.
10 മുതല്‍ 12 സീറ്റു വരെ വിജയിച്ചേക്കുമെന്നാണ് പാർട്ടിയുടെ വിലയിരുത്തല്‍. കാസറഗോഡ്, കണ്ണൂര്‍, വടകര, കോഴിക്കോട്, തൃശൂര്‍, ആലത്തൂര്‍, പാലക്കാട്, ഇടുക്കി, ചാലക്കുടി, പത്തനംതിട്ട, മാവേലിക്കര, ആറ്റിങ്ങല്‍ എന്നീ സീറ്റുകളിലാണ് സിപിഎം വിജയപ്രതീക്ഷ വച്ച് പുലർത്തുന്നത്.
ബൂത്തുതലത്തിലുള്ള പാര്‍ട്ടി കണക്കുകള്‍ പരിശോധിച്ചാണ് സിപിഎം സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. അതേസമയം, ഇപി ജയരാജന്‍- പ്രകാശ് ജാവഡേക്കര്‍ കൂടിക്കാഴ്ചയും സെക്രട്ടേറിയറ്റ് യോഗത്തില്‍ ചര്‍ച്ചയായി. യോഗത്തില്‍ പങ്കെടുത്ത ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചതായാണ് റിപ്പോർട്ട്.