പ്രിയങ്ക മത്സരിക്കാനില്ല; പ്രചാരണത്തിന് നേതൃത്വം മാത്രം

പ്രിയങ്ക ഗാന്ധി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. ഒരു സീറ്റില്‍ മാത്രം മത്സരിക്കുന്നതിന് പകരം ഉത്തർപ്രദേശില്‍ പ്രചാരണം നടത്തിയാല്‍ പാർട്ടിക്ക് കൂടുതല്‍ ഫലപ്രദമാകുമെന്നാണ് വിലയിരുത്തല്‍.
ഉത്തർപ്രദേശിലെ അമേഠി, റായ്ബറേലി ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി പ്രഖ്യാപനം നീണ്ടുപോവുന്നതിനിടെയാണ് പ്രിയങ്ക ഗാന്ധി മത്സര രംഗത്തേക്കില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഗാന്ധി കുടുംബത്തിന്റെ ബന്ധു ഷീല കൗളിന്റെ ചെറുമകൻ ആശിഷ് കൗളും അമേഠിയില്‍ പരിഗണനയില്‍ ഉണ്ട്.
അമേഠിയില്‍ നിന്ന് ആശിഷ് കൗള്‍ മത്സരിച്ചേക്കാനാണ് സാധ്യത. രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കുമെന്ന സൂചനയും വരുന്നുണ്ട്. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന നിലപാടിലാണ് ഇപ്പോഴും പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം വൈകുന്നതില്‍ പരിഹാസവുമായി സ്മൃതി ഇറാനി രംഗത്തെത്തി.
ആത്മവിശ്വാസം കൂടുതല്‍ ഉള്ളതുകൊണ്ടാണ് പ്രഖ്യാപനം വൈകിപ്പിക്കുന്നതെന്ന് സ്മൃതി ഇറാനി പറഞ്ഞു. കഴിഞ്ഞ ദിവസം ചേർന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം, അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്ക് വിട്ടിരുന്നു.