പാർശ്വഫലങ്ങൾ പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണം; കോവിഷീൽഡിനെതിരെ സുപ്രീംകോടതിയിൽ ഹര്‍ജി
ന്യൂഡൽഹി: കോവിഷീൽഡിനെതിരേ സുപ്രിംകോടതിയിൽ ഹര്‍ജി. കോവിഡ് പ്രതിരോധ വാക്സിന്റെ പാർശ്വഫലം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സുപ്രിംകോടതി അഭിഭാഷകനായ വിശാൽ തിവാരിയാണ് ഹര്‍ജിസമർപ്പിച്ചത്. കോവിഷീൽഡ് സ്വീകരിച്ചവരിൽ ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന് കമ്പനി കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു.
അപൂർവ സന്ദർഭങ്ങളിൽ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയുന്നതിനും കാരണമാകുന്ന അവസ്ഥയ്ക്ക് കോവിഷീൽഡ് കാരണമാകുമെന്ന് നിർമാതാക്കളായ ബ്രിട്ടീഷ് ഫാർമസി ഭീമൻ ആസ്ട്രസെനെക യു.കെയിലെ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കിയിരുന്നു. വാക്സിന്‍ മരണത്തിനും ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്കും കാരണമായെന്ന് കാണിച്ച് യുകെയില്‍ നിരവധി പേര്‍ കോടതിയെ സമീപിച്ചിരുന്നു. യുകെ ഹൈക്കോടതിയിൽ ഫയല്‍ ചെയ്ത 51 കേസുകളിലെ ഇരകൾ 100 ദശലക്ഷം പൗണ്ട് വരെ നഷ്ടപരിഹാരം ആവശ്യപ്പെടുന്നുണ്ട്. യുകെ സർക്കാർ ഇതുവരെ വിഷയത്തിൽ ഇടപെടാൻ തയ്യാറായിട്ടില്ല.