ബ്രിജ്ഭൂഷണ് ശിക്ഷ ലഭിക്കുന്നത് വരെ പോരാടുമെന്ന് സാക്ഷി മാലിക്ക്

ബ്രിജ്ഭൂഷണ് ശിക്ഷ ലഭിക്കുന്നത് വരെ പോരാടുമെന്ന് ഗുസ്തി താരം സാക്ഷി മാലിക്ക്. ഇരകളായവർ അനുഭവിച്ചത് നാളെ വരുന്ന പെണ്‍കുട്ടികള്‍ അനുഭവിക്കരുത്. നടപടി മൂലം ഫെഡറേഷനിലെ ലൈംഗിക ചൂഷണം അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്ന് സാക്ഷി പറഞ്ഞു.
വനിതാ ഗുസ്തി താരങ്ങളുടെ പരാതിയില്‍ ബിജെപി എംപിയും മുൻ ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായ ബ്രിജ്ഭൂഷണ്‍ സിംഗിനെതിരെ ഡല്‍ഹി റൗസ് അവന്യൂ കോടതി കുറ്റം ചുമത്തിയതിനു പിന്നാലെയാണ് സാക്ഷി മാലിക്കിന്‍റെ പ്രതികരണം. സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമം, കുറ്റകരമായ ഭീഷണിപ്പെടുത്തല്‍ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കുറ്റാരോപിതനായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ഐപിസി സെക്ഷൻ 354, 354 എ (ലൈംഗിക പീഡനം) എന്നിവ പ്രകാരം ശിക്ഷാർഹമായ കുറ്റങ്ങള്‍ ചുമത്താൻ മതിയായ രേഖകളുണ്ടെന്ന് കോടതി വ്യക്തമാക്കി. രണ്ട് ഗുസ്തിക്കാരുടെ പരാതിയില്‍ ഐപിസി സെക്ഷൻ 506(1) പ്രകാരം ശിക്ഷാർഹമായ കുറ്റം ചുമത്താനുംം സിംഗിനെതിരെ മതിയായ രേഖകള്‍ ജഡ്ജി പ്രിയങ്ക രാജ്പൂത് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.