കൊച്ചിയിൽ മേഘവിസ്ഫോടനം; ഒരു മണിക്കൂറിൽ പെയ്തത് 98.4 മില്ലിമീറ്റർ മഴ

കൊച്ചി: കനത്ത മഴയില്‍ കൊച്ചി നഗരത്തിലെ ഇന്‍ഫോപാര്‍ക്ക് അടക്കമുള്ള പല സ്ഥലങ്ങളും വെള്ളക്കെട്ടിലായി. ഗതാഗതക്കുരുക്കും രൂക്ഷമായി. രാവിലെ 8.30 ഓടുകൂടിയാണ് ജില്ലയില്‍ ശക്തമായ മഴ ആരംഭിച്ചത്. നാല് മണിക്കൂറോളം നീണ്ടു നിന്ന മഴയിലാണ് ജില്ലയിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായത്. പ്രൊഫ. എം ലീലാവതി ടീച്ചറുടെ തൃക്കാക്കര പൈപ്പ് ലൈൻ റോഡില്‍ ഉള്ള വീട്ടില്‍ വെള്ളം കയറി പുസ്തകങ്ങള്‍ നശിച്ചു.
കൊച്ചിയിലുണ്ടായ കനത്ത മഴയ്ക്ക് കാരണം മേഘവിസ്‌ഫോടനമാകാമെന്ന് വിദഗ്ധര്‍ പറയുന്നത്. കൊച്ചി കുസാറ്റ് ക്യാമ്പസില്‍ 98.4 മില്ലി മീറ്റര്‍ മഴയാണ് ഒരു മണിക്കൂറില്‍ പെയ്തത്.
കുസാറ്റിലെ മഴ മാപിനിയിലാണ് അളവ് രേഖപ്പെടുത്തിയത്. കളമശ്ശേരിയിലെ പല വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ഇന്‍ഫോപാര്‍ക്കിലും വന്‍വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കളമശ്ശേരി, കാക്കനാട് മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ഇടപ്പള്ളി അരൂര്‍ ദേശീയ പാതയില്‍ വന്‍ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. ശക്തമായ ഇടിമിന്നലും രാവിലെ അനുഭവപ്പെട്ടിരുന്നു.