വാഹനാപകടം; സംസ്ഥാനത്ത് ഒറ്റദിവസം രേഖപ്പെടുത്തിയത് 51 മരണങ്ങൾ

ബെംഗളൂരു: കർണാടകയിൽ വാഹനാപകടങ്ങൾ വർധിക്കുന്നു. സംസ്ഥാനത്ത് ഒറ്റദിവസം രേഖപ്പെടുത്തിയത് 51 മരണങ്ങളാണ്. ശനിയാഴ്ച രാവിലെ മുതൽ ഞായർ വരെയുള്ള 24 മണിക്കൂറിനുള്ളിലാണ് വിവിധ റോഡപകടങ്ങളിൽ 51 മരണങ്ങൾക്ക് റിപ്പോർട്ട് ചെയ്തത്. സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ മരണസംഖ്യയാണിത്.
അശ്രദ്ധമായി വാഹനമോടിച്ചാണ് കൂടുതൽ മരണങ്ങൾ സംഭവിച്ചതെന്ന് എഡിജിപിയും ബെംഗളൂരു റോഡ് സുരക്ഷാ കമ്മീഷണറുമായ അലോക് കുമാർ പറഞ്ഞു. ഏഴ് മരണങ്ങളുമായി തുമകുരു ജില്ലയാണ് പട്ടികയിൽ ഒന്നാമത്. ഹാസൻ (10), ബെംഗളൂരു സിറ്റി, ബെംഗളൂരു റൂറൽ (8 വീതം), കാർവാർ (3) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്. ഒരു സാധാരണ ദിവസത്തിൽ, സംസ്ഥാനത്ത് റോഡപകട മരണങ്ങളുടെ എണ്ണം 30 നും 35 നും ഇടയിലാണെന്ന് അദ്ദേഹം പറഞ്ഞു. തുമകുരു, ബെംഗളൂരു റൂറൽ എന്നിവിടങ്ങളിൽ നിന്ന് എട്ട് കാൽനടയാത്രക്കാരുടെ മരണം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് കാൽനടയാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് ആശങ്ക വർധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന പാതയോ ദേശീയ പാതയോ മുറിച്ചുകടക്കുമ്പോഴാണ് കാൽനടയാത്രക്കാർ ഭൂരിഭാഗവും മരണപ്പെട്ടത്. മരിച്ച 51 പേരിൽ 30 പേരും ഇരുചക്ര വാഹന യാത്രികരാണ്. ഞായറാഴ്ച, ഹാസനിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് ആറുവയസുകാരി ഉൾപ്പെടെ ഒരു കുടുംബത്തിലെ ആറുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. ആശുപത്രിയിലുള്ള ബന്ധുവിനെ കാണാൻ കാർവാറിൽ പോയി മടങ്ങുകയായിരുന്നു കുടുംബം. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിലേക്ക് നയിച്ചത്.