കാനഡയിൽ വിദേശ വിദ്യാർഥികൾക്ക് പാർട്ട് ടൈം ജോലി സമയത്തിൽ നിയന്ത്രണം

വിദേശ വിദ്യാർഥികൾക്ക് ആഴ്ചയിൽ 24മണിക്കൂർ മാത്രം കാംപസിനുപുറത്ത് പാർട്ട് ടൈം ജോലിയെടുക്കാൻ അനുമതി നൽകുന്ന പുതിയ ചട്ടവുമായി കാനഡ. സെപ്റ്റംബർ മുതൽ ആഴ്ചയിൽ 24 മണിക്കൂർ മാത്രമാണ് ജോലി ചെയ്യാൻ സാധിക്കുക. ചൊവ്വാഴ്ച പ്രാബല്യത്തിൽ വന്ന പുതിയ നിയമമാണ് വിദ്യാർഥികൾക്ക് തിരിച്ചടിയാകുന്നത്. കോവിഡ് കാലത്താണ് ആഴ്ചയിൽ 20 മണിക്കൂറിലധികം ജോലിയെടുക്കാൻ വിദേശവിദ്യാർഥികൾക്ക് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽ പാർട്ടിസർക്കാർ ഇളവ് നൽകിയത്. രാജ്യത്ത് തൊഴിലാളിക്ഷാമം നേരിട്ട പശ്ചാത്തലത്തിൽക്കൂടിയായിരുന്നു അത്.
ഇവിടെയെത്തുന്ന വിദേശ വിദ്യാർഥികൾ പ്രഥമപരിഗണനൽകേണ്ടത് പഠനകാര്യങ്ങൾക്കാണ്. ജോലിസമയങ്ങളിൽ 24 മണിക്കൂർ പരിധി ഏർപ്പെടുത്തുന്നതിലൂടെ അവർക്ക് പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെന്ന് കുടിയേറ്റകാര്യമന്ത്രി മാത്യു മില്ലർ പറഞ്ഞു. യു.എസിലെയും കാനഡയിലെയും വിദേശവിദ്യാർഥികൾ ആഴ്ചയിൽ 30 മണിക്കൂറിലധികം കാംപസിനുപുറത്ത് ജോലിചെയ്യുന്നത് അവരുടെ അക്കാദമികപ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുമെന്ന് ഈയിടെ പുറത്തുവന്ന പഠനങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാരണംകൊണ്ട് പഠനം ഉപേക്ഷിക്കുന്നവരുടെ എണ്ണവും കൂടുന്നെന്നാണ് കണക്കുകൾ. ഈ പശ്ചാത്തലത്തിൽക്കൂടിയാണ് കാനഡയുടെ നീക്കം.
അതേസമയം പുതിയ തീരുമാനം വിദ്യാർഥികളെ ദോഷകരമായി ബാധിക്കുമെന്ന മുന്നറിയിപ്പാണ് വിദഗ്ധരും നൽകുന്നത്. 80 ശതമാനത്തിലധികം വിദേശ വിദ്യാർഥികളും നിലവിൽ ആഴ്ചയിൽ 20 മണിക്കൂറിലധികം ജോലി ചെയ്യുന്നുണ്ട്. പഠന പെർമിറ്റുകളും തൊഴിൽ വിസകളും തമ്മിലുള്ള അന്തരം തന്നെ ഇല്ലാതാക്കുന്നതാണ് പുതിയ പരിഷ്കാരമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യൻ വിദ്യാർഥികൾ ഉപരിപഠനത്തിന് പ്രഥമപരിഗണ നൽകുന്ന രാജ്യമാണ് കാനഡ. 2022-ലെകണക്കുപ്രകാരം 3.19 ലക്ഷം ഇന്ത്യൻ വിദ്യാർഥികളാണ് അവിടെയുള്ളത്. ഉപരിപഠനം നടത്തുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശ വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം ജോലി ചെയ്യാനുള്ള സമയത്തിൽ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് വിദ്യാർഥികളുടെ സാമ്പത്തിക നിരാശ്രയത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.