ലാൽബാഗ് മാമ്പഴമേള 23 മുതൽ

ബെംഗളൂരു: ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിലെ വാർഷിക മാമ്പഴമേള മെയ് 23-ന് ആരംഭിക്കും. കർണാടക സ്റ്റേറ്റ് മാംഗോ ഡെവലപ്‌മെൻ്റ് ആൻഡ് മാർക്കറ്റിംഗ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (കെഎസ്എംഡിഎംസിഎൽ) നേതൃത്വത്തിലാണ് മേള നടക്കുന്നത്.
മൂന്നാഴ്ചത്തേക്ക് മേള സന്ദർശകർക്കായി തുറന്നുകൊടുക്കും. കർണാടകയിൽ നിന്നായി നൂറിലധികം കർഷകർ മേളയിൽ പങ്കെടുക്കും. മേളയിൽ 50 ഓളം മാമ്പഴ സ്റ്റാളുകളും 15 ചക്ക സ്റ്റാളുകളും ഒരുക്കും. ഇത്തവണ സ്റ്റാളുകളുടെ എണ്ണം കുറവാണെങ്കിലും നല്ല നിലവാരമുള്ള മാമ്പഴം മേളയിൽ ലഭ്യമാകുമെന്ന് കെഎസ്എംഡിഎംസിഎൽ മാനേജിങ് ഡയറക്ടർ സി.ജി.നാഗരാജു പറഞ്ഞു. 2023-ൽ ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻസ് (ജിഐ) ടാഗ് നേടിയ ഉത്തര കന്നഡയിലെ അങ്കോളയിൽ നിന്നുള്ള മാമ്പഴ ഇനമായ കാരി ഇഷാദ് മേളയിൽ ലഭ്യമാക്കും.
കൊപ്പാളിൽ നിന്നുള്ള കേസർ, ചിത്രദുർഗയിൽ നിന്നുള്ള ബാദാമി, തുമകുരു, കോലാർ, രാമനഗര, ചിക്കബല്ലാപ്പൂർ, ബെംഗളൂരു റൂറൽ എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ രസപുരി, തോതാപുരി തുടങ്ങിയ ഇനങ്ങൾ വിൽപനക്കെത്തിക്കും.