എംപി പ്രജ്വലിനെതിരെ വീണ്ടും ലൂക്ക്ഔട്ട് നോട്ടീസ്

ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ കുടുങ്ങിയ ഹാസൻ എംപി പ്രജ്വൽ രേവണ്ണയ്ക്കെതിരേ വീണ്ടും ലുക്കൗട്ട് നോട്ടീസ് ഇറക്കി പ്രത്യേക അന്വേഷണ സംഘം. അന്വേഷണത്തിന്റെ ഭാഗമായി എസ്.ഐ.ടി സംഘം ശനിയാഴ്ച പ്രജ്വലിന്റെ വീട്ടിലെത്തുകയും ചെയ്തിരുന്നു. ഇതിനിടെ രാജ്യം വിട്ട പ്രജ്വലിനെ കണ്ടെത്താൻ മറ്റു രാജ്യങ്ങളുടെ സഹായം തേടി കർണാടക സർക്കാർ സിബിഐയേയും സമീപിച്ചു.
ആഭ്യന്തര മന്ത്രി ജി. പരമേശ്വരയുടെ നിർദേശ പ്രകാരം എസ്.ഐ.ടി ആദ്യം രണ്ടുപേർക്കുമെതിരേ ഒരു ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇപ്പോൾ രാജ്യം വിട്ട പ്രജ്വലിന് പുറമെ എച്ച്.ഡി രേവണ്ണയും രാജ്യം വിടാനുള്ള സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച വീണ്ടും ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. നോട്ടീസിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച വൈകുന്നേരം വരെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ഇരുവർക്കും സമയമുണ്ടെന്ന് പരമേശ്വര പറഞ്ഞു.
നേരത്തെ ഇറക്കിയ ലുക്കൗട്ടിന് നോട്ടീസിന് പിന്നാലെ ഹാജരാവാൻ സമയം വേണമെന്നും നിലവിൽ ബെംഗളൂരുവിൽ ഇല്ലെന്നും ചൂണ്ടിക്കാട്ടി പ്രജ്വൽ ഹർജി സമർപ്പിച്ചിരുന്നു. ഏഴ് ദിവസത്തെ സമയം വേണമെന്നായിരുന്നു ആവശ്യം. ഇതിനിടെ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ എച്ച്.ഡി രേവണ്ണയ്ക്കെതിരേ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.