യുവാവിനെ കഴുത്തറുത്ത ശേഷം റോഡിൽ തള്ളി; മുൻ ഭാര്യയുടെ ബന്ധുക്കൾക്കെതിരെ കേസ്

ബെംഗളൂരു: യുവാവിനെ കഴുത്തറുത്ത ശേഷം റോഡിൽ തള്ളിയ മുൻ ഭാര്യയുടെ ബന്ധുക്കൾക്കെതിരെ കേസെടുത്തു. കോലാർ ചുഞ്ചദനല്ലിക്ക് സമീപം ചൊവ്വാഴ്ച പുലർച്ചെയാണ് യുവാവിനെ ക്രൂരമായി ആക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കോലാർ സ്വദേശി നാഗേഷ് ആണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ ഇയാളുടെ മുൻ ഭാര്യ അശ്വിനിയുടെ ബന്ധുകൾക്കെതിരെ പോലീസ് കേസെടുത്തു.
നാഗേഷിനെ കഴുത്തറുക്കുകയും വയറ്റിൽ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തുകയും ചെയ്ത ശേഷം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. ചില വാഹനയാത്രികരും നൈറ്റ് പട്രോളിംഗ് പോലീസും ചേർന്ന് ഉടൻ തന്നെ നാഗേഷിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. കുടുംബവഴക്കിന്റെ പേരിലാണ് ഭാര്യയുടെ കുടുംബം തന്നെ ആക്രമിച്ചതെന്ന് നാഗേഷ് പോലീസിനോട് പറഞ്ഞു. ഏഴ് വർഷം മുമ്പായിരുന്നു നാഗേഷിന്റെയും അശ്വിനിയുടെയും വിവാഹം. ദമ്പതികൾക്ക് ഒരു മകളുണ്ട്.
പിന്നീട് വഴക്ക് പതിവായതോടെ ഇരുവരും വേർപിരിയുകയായിരുന്നു. എന്നാൽ ബന്ധുക്കൾ പലവട്ടം നിർബന്ധിച്ചിട്ടും അശ്വിനി മറ്റൊരു വിവാഹത്തിന് തയ്യാറായിരുന്നില്ല. ഇതോടെയാണ് അശ്വിനിയുടെ അമ്മ മഹേശ്വരമ്മയും അമ്മാവൻ നാരായണസ്വാമിയും മറ്റ് ബന്ധുക്കളും ചേർന്ന് തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് നാഗേഷ് ആരോപിച്ചു. സംഭവത്തിൽ കോലാർ റൂറൽ പോലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചു.