കുടുംബ വഴക്ക്; ഊമയായ കുട്ടിയെ മുതലയുള്ള പുഴയിലേക്ക് അമ്മ തള്ളിയിട്ടു
ബെംഗളൂരു: ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് സംസാര ശേഷിയില്ലാത്ത ആറ് വയസുകാരനെ അമ്മ പുഴയിലേക്ക് തള്ളിയിട്ടു. ഉത്തര കന്നഡ ദണ്ഡേലി സ്വദേശി സാവിത്രിയാണ് (26) മകനെ മുതലകളുള്ള പുഴയിലേക്ക് തള്ളിയിട്ടത്.
മകൻ്റെ ആരോഗ്യാവസ്ഥയെച്ചൊല്ലി സാവിത്രിയും ഭർത്താവ് രവികുമാറും തമ്മിൽ നിരന്തരം വഴക്കിടാറുണ്ടായിരുന്നു. ശനിയാഴ്ച വൈകീട്ട് വീണ്ടും ഇരുവരും തമ്മിൽ ഇതേ വിഷയത്തിൽ വഴക്കുണ്ടായിരുന്നു. ഇതേതുടർന്നു സാവിത്രി കുട്ടിയേയും കൂട്ടി പുഴയ്ക്ക് സമീപം പോകുകയും പുഴയിലേക്ക് തള്ളിയിടുകയുമായിരുന്നു.
കുട്ടിയെ കൂട്ടിക്കൊണ്ടിപോയ സാവിത്രി ഒറ്റയ്ക്ക് തിരികെ വന്നത് കണ്ട് അയൽവാസികളാണ് പോലീസിൽ വിവരമറിയിച്ചത്. പോലീസ് എത്തി ചോദ്യം ചെയ്തതോടെ കുട്ടിയെ പുഴയിൽ എറിഞ്ഞ കാര്യം സാവിത്രി സമ്മതിക്കുകയായിരുന്നു. നാട്ടുകാരുടെയും മുങ്ങൽ വിദഗ്ധരുടെയും സഹായത്തോടെ കുട്ടിയെ പുറത്തെടുക്കാൻ തിരച്ചിൽ നടത്തി. ഞായറാഴ്ച രാവിലെ, ഗുരുതരമായ പരുക്കുകളോടെ കുട്ടിയുടെ മൃതദേഹം പുറത്തെടുത്തതായി പോലീസിന് അറിയിച്ചു.
കുട്ടിയുടെ ശരീരത്തിലുടനീളം കടിയേറ്റ പാടുകളുണ്ട്. കൂടാതെ കുട്ടി ഒരു കൈയും നഷ്ടപ്പെട്ടിട്ടുണ്ട്. പുഴയിലേക്ക് വീണ കുട്ടിയെ മുതല ആക്രമിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം. മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.