നീറ്റ്-യു.ജി ഇന്ന്; 23.81 ലക്ഷം വിദ്യാർഥികള്‍ പരീക്ഷാഹാളിലേക്ക്, കേരളത്തിൽനിന്ന് 1,44,949 പേര്‍

തിരുവനന്തപുരം: ഇന്ത്യയിൽ ഏറ്റവും അധികം വിദ്യാർഥികൾ എഴുതുന്ന എൻട്രൻസ് പരീക്ഷകളിലൊന്നായ നീറ്റ്- യു.ജി ഇന്ന് നടക്കും. ഉച്ചക്ക് രണ്ടു മുതൽ വൈകീട്ട് 5.20 വരെ നടക്കുന്ന പരീക്ഷയിൽ 23,81,333 പേരാണ് അപേക്ഷിച്ചിട്ടുള്ളത്. കേരളത്തിൽനിന്നു മാത്രം ഈ വർഷം 1,44,949 അപേക്ഷകരുണ്ട്.
ഇന്ത്യയിൽ 557 നഗരങ്ങളിലും വിദേശത്ത് 14 നഗരങ്ങളിലുമായാണ് ഇത്തവണ പരീക്ഷ. 200 മിനിറ്റ് നീളുന്ന പരീക്ഷയിൽ 4 മാർക്ക് വീതമുള്ള 180 ചോദ്യങ്ങളുണ്ട്. ആകെ 720 മാർക്ക്. രാജ്യത്തെ 706 മെഡിക്കൽ കോളേജുകളിലായി (സർക്കാർ/സ്വകാര്യ മേഖലയിൽ) 109145 എംബി.ബി.എസ് സീറ്റുകളും 28088 ബി.ഡി.എസ് സീറ്റുകളുമുണ്ട്. ആയുർവേദ മെഡിക്കൽ ബിരുദം, അഗ്രികൾച്ചർ, വെറ്ററിനറി തുടങ്ങിയ ബിരുദകോഴ്സുകളിലേക്കുള്ള പ്രവേശനവും നീറ്റ് എൻട്രൻസിന്റെ അടിസ്ഥാനത്തിലാണ്.
പരീക്ഷാ ഹാളിൽ പ്രവേശിക്കാൻ അഡ്മിറ്റ് കാർഡും ഫോട്ടോ പതിച്ച സർക്കാർ തിരിച്ചറിയൽ രേഖകളിലൊന്നും (ആധാർ, പാസ്‌പോർട്ട് തുടങ്ങിയവ) നിർബന്ധമാണ്. ഒ.എം.ആർ ഷീറ്റിൽ അടയാളപ്പെടുത്താനുള്ള കറുപ്പ് ബോൾപോയിന്റ് പേന പരീക്ഷാ ഹാളിലെ ഇൻവിജിലേറ്ററിൽനിന്ന് ലഭിക്കും. പരീക്ഷാ ഹാളിൽ അനുവദിക്കുന്നതും ഒഴിവാക്കേണ്ടതുമായ വസ്തുക്കൾ സംബന്ധിച്ച നിർദ്ദേശം അഡ്മിറ്റ് കാർഡിന്റെ 3,4 പേജുകളിൽ നൽകിയിട്ടുണ്ട്. ഡ്രസ് കോഡ്, പാദരക്ഷ എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. ജൂൺ 14ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കും.
പരീക്ഷാർഥികൾ അഡ്മിറ്റ് കാർഡിൽ നിർദേശിച്ച സമയത്തുതന്നെ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരണം. ഒന്നരയ്ക്ക് ശേഷം വരുന്നവർക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ല. കർശനമായ ദേഹപരിശോധന ഉൾപ്പെടെ നടത്തി മാത്രമേ പരീക്ഷാ ഹാളിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.