പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്: രാഹുലിന്‍റെ അമ്മക്കും സഹോദരിക്കും മുൻകൂര്‍ ജാമ്യം
പന്തീരാങ്കാവ് ഗാർഹിക പീഡന കേസില്‍ പ്രതി രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും മുൻകൂർ ജാമ്യം നല്‍കി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. അതേസമയം, കേസുമായി ബന്ധപ്പെട്ട് ഇവർ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ഇരുവര്‍ക്കും കോടതില്‍ നിര്‍ദ്ദേശം നല്‍കി.
അറസ്റ്റ് രേഖപ്പെടുത്തിയാല്‍ സ്റ്റേഷൻ ജാമ്യത്തില്‍ തന്നെ വിട്ടയക്കണം എന്നും കോടതി അറിയിച്ചു. രാഹുലിന്റെ മാതാവ് ഉഷാ കുമാരിയും സഹോദരി കാർത്തികയും കേസില്‍ രണ്ടും മൂന്നും പ്രതികളാക്കിയിരുന്നു. സ്ത്രീധന പീഡന കുറ്റം ചുമത്തിയെന്ന റിപ്പോർട്ടുകള്‍ക്ക് പിന്നാലെയാണ് രണ്ടുപേർക്കും മുൻകൂർ ജാമ്യം തേടിയത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ടു വട്ടം അന്വേഷണ സംഘം നോട്ടീസ് അയച്ചെങ്കിലും ഇവർ എത്തിയിരുന്നില്ല.
അതേസമയം, രാഹുലിനെ വിദേശത്ത് നിന്ന് നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കേസില്‍ പ്രതി രാഹുലിനെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥൻ ശരത്‍ലാലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 31 ലേക്ക് മാറ്റിയിരുന്നു.