ലൈംഗിക അതിക്രമ കേസ്; എച്ച് ഡി രേവണ്ണയ്ക്ക് ജാമ്യം

ബെംഗളൂരു: മകൻ പ്രജ്വൽ രേവണ്ണക്കെതിരെയുള്ള ലൈംഗികാരോപണവുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകൽ കേസുമായി ബന്ധപ്പെട്ട് കർണാടക പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ജനതാദൾ (സെക്കുലർ) മുതിർന്ന നേതാവ് എച്ച്ഡി രേവണ്ണയ്ക്ക് പ്രത്യേക കോടതി തിങ്കളാഴ്ച ജാമ്യം അനുവദിച്ചു. ബെംഗളൂരു പീപ്പിള്‍ റെപ്രസന്ററ്റീവ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
കേസിലെ തെളിവുകൾ നശിപ്പിക്കുകയോ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്നും അന്വേഷണത്തിൽ സഹകരിക്കണമെന്നും രേവണ്ണയോട് കോടതി നിർദേശിച്ചു. പീഡനം, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങളാണ് രേവണ്ണയ്ക്ക് മേൽ ചുമത്തിയിട്ടുള്ളത്. ജുഡീഷ്യൽ കസ്റ്റഡി മെയ് 14ന് തീരാനിരിക്കെയാണ് കോടതി ജാമ്യം അനുവദിച്ചത്.
മെയ് നാലിനാണ് രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അതിജീവിതയെ തട്ടിക്കൊണ്ടുപോയെന്നും ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നുമാണ് രേവണ്ണക്കെതിരായ കേസ്. മുൻ മന്ത്രി കൂടിയായ രേവണ്ണക്കെതിരെ രണ്ട് കേസുകളാണുള്ളത്. എസ്ഐടി രണ്ട് തവണ സമൻസ് അയച്ചിരുന്നു.
രേവണ്ണയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ലൈംഗികാതിക്രമത്തിനാണ് ആദ്യത്തെ കേസ്. ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്നാണ് രേവണ്ണക്കെതിരെയുള്ള രണ്ടാമത്തെ കേസ്. അദ്ദേഹത്തിന്റെ വിശ്വസ്തൻ സതീഷ് ബാബണ്ണയും കേസിൽ പ്രതിയാണ്. രേവണ്ണയുടെ മകനായ പ്രജ്വല്‍ ചിത്രീകരിച്ച അശ്ലീല വിഡിയോയില്‍ ഉള്‍പ്പെട്ട സ്ത്രീയെ രേവണ്ണയുടെ സഹായികള്‍ തട്ടിക്കൊണ്ടുപോയി എന്നു കാണിച്ച് 20 വയസുള്ള ഇവരുടെ മകനാണ് പരാതി നല്‍കിയത്.