എയർപോർട്ട് റോഡിൽ പരിശോധന കർശനമാക്കാനൊരുങ്ങി ട്രാഫിക് പോലീസ്

ബെംഗളൂരു: ട്രാഫിക് നിയമലംഘനങ്ങൾ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എയര്‍പോര്‍ട്ട് റോഡില്‍ കര്‍ശന പരിശോധന നടത്താനൊരുങ്ങി ബെംഗളൂരു ട്രാഫിക് പോലീസ്. ട്രാഫിക് സംബന്ധമായ അപകടങ്ങള്‍ തടയുന്നതിനും ഡ്രൈവര്‍മാര്‍, മറ്റ് റോഡ് ഉപയോക്താക്കള്‍ എന്നിവരുടെ സുരക്ഷയ്ക്കും വേണ്ടിയാണിത്. ഇതിന്റെ ഭാഗമായി എയര്‍പോര്‍ട്ട് റോഡില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ കൂടുതല്‍ വാഹനമോടിച്ചാല്‍ ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
കെംപഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് റോഡില്‍ വര്‍ധിച്ചുവരുന്ന റോഡ് ട്രാഫിക് അപകടങ്ങള്‍ കണക്കിലെടുത്ത് എയര്‍പോര്‍ട്ട് റോഡിന്റെ ഭാഗത്ത് സ്പീഡ് ട്രാപ്പ് കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ട് റോഡിലെ വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററാണ്. പരിധി കവിയുന്നവര്‍ക്ക് അമിത വേഗത്തിലുള്ള ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തും എന്നും ബെംഗളൂരുവിലെ ഏകദേശം 9 ശതമാനം അപകടങ്ങളും എയര്‍പോര്‍ട്ട് റോഡിലാണെന്നും ജോയിന്റ് പോലീസ് കമ്മീഷണര്‍ (ട്രാഫിക്) എം. എന്‍. അനുചേത് പറഞ്ഞു. വിമാനത്താവളത്തിലേക്കുള്ള എലിവേറ്റഡ് എക്സ്പ്രസ് വേ (ബെല്ലാരി റോഡ്) നഗരത്തിലെ ഏറ്റവും അപകടസാധ്യതയുള്ള റോഡുകളിലൊന്നാണ്.
ഇവിടങ്ങളില്‍ പലപ്പോഴും വാഹനമോടിക്കുന്നവര്‍ പലപ്പോഴും മണിക്കൂറില്‍ 100 കി.മീ വേഗതയിലാണ് പോകുന്നത്. പുലര്‍ച്ചെ 3 മണിക്കും 6 മണിക്കും വൈകിട്ട് 7 മണിക്കും 11 മണിക്കും ഇടയിലാണ് ഇവിടെ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത്. ഇരുചക്രവാഹന യാത്രികരും കാല്‍നടയാത്രക്കാരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. എയര്‍പോര്‍ട്ട് റോഡില്‍ 2021 ല്‍ 239 ആയിരുന്ന അപകടങ്ങള്‍ 2022 ല്‍ 278 ആയും 2023 ല്‍ 322 ആയും വര്‍ധിച്ചതായി അനുചേത് കൂട്ടിച്ചേർത്തു.