ബലി നടത്തിയ ആടിന്റെ രക്തം വാഴപ്പഴത്തില്‍ ചേര്‍ത്തു കഴിച്ചു; പൂജാരി മരിച്ചു

മൃഗബലിക്കിടെ ആടിന്റെ രക്തം കുടിച്ച പൂജാരി മരിച്ചു. ക്ഷേത്രത്തിലെ 10 പൂജാരികളില്‍ ഒരാളായ പളനി സാമി (51) ആണു മരിച്ചത്. ഈറോഡിലെ ഗോപിച്ചെട്ടിപ്പാളയത്തിലെ കുളപ്പല്ലൂർ ചെട്ടിപ്പാളയത്തില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടത്തിയ മൃഗബലിക്കിടെയാണ് സംഭവം.
ബലി നടത്തിയ ആടിന്റെ രക്തം പൂജാരിമാർ വാഴപ്പഴത്തില്‍ ചേർത്തു കഴിക്കുന്നതു ക്ഷേത്രത്തിലെ പ്രധാന ചടങ്ങാണ്. ചടങ്ങിനിടെ പളനി സാമിക്ക് അസ്വസ്ഥത അനുഭവപ്പെടുകയും അബോധാവസ്ഥയിലാവുകയുമായിരുന്നു. ഉടനെ ക്ഷേത്ര ഭാരവാഹികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
25 വർഷമായി പളനി സ്വാമി ഇവിടുത്തെ പൂജാരിയാണ്. മറ്റു സമയങ്ങളില്‍ വാൻ ഡ്രൈവർ ആയി ജോലി ചെയ്യുന്നുമുണ്ടായിരുന്നു. പാരമ്പര്യമായി ഇവരുടെ കുടുംബമാണു ക്ഷേത്രത്തില്‍ പൂജ നടത്തുന്നത്. ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ ഭക്തർ 20 ആടുകളെയാണ് നേർച്ചയ്ക്കായി എത്തിച്ചു ബലി കൊടുത്തിരുന്നു.