വയനാട് ഉരുൾപൊട്ടൽ; ഏഴ് കർണാടക സ്വദേശികൾ മരിച്ചതായി സൂചന
ബെംഗളൂരു: വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ കർണാടക സ്വദേശികളായ ഏഴുപേർ മരിച്ചതായി സൂചന. അഞ്ച് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായാണ് വിവരം. ചാമരാജനഗറിൽ നിന്നുള്ള നാല് പേരും മാണ്ഡ്യ ജില്ലയിൽ നിന്നുള്ള മൂന്നുപേരും മരിച്ചതായി ഗുണ്ടല്‍പേട്ട് തഹസിൽദാർ രമേഷ് ബാബു പറഞ്ഞു. ചൊവ്വാഴ്ച ചാമരാജനഗർ സ്വദേശികളായ പുട്ടസിദ്ദി, റാണി, മറ്റു രണ്ടു പേർ എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ബുധനാഴ്ചയാണ് മാണ്ഡ്യ സ്വദേശികളായ മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെത്തിയത്. വൈത്തിരി ആശുപത്രിയില്‍ നിന്നാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. ചാമരാജനഗർ താലൂക്കിലെ ഇറസവാടി സ്വദേശികളായ രാജൻ, രജനി എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനുണ്ട്.
ഉരുള്‍പൊട്ടലില്‍ കാണാതായ കര്‍ണാടക സ്വദേശികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. ചാമരാജനഗർ തഹസിൽദാർ ഗിരിജമ്മ, ഗുണ്ടല്‍പേട്ട് തഹസിൽദാർ രമേഷ് ബാബു എന്നിവരുടെ സംഘം വൈത്തിരി താലൂക്ക് കേന്ദ്രത്തിലും പരിചരണ കേന്ദ്രങ്ങളിലും ആശുപത്രികളിലും സന്ദർശനം നടത്തി. മരിച്ച കന്നഡിഗർക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകും. മരിച്ചവരുടെ ആത്മാവിന് ശാന്തി ലഭിക്കാൻ പ്രാർഥിക്കുന്നുവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കർണാടകയിലെ രണ്ട് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരും എൻഡിആർഎഫ് സംഘവും കരസേനയും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കാൻ തൊഴിൽ മന്ത്രി സന്തോഷ് ലാഡ് വയനാട്ടിൽ എത്തിയിട്ടുണ്ട്. അവരുടെ ജീവൻ രക്ഷിക്കുക എന്നതാണ് പ്രഥമ പരിഗണനയെന്ന് മന്ത്രി പറഞ്ഞു.
TAGS: KARNATAKA | WAYANAD LANDSLIDE
SUMMARY: Around seven kannadigas dies in wayanad landslide