ബെംഗളൂരു: ആശ്രിത ഭവനിൽ വർഷങ്ങളായി കഴിയുന്ന മാനസിക അസ്വാസ്ഥ്യം ഉള്ള യുവതി വീടുവിട്ടിറങ്ങി. കേളി പ്രവർത്തകരുടെ സമയോചിത ഇടപെടലിനെ തുടർന്ന് യുവതിയെ കണ്ടെത്തി ആശ്രിത ഭവനത്തിൽ തിരിച്ചേൽപ്പിച്ചു. ഇടുക്കി വെള്ളക്കയം സ്വദേശിനിയായ 48 കാരിയാണ് ആശ്രിതഭവനം വിട്ട് ഇറങ്ങിയത്.
കഴിഞ്ഞ 10 വർഷത്തോളമായി ഇവർ മദര്‍ തേരസ മിഷനറീസ് ഓഫ് ചാരിറ്റിക്ക് കീഴിലുള്ള എം.എസ് പാളയത്തെ മദർ തെരേസ ഹോമിൽ താമസക്കാരിയാണ്. അഭയകേന്ദ്രം വിട്ടിറങ്ങിയ ഇവർ ബെംഗളൂരു ലക്ഷ്മിപുര പ്രസാദ് ഗ്ലോബൽ ആശുപത്രിക്ക് മുമ്പിൽ അലഞ്ഞു തിരിയുന്നത് കണ്ട ആളുകളാണ് കേളി ബെംഗളൂരു പ്രവർത്തകർക്ക് വിവരം നൽകിയത്. കേളി പ്രവർത്തകർ സ്ഥലത്തെത്തി യുവതിയോട് വിവരങ്ങൾ ആരാഞ്ഞപ്പോൾ വ്യക്തമായ ലഭിച്ചിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ മദർ തെരേസ ഹോമിലെ അന്തേവാസിയാണെന്ന് വ്യക്തമായത്. ഇവരുടെ നാട്ടിലെ ബന്ധുക്കളെ വിവരമറിയിച്ചെങ്കിലും അനുകൂലമായ പ്രതികരണം ഉണ്ടായില്ല. തുടർന്ന് വിദ്യാരണ്യ പോലീസിൽ വിവരമറിയിക്കുകയും മദർ തെരേസ ഹോം അധികൃതരുമായി ബന്ധപ്പെട്ട് യുവതിയെ തിരികെ ഏൽപ്പിക്കുകയുമായിരുന്നു.
കേളി ബെംഗളൂരു സാംസ്കാരിക വേദി പ്രവർത്തകരായ ശ്രുതി, നൂഹ, ടിജോ, ജാഷിര്‍ പൊന്ന്യം, സുരേഷ് പാൽക്കുളങ്ങര എന്നിവരാണ് സ്ഥലത്തെത്തി നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകിയത്.
SUMMARY: 48-year-old woman living in Ashritha Bhavan went missing; Keli Bengaluru helped, found her and returned her.













