പാകിസ്ഥാനിൽ ടിക് ടോക് താരം വെടിയേറ്റ് കൊല്ലപ്പെട്ടു; ദുരഭിമാനക്കൊലയെന്ന് സംശയം

ഇസ്ലാമാബാദ്: പാകിസ്ഥാനി ടിക് ടോക് താരം സന യൂസഫ് ഇസ്ലാമാബാദിലെ വീട്ടിൽ വെടിയേറ്റ് മരിച്ചു. ടിക് ടോക് വീഡിയോകളിലൂടെ പ്രശസ്തയായ പതിനേഴുകാരിയായ സനയ്ക്ക് ഒട്ടേറെ ആരാധകർ ഉണ്ടായിരുന്നു. വീട്ടിനകത്ത് അതിക്രമിച്ചു കയറിയ അജ്ഞാതൻ സനയ്ക്കു നേരെ വെടിയുതിർത്ത ശേഷം രക്ഷപ്പെട്ടു.

ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ചിത്രൽ സ്വദേശിയായ സനക്ക് ടിക് ടോക്കിൽ നിരവധി ആരാധകരുണ്ട്. ഇവരുടെ വിഡിയോകൾക്ക് നിരവധി കാഴ്ചക്കാരുണ്ടായിരുന്നു. ഇൻസ്റ്റഗ്രാമിൽ മാത്രം അഞ്ചു ലക്ഷം പേരാണ് സനയെ പിന്തുടരുന്നത്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് (പി.ഐ.എം.എസ്) മാറ്റി.

അതേസമയം കേസില്‍ പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സമൂഹമാധ്യമങ്ങളിൽ സജീവമായതിന്റെ പേരിൽ സന ബന്ധുക്കളിൽനിന്ന് എതിർപ്പുകൾ നേരിട്ടിരുന്നുവെന്ന റിപ്പോർട്ടുകളുണ്ട്. അതുകൊണ്ട് തന്നെ ദുരഭിമാനക്കൊലയാണെന്നുള്ള ആരോപണം സജീവമാണ്.

മാസങ്ങൾക്കു മുമ്പ് 15 വയസ്സുള്ള ക്വറ്റയിൽനിന്നുള്ള ഹിറ എന്ന പെൺകുട്ടി ടിക് ടോക്കിൽ സജീവമായതിന്റെ പേരിൽ പിതാവിന്റെയും അമ്മാവന്റെയും വെടിയേറ്റ് മരിച്ചിരുന്നു. ഹിറയുടെ പിതാവ് അൻവറുൽ ഹഖ് മകളുടെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ നിർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനു വഴങ്ങാത്തതാണ് കൊലയിലേക്കു നയിച്ചത്.

2016-ൽ പാകിസ്ഥാനി സോഷ്യൽ മീഡിയ താരമായ ഖണ്ഡീൽ ബലൂച്ചിനെ സഹോദരൻ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയിരുന്നു. ഖണ്ഡീൽ ബലൂച്ച് പാകിസ്താൻ ക്രിക്കറ്റ് ടീമിന് വേണ്ടി നഗ്നതാപ്രദർശനം നടത്താമെന്നു വാഗ്ദാനം ചെയ്തതും വാലന്റൈൻസ് ഡേയിൽ ചുവന്ന ഗൗൺ ധരിച്ചതും ഒട്ടേറെ പേരെ പ്രകോപിതരാക്കിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *