അഹമ്മദാബാദ് : ഐപിഎല്‍ ഫൈനലില്‍ പഞ്ചാബ് കിംഗ്‌സിനെ തകര്‍ത്ത് കന്നി കീരീടം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. നീണ്ട പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിവാണ് വിരാട് കോലിയുടെ ടീം കപ്പടിച്ചത്. ഇന്നലെ 18-ാംസീസണിന്റെ കലാശക്കളിയിൽ പഞ്ചാബ് കിംഗ്സിനെ ആറുറൺസിന് കീഴടക്കിയാണ് രജത് പാട്ടീദാർ നയിച്ച ആർ.സി.ബി തങ്ങളുടെ എക്കാലത്തെയും സൂപ്പർ താരം വിരാടിനുവേണ്ടി കിരീടം നേടിയെടുത്തത്. തങ്ങൾ കളിച്ച നാലാമത്തെ ഫൈനലിലാണ് ആർ.സി.ബിക്ക് ആദ്യ വിജയം നേടാനായത്. അതേസമയം പഞ്ചാബിന് ആദ്യകിരീടം നേടാൻ ഇനിയും കാത്തിരിക്കണം.
ഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ആർ.സി.ബി നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 190 റൺസ് നേടിയത്. പഞ്ചാബിന്റെ മറുപടി 184/7 ലൊതുങ്ങി.
35 പന്തുകളിൽ 43 റൺസ് നേടിയ വിരാടാണ് ആർ.സി.ബിയുടെ ടോപ്സ്കോറർ. ഓപ്പണർ ഫിൽ സാൾട്ട് (16), മായാങ്ക് അഗർവാൾ (24),ക്യാപ്ടൻ രജത് പാട്ടീദാർ (26), ലിയാം ലിവിംഗ്സ്റ്റൺ (25), ജിതേഷ് ശർമ്മ (24), റൊമാരിയോ ഷെപ്പേഡ് (17) എന്നിവരുടെ പോരാട്ടമാണ് ആർ.സി.ബിയെ ഈ സ്കോറിലെത്തിച്ചത്.
മറുപടിക്കിറങ്ങിയ പഞ്ചാബിന് നായകൻ ശ്രേയസ് അയ്യർ(1), പ്രിയാംശ് ആര്യ(24), പ്രഭ്സിമ്രാൻ സിംഗ് (26) , ഇൻഗിലിസ് (39) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായതാണ് തിരിച്ചടിയായത്.