റഫേല്‍ യുദ്ധ വിമാനങ്ങളുടെ നിര്‍മ്മാണം ഇനി ഇന്ത്യയിലും

ന്യൂഡല്‍ഹി: രാജ്യത്തെ വ്യോമയാന ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സുപ്രധാന ചുവട് വയ്പുമായി ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡും ദസാള്‍ട്ട് എവിയേഷനും തമ്മില്‍ സുപ്രധാന കരാര്‍. റഫാല്‍ യുദ്ധ വിമാനങ്ങളുടെ നിര്‍മ്മാണവും വിതരണവും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് പുതിയ കരാര്‍. നാല് കരാറുകളിലാണ് ഇത് സംബന്ധിച്ച് കമ്പനികള്‍ തമ്മില്‍ ഒപ്പ് വച്ചത്.

‘മെയ്ക്ക് ഇന്‍ ഇന്ത്യ’ സംരംഭത്തിന് കീഴിലുള്ള പ്രതിരോധ നിര്‍മ്മാണത്തില്‍ ഇത് ഒരു പ്രധാന ചുവടുവയ്പ്പാണ്. ആദ്യമായാണ് ഫ്രാന്‍സിന് പുറത്ത് റഫാല്‍ ഫ്യൂസ്ലേജുകള്‍ നിര്‍മ്മിക്കുന്നത്. ഇന്ത്യയുടെ പ്രതിരോധ സ്വാശ്രയ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുക എന്നതാണ് ഈ സഹകരണത്തിന്റെ ലക്ഷ്യം. വിമാനത്തിന്റെ ബോഡിയെയാണ് ഫ്യൂസ്ലേജ് എന്ന് പറയുന്നത്.

ഇന്ത്യാ- ഫ്രഞ്ച് പ്രതിരോധ സഹകരണത്തിലെ നിര്‍ണായക ചുവടുവയ്പ്പായാണ് ഈ കരാറിനെ കാണുന്നത്. നിലവില്‍ ഇന്ത്യയില്‍ 36 റഫേല്‍ വിമാനങ്ങള്‍ വ്യോമസേനയ്ക്കുണ്ട്. ഇതുകൂടാതെ നാവിക സേനയ്ക്ക് വേണ്ടിയാണ് 26 റഫേല്‍ വിമാനങ്ങള്‍ക്കായി 63,000 കോടി രൂപയുടെ കരാറില്‍ ഏര്‍പ്പെട്ടത്. ഈ സാഹചര്യത്തിലാണ് പുതിയ കരാറെന്നതും ശ്രദ്ധേയമാണ.് ഹൈദരാബാദിലായിരിക്കും റഫാലിന്റെ ഫ്യൂസെലേജ് നിര്‍മിക്കാനുള്ള പ്ലാന്റ് സജ്ജമാക്കുക. 2028ല്‍ ആദ്യത്തെ ഫ്യൂസെലേജ് നിര്‍മിച്ച് പുറത്തിറക്കും.

പിന്‍ ഫ്യൂസ്ലേജിന്റെ ലാറ്ററല്‍ ഷെല്ലുകള്‍, പൂര്‍ണ്ണ പിന്‍ഭാഗം, മധ്യ ഫ്യൂസ്ലേജ്, മുന്‍ഭാഗം എന്നിവ ഇതില്‍ ഉള്‍പ്പെടും.2028 സാമ്പത്തിക വര്‍ഷത്തോടെ ആദ്യ ഫ്യൂസ്ലേജ് വിഭാഗങ്ങള്‍ പുറത്തിറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കൂടാതെ പ്രതിമാസം രണ്ട് പൂര്‍ണ്ണ ഫ്യൂസ്ലേജുകള്‍ വരെ വിതരണം ചെയ്യുന്നതിനായി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.

‘ഇന്ത്യയുടെ എയ്റോസ്പേസ് യാത്രയിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ പങ്കാളിത്തമെന്ന് ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ സുകരണ്‍ സിംഗ് പറഞ്ഞു. ഇന്ത്യയുടെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’, ആത്മനിര്‍ഭര്‍ ഭാരത് സംരംഭങ്ങള്‍ക്കുള്ള ഡസ്സോള്‍ട്ട് ഏവിയേഷന്റെ ഉറച്ച പിന്തുണ അടിവരയിടുന്നതാണ് ഈ കരാറുകളില്‍ ഒപ്പുവെച്ചതെന്ന് ഡസ്സോള്‍ട്ട് ഏവിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *