ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. മെയ്‌തെയ് തീവ്ര സംഘടന ആംരംഭായ് തെങ്കോൽ നേതാവിന്റെ അറസ്റ്റിനെ തുടർന്നാണ് സംഘർഷം വീണ്ടും ശക്തമായത്. ഇയാളെ വിട്ടയക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സംഘർഷത്തെ തുടർന്ന് അഞ്ച് ദിവസത്തേക്ക് സർക്കാർ ഇന്‍റർനെറ്റ് നിരോധിച്ചു. ശനിയാഴ്ച രാത്രി 11:45 ഓടെയാണ് ഉത്തരവ് പ്രാബല്യത്തിൽ വന്നത്. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ഥൗബൽ, ബിഷ്ണുപൂർ, കാക്ചിങ് തുടങ്ങിയ അഞ്ച് ജില്ലകളെയാണ് നിരോധനം ബാധിക്കുന്നത്.
വിദ്വേഷ സന്ദേശങ്ങളും വീഡിയോകളും പ്രചരിപ്പിച്ച് സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യപ്പെടാമെന്നും ഇതിലൂടെ പ്രദേശങ്ങളിൽ പ്രകോപനമുണ്ടാക്കുന്നതിനുള്ള സാഹചര്യം കണക്കിലെടുത്താണ് നടപടിയെന്നും ആഭ്യന്തര സെക്രട്ടറി എൻ.അശോക് കുമാർ പറഞ്ഞു. ഉത്തരവ് ലംഘിക്കുന്നതായി കണ്ടെത്തിയാൽ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും നിർദ്ദേശത്തിൽ മുന്നറിയിപ്പുണ്ട്. പൗരന്മാർ അധികാരികളുമായി സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചു.ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ഥൗബൽ, കാക്ചിങ് ജില്ലകളിൽ നാലോ അതിലധികമോ ആളുകളുടെ ഒത്തുചേരൽ നിയന്ത്രിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. അതേസമയം, ബിഷ്ണുപൂരിൽ പൂർണ്ണ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.