ബെംഗളൂരു: കര്ണാടകയിൽ കോവിഡ് കേസുകളിലെ വര്‍ധനവിനെ തുടര്‍ന്ന് ശനി ഞായര്‍ ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയ വാരാന്ത്യ കര്‍ഫ്യൂ പൂര്‍ണമായും നീക്കി. അതേ സമയം രാത്രി കര്‍ഫ്യൂ അടക്കമുള്ള മറ്റു നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരാനും തീരുമാനിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കൃഷ്ണയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. റവന്യൂ മന്ത്രി ആര്‍ അശോക, ആരോഗ്യ മന്ത്രി ഡോ. സുധാകര്‍, ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര, ജലസേചന മന്ത്രി ഗോവിന്ദ് കജ്‌റോള്‍, ചീഫ് സെക്രട്ടറി രവികുമാര്‍, കോവിഡ് സാങ്കേതിക ഉപദേശക സമിതി ചെയര്‍മാന്‍ ഡോ. സുദര്‍ശനന്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഇന്ന് മുതലാണ് തീരുമാനം പ്രാബല്യത്തിൽ വരുന്നത്. കോവിഡ് കേസുകളിൽ വർധനവുണ്ടാകുകയും ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം കൂടുകയും ചെയ്യുന്ന പക്ഷം വാരാന്ത്യ കർഫ്യൂ വീണ്ടും ഏർപ്പെടുത്തുമെന്ന് റവന്യൂ മന്ത്രി ആർ. അശോക് പറഞ്ഞു.
ബെംഗളൂരു ഒഴികെയുള്ള ജില്ലകളിൽ സ്കൂളുകളും തുറന്ന് പ്രവർത്തിക്കും. ബെംഗളൂരുവിൽ സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് അടുത്ത വെള്ളിയാഴ്ച തീരുമാനമെടുക്കും. മറ്റു ജില്ലകളിൽ രോഗ സ്ഥിരീകരണ നിരക്കിന് അനുസരിച്ചായിരിക്കും സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക.
കോവിഡിന്റെ മൂന്നാം തരംഗത്തിലുണ്ടായ കേസുകളുടെ വര്‍ധനവിനെ തുടര്‍ന്നാണ് ജനുവരി 5 മുതല്‍ 19 വരെ സംസ്ഥാന വ്യാപകമായി വാരാന്ത്യ കര്‍ഫ്യൂ, രാത്രി കര്‍ഫ്യൂ എന്നിവ അടക്കമുള്ള കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. പ്രതിദിന രോഗ സ്ഥിരീകരണ നിരക്കില്‍ കുത്തനെ വര്‍ധനവുണ്ടായതോടെ നിയന്ത്രണങ്ങള്‍ ജനുവരി 31 വരെ നീട്ടുകയായിരുന്നു.
സംസ്ഥാനത്ത് വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിനെതിരെ സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളില്‍ ചിലര്‍ വിമര്‍ശനവുമായി നേരത്തെ മുന്നോട്ട് വന്നിരുന്നു. ലോക് ഡൗണ്‍ അടക്കമുള്ള കര്‍ശന നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ആരോഗ്യ മന്ത്രി ഡേ. കെ. സുധാകറും ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ സര്‍ക്കാര്‍ ജനങ്ങളുടെ ജീവിതവും ഉപജീവനവും പരിഗണിക്കുമെന്ന് റവന്യൂ മന്ത്രി ആര്‍.അശോകയും വ്യക്തമാക്കിയിരുന്നു. കോവിഡിന്റെ ഒന്നാം തരംഗവും രണ്ടാം തരംഗവും സംസ്ഥാനത്തെ വാണിജ്യ-സാമ്പത്തിക മേഖലക്ക് ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് കരകയറുന്നതിനിടെ വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചതിനെതിരെ വിവിധ മേഖലകളില്‍ നിന്നും എതിര്‍പ്പുകളുയര്‍ന്നിരുന്നു.
അതേ സമയം വ്യാഴാഴ്ച കര്‍ണാടകയില്‍ സ്ഥിരീകരിച്ച കോവിഡ് കേസുകള്‍ അര ലക്ഷത്തിനടുത്താണ്.( 47,754). 22,143 പേര്‍ രോഗമുക്തി നേടി. 29 മരണങ്ങളും രേഖപ്പെടുത്തി. സംസ്ഥാനത്താകെ 2,93,231 സജീവ കേസുകളാണ് നിലവിലുള്ളത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.