ചെന്നൈ: അതിശതമായ മഴയെത്തുടർന്ന് ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട 12 വിമാന സർവീസുകൾ റദ്ദാക്കി. ഇന്ന് പുലർച്ചെ വരെ ചെന്നൈയിലെയും തിരുവള്ളൂരിലെയും പല സ്ഥലങ്ങളിലും ശക്തമായ മഴയാണുണ്ടായിരുന്നത്. രണ്ട് ജില്ലകളിലും ഇന്നലെ കേന്ദ്ര ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നു.
കൊച്ചി-ചെന്നൈ വിമാനമുൾപ്പെടെയുള്ള സർവീസുകൾ ആണ് റദ്ദാക്കിയിട്ടുള്ളത്. ചെന്നൈ ഉൾപ്പെടുന്ന വടക്കൻ തമിഴ്നാട്ടിൽ ഇന്നും കനത്ത മഴ തുടരുമെന്നാണ് വിവരം. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം തുടങ്ങി ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് ആണുള്ളത്.
ചെന്നൈയിൽ പല സ്ഥലങ്ങളിലും മഴയെത്തുടർന്ന് വെള്ളക്കെട്ട് രൂക്ഷമാണ്. നഗരത്തിൽ പലയിടത്തും മരം വീണ് ഗതാഗതം തടസപ്പെടുകയും ചെയ്‌തു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപെട്ട് തുടങ്ങിയ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. ടിറ്റ് വാ ചുഴലിക്കാറ്റിന്റെ ആഘാതവും നഗരത്തിലെ നിലവിലുള്ള പ്രതികരണ നടപടികളും വിലയിരുത്തുന്നതിനായി തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, സംസ്ഥാന മന്ത്രി കെ.എൻ. നെഹ്‌റു, ചെന്നൈ മേയർ പ്രിയ രാജൻ എന്നിവർ ചൊവ്വാഴ്ച ചെന്നൈയിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരുമായി അവലോകന യോഗം ചേർന്നു.
തെക്കൻ ആന്ധ്രയിലെ തീരദേശ ജില്ലകളിലും ശക്തമായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.തീവ്ര ന്യൂനമർദം വടക്കോട്ട് നീങ്ങുന്നതിനാൽ, മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് ആന്ധ്രാപ്രദേശ് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു.
SUMMARY: Heavy rains; 12 flights cancelled in Chennai













