തിരുവനന്തപുരം: ബോണക്കാട് ഉൾവനത്തിൽ കടുവകളുടെ എണ്ണം എടുക്കാൻ പോയി കാണാതായ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി. ബോണക്കാട് ഈരാറ്റുമുക്ക് ഇരുതോട് ഭാഗത്തായാണ് ഇവരുടെ ലൊക്കേഷൻ കണ്ടെത്തിയിരിക്കുന്നത്. മൂന്നുപേരും സുരക്ഷിതരാണെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. വഴിതെറ്റിയതാണ് ഉദ്യോഗസ്ഥർ കാട്ടിൽ കുടുങ്ങാൻ കാരണം എന്നാണ് വിവരം.
മൊബൈൽ ഫോണിൽ കാട്ടിലേക്ക് കയറുന്ന വഴി രേഖപ്പെടുത്തിവെക്കാറുണ്ട്. ഇത് നോക്കിയാണ് തിരിച്ചിറങ്ങുന്നത്. എന്നാൽ ഈ ഫോൺ ഓഫ് ആയതോടെ ഉദ്യോഗസ്ഥർക്ക് നടന്ന വഴി മാറിപ്പോയി. വാക്കിടോക്കിയും പ്രവർത്തിച്ചിരുന്നില്ല.
പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റർ വിനീത, ബിഎഫ്ഓ രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കാണാതായത്. ഇന്നലെ രാവിലെയാണ് ഇവർ ബോണക്കാട് ഉൾവനത്തിലെ കടുവകളുടെ എണ്ണം എടുക്കാൻ പോയത്. എന്നാൽ, ഇവർ കാടുകയറിയ ശേഷം വൈകുന്നേരത്തോടെ ഇവരുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. തുടർന്ന് തെരച്ചിൽ ഊർജിതമാക്കിയിരുന്നു. ഇതിനിടെയാണ് ഉദ്യോഗസ്ഥരുടെ ലൊക്കേഷൻ കണ്ടെത്തിയിരിക്കുന്നത്.
വൈകുന്നേരത്തോടെ ക്യാമ്പിൽ വരേണ്ടവർ മടങ്ങിയെത്താതെ വന്നതോടെ വലിയ ആശങ്ക ഉയർന്നിരുന്നു. മൊബൈലിന് റേഞ്ച് ഇല്ലാത്തത് മൂലം ഇവരെ ബന്ധപ്പെടാനും സാധിച്ചിരുന്നില്ല. കാട്ടാനയും മറ്റ് വന്യമൃഗങ്ങളും അടക്കമുള്ളവ ഉള്ള സ്ഥലത്തേയ്ക്കാണ് ഉദ്യോഗസ്ഥ സംഘം സെൻസസിന് പോയത് എന്നതാണ് ആശങ്കയ്ക്കിടയാക്കിയത്.
SUMMARY: Missing forest department officials found in Bonacaud inner forest














