ബെംഗളൂരു: 92.3 കിലോമീറ്റർ മൈസൂരു-കുശാൽനഗർ ആക്‌സസ്-കൺട്രോൾഡ് ഹൈവേ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി. നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) നിര്‍മിക്കുന്ന നാലു വരി പാതയില്‍ ബസവനഹള്ളി മുതൽ പെരിയപട്ടണവരെയുള്ള 22.7 കിലോമീറ്ററുള്ള പാക്കേജ് രണ്ടിനാണ് കേന്ദ്രം അംഗീകാരം നല്‍കിയത്. പാതയുടെ നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. ഇതില്‍ 8.3 കിലോമീറ്റർ വനഭൂമിയിലൂടെയാണ് പാത നിര്‍മ്മിക്കുന്നത്.
മൈസൂരുവിനും കുശാൽനഗറിനും ഇടയിലുള്ള യാത്രാസമയം ഒന്നര മണിക്കൂറിൽ താഴെയാക്കുന്ന നാലുവരിപ്പാത അഞ്ച് പാക്കേജുകളിലായാണ് നടപ്പാക്കുന്നത്. 4,126 കോടി രൂപയാണ് പദ്ധതി ചെലവ്. 2023 മാർച്ച് 12ന് മാണ്ഡ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. പാത പൂര്‍ണ തോതില്‍ ഗതാഗതത്തിനു തുറന്നു നല്‍കുന്നതോടെ ബെംഗളൂരുവില്‍ നിന്ന് കുടക്, മംഗളൂരു, കേരളം എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മൈസൂരു നഗരത്തില്‍ പ്രവേശിക്കേണ്ടതില്ല. ഇതോടെ നിലവിലെ യാത്രാ സമയവും ഗണ്യമായി കുറയും.
പാതയുടെ വിവിധ ഘട്ടങ്ങള്‍:
പാക്കേജ് ഒന്ന്: കുശാൽനഗർ മുതൽ മടിക്കേരി വരെ 22-കി.മീ,
പാക്കേജ് രണ്ട്: ഗുഡ്ഡെഹോസൂർ മുതൽ ഹാസൻ-പെരിയപട്ടണ റോഡ് ജങ്ഷൻവരെ 22.7-കി.മീ,
പാക്കേജ് മൂന്ന്: ഹെമ്മിഗെ ഗ്രാമം (ഹാസൻ-പെരിയപട്ടണ റോഡ് ജങ്ഷൻ) മുതൽ രാമനാഥപുര-തേരകണാമ്പി റോഡ്, കെ.ആർ. ഹുൻസൂരിലെ നഗർ ജങ്ഷൻവരെ 24.1 കി.മീ,
പാക്കേജ് നാല്: രാമനാഥപുര-തേരകണാമ്പി റോഡും കെ.ആർ. നഗർ ജങ്ഷൻ മുതൽ യലച്ചഹള്ളിവരെ (യെൽവാൾ-കെ.ആർ. നഗർ റോഡ് ജങ്ഷന് സമീപം) 26.5-കി.മീ,
പാക്കേജ് അഞ്ച്: പശ്ചിമവാഹിനിക്ക് സമീപം യലച്ചഹള്ളി മുതൽ ശ്രീരംഗപട്ടണം ബൈപാസ് – 19-കി.മീ.
SUMMARY:Mysore-Kushalnagar National Highway 275; Package 2 approved














