പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചപ്പോലെ എന്‍ഡിഎയ്ക്ക് വൻകുതിപ്പ്. ലീഡ് നിലയിൽ എൻഡിഎ സഖ്യം കേവലഭൂരിപക്ഷം മറികടന്നതോടെ ബിജെപി ആസ്ഥാനത്ത് ആഘോഷം തുടങ്ങി. പതിവുപോലെ കൗണ്ടിംഗ് ഡേ സ്പെഷൽ പൂരിയും ജിലേബിയും ഒരുക്കുന്ന തിരക്കിലാണ് പാർട്ടി പ്രവർത്തകർ.
ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മുന്നേറുകയാണ്. നിലവിൽ ബിജെപി 76 സീറ്റിലും ജെഡിയു 66 സീറ്റിലും മുന്നേറുകയാണ്. നിലവിലെ ഫല സൂചനകളിൽ ആവേശത്തിലാണ് എൻഡിഎ ക്യാമ്പ്. നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാവുമെന്ന് പ്രഖ്യാപിച്ചതിനാൽ മന്ത്രിസഭാ രൂപീകരണത്തിന്റെ പ്രാഥമികചർച്ചകളിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് മുന്നണി. ലീഡ് നിലയിൽ എൻഡിഎ ബഹുദൂരം മുന്നേറ്റം നടത്തുന്നതിനിടെ ഔദ്യോഗിക വസതിക്കുമുന്നിൽ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പുകഴ്ത്തി പോസ്റ്റർ പ്രത്യക്ഷപ്പെട്ടു തുടങ്ങി. അതേ സമയം കോണ്‍ഗ്രസ് സംസ്ഥാനത്ത് തകര്‍ന്നടിയുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. 60 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് വെറും ഏഴ് സീറ്റുകളിൽ മാത്രമാണ് മുന്നേറാനായത്. രാഘോപുരിൽ തേജസ്വി യാദവ് ലീഡ് ചെയ്യുന്നുണ്ട്. ആർജെഡിയുടെ ശക്തിയിലാണ് ഇന്ത്യാ സഖ്യം മുന്നേറുന്നത്. ഒവൈസിയുടെ എഐഎംഐഎമ്മും തകർന്നടിഞ്ഞു. 28സീറ്റിൽ മത്സരിച്ച പാർട്ടി ലീഡ് ചെയ്യുന്നത് ഒറ്റ സീറ്റിൽ മാത്രം. കഴിഞ്ഞതവണ 4 സീറ്റ് നേടിയിരുന്നു.
ബീഹാറില്‍ നവംബര്‍ ആറിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 64.7 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. രണ്ടാംഘട്ടത്തില്‍ 67.14 ശതമാനം പോളിംഗും രേഖപ്പെടുത്തി.
SUMMARY: NDA surges in Bihar, Nitish returns to power













