സിക്കിമിലെ കരസേന ക്യാമ്പിലെ മണ്ണിടിച്ചിലിൽ കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

ന്യൂഡല്‍ഹി: സിക്കിമിലെ ഛാതനിലെ കരസേന ക്യാമ്പിൽ മണ്ണിടിച്ചിലിൽ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. ലക്ഷദ്വീപ് സ്വദേശിയായ സൈനികൻ പി കെ സൈനുദ്ദീൻ ഉൾപ്പെടെയുള്ള ആറുപേർക്കായാണ് തിരച്ചിൽ. ലെഫ്റ്റനന്‍റ് കേണൽ പ്രീത് പാൽ സന്ധു, ഇദ്ദേഹത്തിന്‍റെ ഭാര്യ ആരതി സന്ധു, മകൾ അമേരാ സന്ധു ഉൾപ്പെടെ ഉള്ളവരെയാണ് കനത്ത മണ്ണിടിച്ചിലിൽ കാണാതെയായത്.തിരച്ചിലിന് എൻഡിആർഎഫിന്‍റെ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.  പ്രതികൂല കാലാവസ്ഥയാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നത്. പ്രദേശത്തെ വാർത്താ വിനിമയ ബന്ധങ്ങൾ പുനസ്ഥാപിക്കാനുള്ള നടപടികളും തുടരുകയാണ്.

ഞായറാഴ്ച രാത്രിയാണ് വടക്കന്‍ സിക്കിമില്‍ മണ്ണിടിച്ചിലുണ്ടായത്. ഛാതനിലെ സൈനിക ക്യാമ്പിലേക്കും മണ്ണിടിഞ്ഞു വീണ് സൈനികര്‍ക്ക് പുറമെ കൂടുതല്‍ പേരെ കാണാതായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനവും നടക്കുന്നുണ്ട്. വിവിധ സ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുന്ന വിനോദ സഞ്ചാരികളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. വടക്കന്‍ സിക്കിമിലെ ലാച്ചുങ്ങില്‍ കുടുങ്ങിയ വിനോദ സഞ്ചാരികളുടെ ആദ്യ ബാച്ചിനെ സുരക്ഷിതമായി ഒഴിപ്പിച്ചു. 1678 വിനോദ സഞ്ചാരികളുമായി ഫിഡാങിലേക്ക് തിരിച്ച വാഹനവ്യൂഹവും സുരക്ഷിതമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *