ബെംഗളൂരു: സ്കാനിങ്ങിനിടെ റേഡിയോളജിസ്റ്റ് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപണം. ആനേക്കലിലെ വിധാത സ്കൂൾ റോഡിലുള്ള സ്വകാര്യ സ്കാനിങ് സെന്ററിലാണ് സംഭവം. കഠിനമായ വയറുവേദനയെത്തുടർന്ന് സ്കാനിങ്ങിന് എത്തിയ സ്ത്രീയാണ് റേഡിയോളജിസ്റ്റിനെതിരെ പരാതി നല്‍കിയത്.
സ്കാനിങ്ങിനായി മുറിയിലെത്തിയപ്പോള്‍ റേഡിയോളജിസ്റ്റ് ഡോ. ജയകുമാർ തന്റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും അശ്ലീലമായി പെരുമാറിയതായും സ്ത്രീ ആരോപിച്ചു. മുറിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ അവര്‍ ഇക്കാര്യം ഭർത്താവിന്റെ ശ്രദ്ധയിൽപ്പെടുത്തി. രണ്ടാമത്തെ സ്കാൻ എടുക്കുമ്പോൾ റേഡിയോളജിസ്റ്റിന്റെ ദൃശ്യങ്ങൾ പകർത്താൻ ഭർത്താവ് അവളോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് വീണ്ടും സെന്ററിലെത്തിയ അവര്‍ ഡോക്ടറുടെ പരിശോധന രീതി രഹസ്യമായി തന്റെ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. ഭർത്താവ് ദൃശ്യങ്ങൾ കാണുകയും റേഡിയോളജിസ്റ്റിനെ ചോദ്യംചെയ്തപ്പോൾ ഗുണ്ടകളെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയതായും അവര്‍ പറയുന്നു.
വിവരമറിഞ്ഞ നാട്ടുകാർ സ്ഥലത്തെത്തി ഡോക്ടറെ ചോദ്യം ചെയ്യുകയും പിടികൂടി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും പരാതി നൽകുകയുമായിരുന്നു. ഭാരതീയ ന്യായ സംഹിത 64 പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി ബെംഗളൂരു റൂറൽ പോലീസ് മേധാവി സി.കെ. ബാബ പറഞ്ഞു. ഡോക്ടർ നിലവില്‍ ഒളിവിലാണ്, ഇയാളെ പിടികൂടാനായി രണ്ട് ടീമുകൾ രൂപവത്കരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
SUMMARY: Sexual assault on patient; Radiologist absconding in Bengaluru













