ന്യൂയോർക്ക് : അമേരിക്കയിലേക്ക് 12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അഫ്ഗാനിസ്ഥാൻ, മ്യാൻമർ, ചാഡ്, കോംങ്കോ, എക്വിറ്റോറിയൽ ഗിനി, ഹെയ്തി, എറിട്രിയ, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നീ രാജ്യങ്ങളിൽ നിന്നുളളവർക്കാണ് അമേരിക്കയിലേക്ക് യാത്ര നിരോധിച്ചത്. തിങ്കളാഴ്ച മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ കൂടുതലും ആഫ്രിക്കൻ രാജ്യങ്ങളാണ്. വിലക്ക് പ്രകാരം അമേരിക്കയിലേക്കുള്ള യാത്രക്ക് നടപടികൾ കൂടുതൽ കർശനമാക്കും.
ക്യൂബ അടക്കം ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് ഭാഗിക വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ക്യൂബയെ കൂടാതെ ബുറുണ്ടി, ലാവോസ്, സിയറ ലിയോൺ, ടോഗോ, തുർക്ക്മെനിസ്താൻ, വെനിസ്വേല എന്നിവയാണ് ഭാഗിക വിലക്കുള്ള രാജ്യങ്ങൾ.
അമേരിക്കയെ സുരക്ഷിതമാക്കാനുള്ള നടപടി എന്നാണ് ഡോണള്‍ഡ് ട്രംപ് നിയന്ത്രണത്തെ വിശേഷിപ്പിച്ചത്. ”അമേരിക്കയിലേക്കുള്ള പ്രവേശന വിലക്ക് പുനഃസ്ഥാപിക്കുകയാണ്, ചിലര്‍ ഇതിനെ ട്രംപ് യാത്രാ നിരോധനം എന്ന് വിളിക്കുന്നു, സുപ്രീം കോടതി ശരിവച്ച തീവ്ര ഇസ്ലാമിക ഭീകരരെ നമ്മുടെ രാജ്യത്തിന് പുറത്തുനിര്‍ത്തും.” എന്നും ട്രംപ് വ്യക്തമാക്കുന്നു. യാത്രാ നിരോധനം യുഎസ് സുപ്രീം കോടതിയും ശരിവച്ചു. നിയന്ത്രണം ‘പ്രസിഡന്‍ഷ്യല്‍ അധികാരത്തിന്റെ പരിധിക്കുള്ളിലാണ്’ അത് നിയമാനുസൃതമായ ലക്ഷ്യങ്ങളോടെയുള്ളതാണ് എന്നും യുഎസ് സുപ്രീം കോടതിയും ചൂണ്ടിക്കാട്ടുന്നു.